യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 148 [ഭാഗം 4. സ്ഥിതി പ്രകരണം]

വിവിധ ജന്മദശാം വിവിധാശയ: സമനുഭൂയ ശരീരപരമ്പരാ:
സുഖമതിഷ്ഠദസൗ ഭൃഗുനന്ദനോ വരനദീസുതടേ ദൃഢവൃക്ഷവത് (4/8/29)

വസിഷ്ഠന്‍ തുടര്‍ന്നു: ശുക്രന്‍ തന്റെ പഴയ വ്യക്തിത്വം പാടേ മറന്നുപോയിരുന്നു. കുറച്ചുനാള്‍ ഇന്ദ്രന്റെ സഭയില്‍ ചുറ്റിനടന്നശേഷം ശുക്രന്‍ താന്‍ നേരത്തേ കണ്ടുമോഹിച്ച അപ്സരസ്സിന്റെ ചുറ്റുപാടുകളെക്കുറിച്ച് മനസ്സിലാക്കി. അവര്‍ തമ്മില്‍ കണ്ടപാടെ പരസ്പരമുള്ള ആകര്‍ഷണത്താലവര്‍ മതിമറന്നുപോയി. ആശകളെ സഫലീകരിക്കുക എന്നത് സ്വര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണല്ലോ. താന്‍ അപ്സരസ്സുമായി സന്ധിച്ച നന്ദനോദ്യാനത്തില്‍ രാത്രിയുടെ ഇരുട്ടു മൂടട്ടെ എന്ന് ശുക്രന്‍ ചിന്തിക്കവേ അവിടം ഇരുട്ടായി. ശുക്രന്‍ അവിടെയുള്ള ഒരു മന്ദിരത്തില്‍ പ്രവേശിച്ചു. അപ്സരസ്സ് ശുക്രനുപിറകേ അവിടെയെത്തി. അവള്‍ പറഞ്ഞു: പ്രിയതമാ, അങ്ങയോടുള്ള ആശയാല്‍ എന്റെ ഉള്ളം തപിക്കുന്നു. മൂഢന്മാര്‍ മാത്രമേ പ്രേമത്തെ തള്ളിപ്പറയൂ. ജ്ഞാനികള്‍ അങ്ങിനെയല്ല. മൂന്നുലോകങ്ങളുടെ അധിപസ്ഥാനം പോലും പ്രണയബദ്ധരുടെ സംഗത്തിനോളം വിലയുള്ളതല്ല. അങ്ങയുടെ ഹൃദയത്തില്‍ എനിക്കിടം തന്നാലും.” എന്നുപറഞ്ഞ് അവള്‍ അദ്ദേഹത്തിന്റേ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ശുക്രന്‍ അപ്സരസ്സുമൊത്ത് ഏറെക്കാലം സ്വര്‍ഗ്ഗത്തില്‍ സുഖിച്ചു കറങ്ങി നടന്നു. എട്ടു ലോകചക്രങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഇക്കാലംകൊണ്ട് അദ്ദേഹത്തിന്റെ ആര്‍ജ്ജിതപുണ്യം മുഴുവനും നഷ്ടമായി. അപ്സരസ്സുമായി അദ്ദേഹം താഴോട്ടു പതിച്ച് ഭൂമിയിലെത്തി.

അവരുടെ സൂക്ഷ്മശരീരം ഭൂമിയില്‍ പതിച്ചപ്പോള്‍ മഞ്ഞുതുള്ളികളായി കുറേ ധാന്യമണികളില്‍ കയറി. അതാഹരിച്ച മഹാബ്രാഹ്മണനില്‍ നിന്നും അദ്ദേഹത്തിന്റെ ഭാര്യയില്‍ അതു ബീജമായി പ്രവേശിച്ചു. ശുക്രന്‍ അവരുടെ പുത്രനായി അവിടെ വളര്‍ന്നു. അപ്സരസ്സ് ഒരു മാനായി. ശുക്രന്‍ ആ മാന്‍പേടയില്‍ ഒരു മനുഷ്യക്കുട്ടിയെ ജനിപ്പിച്ചു. അദ്ദേഹം സ്വപുത്രനോട് ഏറെ മമതയുള്ളവനായി. ഈ മകനെക്കുറിച്ചുള്ള ആധിയിലും ആകാംക്ഷയിലും ശുക്രന്‍ വേഗം വൃദ്ധനായി. അയാള്‍ സുഖാനുഭവാസക്തനായി മരണംവരിക്കുകയും ചെയ്തു. ആഗ്രഹനിവൃത്തിക്കായി അടുത്ത ജന്മം ശുക്രന്‍ ഒരു രാജാവായി. തപശ്ചര്യയിലും ആത്മീയതയിലും താല്‍പ്പര്യത്തോടെ മരിച്ചതിനാല്‍ അടുത്തജന്മം അദ്ദേഹം ഒരു മഹാത്മാവായി.

“അങ്ങിനെ ഒരു ജന്മത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക് – വിവിധശരീരങ്ങളില്‍- നീങ്ങി അവയുടെ എല്ലാ ഭാഗധേയങ്ങള്‍ക്കും വിധേയനായി, ഒരു നദിക്കരയില്‍ അദ്ദേഹം തീവ്രതപസ്സില്‍ ആമഗ്നനായി.” അങ്ങിനെ തന്റെ അച്ഛന്റെ മുന്നില്‍ തപസ്സിരുന്ന്‍ ശുക്രന്‍ കുറെയേറെക്കാലം ചിലവഴിച്ചു. ശരീരം ശോഷിച്ചുണങ്ങി. അതിനിടെ ശുക്രന്റെ അശാന്തമായ മനസ്സ് ദൃശ്യങ്ങളനവധി ഒന്നിനുപുറകേ ഒന്നായി മിനഞ്ഞെടുത്തു. അവയ്ക്കനുസരിച്ച് തുടര്‍ച്ചയായി ജന്മങ്ങളെടുത്ത് ജനന മരണ ചക്രങ്ങള്‍ താണ്ടി, സ്വര്‍ഗ്ഗവാസവും ഭൂമിയിലേയ്ക്കുള്ള മടക്കവും, താപസന്റെ പ്രശാന്തജീവിതവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവയില്‍ പൂര്‍ണ്ണമായി മുഴുകിക്കഴിഞ്ഞിരുന്നതിനാല്‍ അവ സത്യമാണെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എല്ലാത്തരം കാലാവസ്ഥകള്‍ക്കും വശംവദമായി അദ്ദേഹത്തിന്റെ ശരീരം എല്ലും തോലുമായി, കണ്ടാല്‍ ഭയമുളവാക്കുന്ന രൂപത്തിലായി. അദ്ദേഹത്തെ നരഭോജികള്‍ ആക്രമിച്ചില്ല. തീവ്രതപസ്സിലായിരുന്ന ഭൃഗുമഹര്‍ഷിയുടെ മുന്നിലായിരുന്നല്ലോ ശുക്രനും ധ്യാനത്തിലാണ്ടിരുന്നത്. യോഗസാധനകൊണ്ട് അദ്ദേഹവും പല സിദ്ധികളും നേടിയിരുന്നു.