യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 341 [ഭാഗം 6. നിര്‍വാണ പ്രകരണം]

അഹോ ഭഗവാതാഽസ്മാകം പ്രസാദോ ദര്‍ശിതാശ്ചിരാത്
ദര്‍ശനാമൃതസേകേന യത്സിക്താ സദ്‌ദൃമാ വയം (6/16/10)

വസിഷ്ഠന്‍ തുടര്‍ന്നു: ആ മരക്കൊമ്പില്‍ ഇരുന്ന ഭുശുണ്ടന്റെ മുന്നില്‍ത്തന്നെ ഞാന്‍ ആകാശമാര്‍ഗ്ഗേ ചെന്നിറങ്ങി. ഞാന്‍ വസിഷ്ഠനാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഉചിതമായ ആചാരോപചാരങ്ങളോടെ അദ്ദേഹമെന്നെ സ്വീകരിച്ചു. ചിന്താമാത്രേണ അദ്ദേഹം പൂക്കള്‍ വരുത്തി എന്നെ അര്‍ച്ചിച്ചു. എന്നെ അടുത്തു വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: “ഏറെക്കാലമെടുത്തുവെങ്കിലും ഒടുവില്‍ അങ്ങയുടെ ദര്‍ശനം ഞങ്ങള്‍ക്കുണ്ടായത് മഹാഭാഗ്യം. അങ്ങയുടെ സാന്നിദ്ധ്യത്തിന്റെയും സത്സംഗത്തിന്റെയും മധുരസം ഞങ്ങള്‍ക്ക് പുതുമയുള്ള ഒരു മരം കണ്ടെന്നപോലൊരുണര്‍വ്വ് നല്‍കിയിരിക്കുന്നു.”

അങ്ങ് പൂജനീയരായവരില്‍ അഗ്രഗണ്യനാണ്. എന്റെ സഞ്ചിതപുണ്യത്തിന്റെ ഫലോദയമാണവിടുത്തെ സന്ദര്‍ശനം. ഇപ്പോള്‍ അങ്ങ് ആഗതനായത്തിന്റെ ഉദ്ദേശം എന്താണെന്ന് അരുളിയാലും. പ്രത്യക്ഷലോകമെന്ന മിഥ്യയെപ്പറ്റി നിസ്തന്ദ്രമായി ചെയ്ത ആത്മാന്വേഷണത്തിന്റെ ഫലമാവണം അങ്ങയുടെ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം പ്രഭപരത്തി നില്‍ക്കാന്‍ ഇടയാക്കുന്നത്‌. അങ്ങെന്തിനാണിപ്പോള്‍ ഇവിടെ വന്നത്? ആഹാ; ആ തൃപ്പാദങ്ങള്‍ ദൂരെനിന്നു കണ്ടപ്പോഴേ അങ്ങയുടെ ആഗമനോദ്ദേശം എനിക്കൂഹിക്കാനാവുന്നുണ്ട്. എന്റെ ദീര്‍ഘയുസ്സിന്റെ രഹസ്യം എന്തെന്നറിയാനാണ്, അല്ലേ? എങ്കിലും അങ്ങയുടെ വാക്കുകളില്‍ത്തന്നെ അത് കേള്‍ക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്.

അതിനുത്തരമായി ഞാന്‍ പറഞ്ഞു: എപ്പോഴും പ്രശാന്തത അനുഭവിക്കുന്ന അങ്ങ് എത്രമേല്‍ അനുഗ്രഹീതനാണ്! ഏറ്റവും വലിയ നേട്ടമായ ആത്മജ്ഞാനം അങ്ങേയ്ക്ക് സ്വായത്തവുമാണ്. ലോകമെന്ന ഈ കെട്ടുകാഴ്ചയുടെ വലയില്‍ അങ്ങ് ഒരിക്കലും വീഴുന്നില്ല. അങ്ങയെപ്പറ്റി കൂടുതല്‍ പറഞ്ഞു തന്നാലും. അങ്ങയുടെ ഗോത്രമേതാണ്? നേടാന്‍ യോഗ്യമായുള്ള ആ പരമജ്ഞാനം എങ്ങിനെയാണങ്ങു പ്രാപിച്ചത്‌? ഇപ്പോള്‍ അങ്ങേയ്ക്കെത്ര വയസ്സായി? ഭൂതകാലത്തെപ്പറ്റി അങ്ങ് ഓര്‍ക്കുന്നുണ്ടോ? അങ്ങേയ്ക്ക് ദീര്‍ഘായുസ്സ്‌ അനുഗ്രഹമായി അരുളിനല്‍കിയതാരാണ്? അങ്ങ് ഈ മരത്തില്‍ വസിക്കുന്നതിന് കാരണമെന്താണ്?

ഭുശുണ്ടന്‍ പറഞ്ഞു: അങ്ങ് ഇതെല്ലാം ചോദിച്ചതിനാല്‍ ഞാന്‍ വിശദമായിത്തന്നെ മറുപടി നല്‍കാം. ദയവായി ശ്രദ്ധിച്ചു കേട്ടാലും. ഞാന്‍ പറയാന്‍ പോവുന്ന കഥ, പറയുന്നവരുടെയും കേള്‍ക്കുന്നവരുടെയും പാപങ്ങളെ ഇല്ലാതാക്കാന്‍ പോന്നത്ര പ്രചോദനപരമാണ്.

രാമാ, ഇത്രയും പറഞ്ഞ് അദ്ദേഹം തന്റെ കഥയാരംഭിച്ചു. ആ വാക്കുകള്‍ ഗഹനമെങ്കിലും അതീവ സൌമ്യമായിരുന്നു. എല്ലാ ആശകള്‍ക്കും സുഖാസക്തികള്‍ക്കും അതീതനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് എന്തെന്നില്ലാത്ത ശക്തിയും വശ്യതയും ഉണ്ടായിരുന്നു. സ്വയം സംപൂര്‍ണ്ണനായതുകൊണ്ട് അദ്ദേഹത്തിന്‍റെ ഹൃദയം നിര്‍മ്മലമായിരുന്നു. സര്‍വ്വ സൃഷ്ടികളുടെയും ജനനമരണങ്ങളെപ്പറ്റിയെല്ലാം അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ മധുരതരമായിരുന്നു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മഹത്വവും പ്രാഭവവും അദ്ദേഹത്തില്‍ കാണായി. അദ്ദേഹത്തിന്റെ അമൃതസമാനമായ വാക്കുകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഇനി ഞാന്‍ പറഞ്ഞു തരാം