ശ്രീ രമണമഹര്‍ഷി

ജൂലൈ 3, 1936

226. സത്യമറിയുന്നതിനു വേദഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ പോരേ. എന്ന്‌ തൃക്കോവിലൂരില്‍ നിന്നും വന്ന ഒരു ഭക്തന്‍ ചോദിച്ചു.

ഉ: പോരാ.

ചോ: എന്തുകൊണ്ട്‌?

ഉ: ചിന്ത സത്യത്തെ ആവരണം ചെയ്തിരിക്കുന്നതിനാല്‍. ചിന്തയറ്റ സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ വെളിപ്പെടുത്താനാവില്ല.

ചോ: സമാധിയില്‍ ചിന്തയില്ലേ?

ഉ: ‘ഞാനുണ്ട്‌’ എന്ന തോന്നല്‍ മാത്രം കാണും.

ചോ: ‘ഞാനുണ്ട്‌’ എന്നു തോന്നുന്നത്‌ ചിന്തയല്ലേ?

ഉ: അഹന്തയൊഴിഞ്ഞ ആ തോന്നല്‍ ചിന്തയല്ല. സാക്ഷാല്‍ക്കാരമാണ്‌. അവിടെ എഴുമ്പുന്ന അഹംസ്ഫുരണം ഈശ്വരനാണ്‌. ‘ഞാനുണ്ട്‌’ എന്ന അനുഭവത്തില്‍ ചുമ്മാതിരിക്കുകയാണത്‌.