ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 3
അര്‍ജ്ജുന ഉവാച:

അപരം ഭവതോ ജന്മ
പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം
ത്വമാദൗ പ്രോക്തവാനിതി

അങ്ങയുടെ ജനനം പില്‍കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന്‍ ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള്‍ അങ്ങ് ആദ്യം അദ്ദേഹത്തിന് ഉപദേശിച്ചു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുന്നതെങ്ങനെ?

അര്‍ജ്ജുനന്‍ ചോദിച്ചു:അല്ലയോ കരുണാനിധിയായ ദേവാ! ഒരു മാതാവിന് തന്റെ ശിശുവിനോടു സ്നേഹമുണ്ടാകുന്നതില്‍ എന്തെങ്കിലും അത്ഭുതത്തിന് അവകാശമുണ്ടോ? സംസാരജീവിതത്തില്‍ തളര്‍ച്ചയും ക്ഷീണവും ബാധിക്കുന്നവര്‍ക്ക് അങ്ങ് ഒരഭയസ്ഥാനമാണ്. അഗതികള്‍ക്ക് അന്‍പേറിയ അമ്മയാണ്. ഞങ്ങളുടെ (പാണ്ഡവരുടെ) ജീവിതം തന്നെ അങ്ങയുടെ ദിവ്യമായ അനുഗ്രഹത്തിന് കടപ്പെട്ടിരിക്കുന്നു. അംഗവൈകല്യമുള്ള ഒരു ശിശുവിന് ജന്മം നല്കാന്‍ ഇടയാകുന്ന മാതാവ് അതിനെ ജനനം മുതല്‍ക്കുതന്നെ പ്രത്യേകം പരിചരിക്കണമെന്ന് പറയേണ്ടതുണ്ടോ? അങ്ങേയ്ക്ക് ഞങ്ങളോടുള്ള ബന്ധം അപ്രകാരമാണ്. ഞാന്‍ അങ്ങയോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അത് അങ്ങ് ശ്രദ്ധയോടെ കേള്‍ക്കണമെന്നും എന്നോട് നീരസം തോന്നരുതെന്നും പ്രത്യേകമായ അപേക്ഷയുണ്ട്. കര്‍മ്മയോഗരഹസ്യത്തെപ്പറ്റി അങ്ങ് വിവസ്വാന് ഉപദേശിച്ചുവെന്നുള്ള അങ്ങയുടെ പ്രസ്ഥാവന ഒരു നിമിഷ നേരത്തേക്കുപോലും എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ക്കുപോലും വിവസ്വാന്‍ ആരായിരുന്നു എന്ന് അറിയാമായിരുന്നില്ല. പിന്നെ എങ്ങനെ, എപ്പോഴാണ്, അങ്ങു വിവസ്വാന് ഉപദേശം നല്‍കിയത്? വിവസ്വാന്‍ അതിപുരാതനമായ കാലത്ത് ജീവിച്ച ആളല്ലേ? അങ്ങയുടെ ഉത്ഭവം ഈ അടുത്തകാലത്തും. ആ നിലയ്ക്ക് അങ്ങയുടെ ഈ പ്രസ്ഥാവനയില്‍ വൈരുദ്ധ്യമുണ്ട്. അതേ സമയത്ത്, അല്ലയോ ഭഗവാനേ, അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് ഒരു നിഗൂഢതത്വമാണ്. ആ നിലയ്ക് അങ്ങു പറഞ്ഞതു സത്യമല്ലെന്ന് എനിക്ക് എങ്ങനെ പറയാന്‍ കഴിയും? ആകയാല്‍ അങ്ങ് സൂര്യദേവന് ഈ ഉപദേശം നല്‍കിയതിനെപ്പറ്റി, വ്യക്തമായി മനസ്സിലാക്കത്തക്കവിധത്തില്‍ എന്നോടു പറഞ്ഞാലും.

ശ്ലോകം 4
ശ്രീഭഗവാനുവാച:

ബഹൂനി മേ വ്യതീതാനി
ജന്മാനി തവ ചാര്‍ജ്ജുന
താന്യഹം വേദ സര്‍വ്വാണി
ന ത്വം വേത്ഥ പരന്തപ

അല്ലയോ അര്‍ജ്ജുനാ, എന്റെയും നിന്റെയും വളരെ ജന്മങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന്‍ അറിയുന്നു. നീ അവയെ അറിയുന്നില്ല.

ഭഗവാന്‍ പറഞ്ഞു: ഞാന്‍ വിവസ്വാന്റെ കാലത്ത് ജനിച്ചിരുന്നില്ലെന്നു വിചാരിക്കുന്നു. നിന്റെ മനസ്സ് സങ്കീര്‍ണ്ണമായതു സ്വാഭാവികമാണ്. നമുക്ക് ഇരുവര്‍ക്കും അനവധി ജന്മങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നിനക്ക് അറിഞ്ഞുകൂടാ. നിന്റെ പൂര്‍വ്വജന്മങ്ങളൊന്നും നീ ഓര്‍‍മ്മിക്കുന്നില്ല. എന്നാല്‍ സന്ദര്‍ഭത്തിനാവശ്യമായപ്പോഴൊക്കെ ഞാനെടുത്ത എന്റെ എല്ലാ അവതാരങ്ങളെപ്പറ്റിയും എനിക്കു നല്ലതുപോലെ ഓര്‍മ്മയുണ്ട്.