രമണമഹര്‍ഷി സംസാരിക്കുന്നു

സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക (66)

ശ്രീ രമണമഹര്‍ഷി

ജൂണ്‍ 9, 1935

52. കോകനദയില്‍ നിന്നും ഒരാള്‍ ഭഗവാനോട്‌,

ഭഗവാനെ, എന്റെ മനസ്സ്‌ രണ്ടോ മൂന്നോ ദിവസം തെളിഞ്ഞിരിക്കും, അടുത്ത രണ്ടു മൂന്നു ദിവസം കലുഷമായിരിക്കും. ഇങ്ങനെ പതിവായിട്ട്‌. കാരണം അറിയാന്‍ പാടില്ല.

ഉ: മനസ്സിന്റെ സ്വഭാവമേ അതാണ്‌. സത്വരജോസ്തമോഗുണങ്ങള്‍ മാറിമാറി വരുന്നതാണ്‌. അത്‌ മൂലം വിഷമം തോന്നേണ്ട. എന്നാല്‍ സത്വഗുണം വരുമ്പോള്‍ ജാഗ്രതയോടെ ദൃഢപ്പെടുത്തിക്കൊള്ളേണ്ടതാണ്‌.

ചോ: ഹൃദയമെന്താണ്‌?

ഉ: ആത്മാവിന്റെ ഇരിപ്പിടമാണ്‌.

ചോ: അത്‌ സ്ഥൂലഹൃദയമാണോ?
ഉ: അല്ല. അത്‌ എവിടെ നിന്നു അഹങ്കാരന്‍ ഉല്‍പത്തിയാകുന്നുവോ ആ സ്ഥാനമാണ്‌.

ചോ: മരണശേഷം ജീവനെന്തു സംഭവിക്കുന്നു?

ഉ: ദേഹത്തെ വിട്ടുപിരിഞ്ഞ ജീവന്‍ വന്നു ചോദി‍ക്കട്ടെ. മറുപടി പറയാം. ഇപ്പോളിവിടെ ഇരിക്കുന്ന ജീവനു ആ ഉല്‍ക്കണ്ഠ എന്തിന്? നമ്മുടെ കാര്യത്തെ നാം നോക്കാം. ഇപ്പോള്‍ നാമെങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ചോദ്യത്തിന് ഇടയുണ്ടാവുകയില്ല.

Back to top button