യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 137 [ഭാഗം 3. ഉത്പത്തി പ്രകരണം]

സര്‍വ്വേഷു സുഖദു:ഖേഷു സര്‍വാസു കലനാസു ച
മന: കര്‍തൃ മനോ ഭോക്തൃ, മാനസം വിദ്ധി മാനവം (3/115/24)

കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം രാമന്‍ ചോദിച്ചു: മഹര്‍ഷേ, യഥാര്‍ത്ഥ്യത്തില്‍ നിലനില്‍പ്പില്ലാത്ത അജ്ഞാനത്തിന്‌ ഇത്രയധികം ചിന്താക്കുഴപ്പമുണ്ടാക്കാന്‍ കഴിയുന്നു എന്നത് എത്ര അത്ഭുതകരം! സത്യത്തില്‍ ‘ഇല്ലാത്ത’ ഈലോകം എത്ര യഥാര്‍ത്ഥ്യമായാണ്‌ നമുക്കനുഭവപ്പെടുന്നത്‌!. ഇതെങ്ങിനെ സാധിക്കുന്നുവെന്ന് ഒന്നുകൂടി വിശദമാക്കിയാലും. ലവണ മഹാരാജാവിന്‌ പലവിധ ദുരിതാനുഭവങ്ങള്‍ ഉണ്ടാവാന്‍ എന്താണു കാരണം? മാത്രമല്ല, അരാണ്‌, അല്ലെങ്കില്‍ എന്താണ്‌ ഈ അനുഭവങ്ങളുടെ ഭോക്താവ്?

വസിഷ്ഠന്‍ പറഞ്ഞു: രാമ, ബോധം ഈ ശരീരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യമല്ല. ശരീരം ബോധമണ്ഡലത്തിലെ ഒരു ഭ്രമകല്‍പ്പന മാത്രമാണ്‌. ഒരു സ്വപ്നദൃശ്യം പോലെ. ബോധം, ചൈതന്യമെന്ന (ഊര്‍ജ്ജം) വസ്ത്രമുടുത്ത് സ്വയം ഒരു ജീവനായി പരിമിതഭാവം ധരിക്കുകയാണ്‌. ജീവനോ, വിക്ഷുപ്തമായ ഈ ഊര്‍ജ്ജത്തിന്റെ ശക്തികൊണ്ട് പ്രത്യക്ഷലോകത്തില്‍ ആമഗ്നമാവുകയാണ്‌. പൂര്‍വ്വാര്‍ജ്ജിതകര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്ന, സുഖവും ദു;ഖവും അറിയുന്ന, ശരീരമെടുത്ത ഈ സത്ത, അഹംകാരം, മനസ്സ്, ജീവന്‍ എന്നൊക്കെ അറിയപ്പെടുന്നു. ശരീരത്തിനോ, പ്രബുദ്ധതയാര്‍ജ്ജിച്ച ജീവനോ അനുഭവങ്ങള്‍ ഇല്ല. അജ്ഞാനാവൃതമായ മനസ്സാണ്‌ സുഖദുഖാനുഭവങ്ങളുടെ ഭോക്താവ്. സ്വപ്നദൃശ്യങ്ങളുണ്ടാവുന്നത് ഉറക്കത്തില്‍ മാത്രമാണല്ലോ. അതുപോലെ അവിദ്യയിലാണ്‌ മനസ്സ് ബാഹ്യപ്രകടനമായ പ്രത്യക്ഷലോകത്തെ ഭാവനചെയ്തുണ്ടാക്കുന്നത്. ഉറക്കമുണരുമ്പോള്‍ സ്വപ്നമില്ല; ജ്ഞാനത്തിന്റെ പ്രബുദ്ധതയില്‍ ലോകം ഇല്ല. മനസ്സ്, അവിദ്യ, മാനസികോപാധികള്‍, വ്യക്തി ബോധം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ജീവനാണ്‌ അനുഭവഭോക്താവ്‌. ശരീരം ചൈതന്യരഹിതമാകയാല്‍ സുഖിക്കാനോ ദുരിതം സഹിക്കാനോ അതിനാവില്ല. അവിദ്യയാണ്‌ അശ്രദ്ധയ്ക്കും അജ്ഞാനത്തിനും ഹേതു. അതിനാല്‍ അവിദ്യയാണ്‌ സുഖദു:ഖങ്ങളുടെ ഭോക്താവ്.

മനസ്സുതന്നെയാണ്‌ ജനിക്കുന്നതും, വിലപിക്കുന്നതും, കൊല്ലുന്നതും, പോവുന്നതും, മറ്റുള്ളവരെ ഉപദ്രവിക്കുന്നതും. ഈ ശരീരമല്ല. “സുഖ ദു:ഖാനുഭവങ്ങളിലും എല്ലാ മോഹവിഭ്രാന്തികളിലും ഭാവനകളിലും മനസ്സാണെല്ലാം ചെയ്യുന്നത്; മനസ്സാണെല്ലാം അനുഭവിക്കുന്നത്; മനസ്സ് മനുഷ്യനാണ്‌.” ലവണ രാജാവിന്‌ ദുരിതങ്ങള്‍ സഹിക്കേണ്ടതായി വന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞുതരാം. ഹരിശ്ചന്ദ്രന്റെ കുലത്തിലാണ്‌ ലവണന്‍ ജനിച്ചത്.

ലവണന്‍ ആലോചിച്ചു: ‘എന്റെ മുത്തശ്ശനായ ഹരിശ്ചന്ദ്രന്‍ വലിയ യാഗകര്‍മ്മങ്ങള്‍ ചെയ്ത് മഹത്വമാര്‍ജ്ജിച്ച വ്യക്തിയാണ്‌. എനിയ്ക്കും അതേപോലെ യാഗം ചെയ്ത് മഹത്വം പ്രാപിക്കണം.’ അദ്ദേഹം മനസാ യാഗസാമഗ്രികളെല്ലാമൊരുക്കി; മനസ്സില്‍ത്തന്നെ പരികര്‍മ്മികളെയെല്ലാം സംഘടിപ്പിച്ചു. സ്വന്തം പൂന്തോട്ടത്തിലിരുന്ന് ഒരുവര്‍ഷക്കാലം ഭാവനയില്‍ ഈ യാഗം ഭംഗിയായി ചെയ്തു. മാനസികമായി യാഗം പൂര്‍ത്തീകരിച്ചതിനാല്‍ അതിന്റെഫലവും അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് രാമാ, മനസ്സാണ്‌ കര്‍ത്താവും ഭോക്താവും. അതുകൊണ്ട് മനസ്സിനെ മുക്തിപദത്തിലേയ്ക്ക് നയിച്ചാലും.