ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 2

യം സംന്യാസമിതി പ്രാഹുര്‍
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യ സംന്യസ്ത സങ്കല്പോ
യോഗീ ഭവതി കശ്ചന

അല്ലയോ അര്‍ജ്ജുന, യാതൊന്നിനെയാണ് സന്ന്യാസമെന്നു പറയുന്നത്, അതുതന്നെയാണ് നിഷ്കാമകര്‍മ്മയോഗം എന്നറിഞ്ഞാലും, എന്തെന്നാല്‍ ഫലേച്ഛ രൂപത്തിലുള്ള സങ്കല്പങ്ങളെ ഉപേക്ഷിക്കാത്ത ഒരുവനും യോഗിയായി ഭവിക്കുന്നില്ല.

സന്ന്യാസവും യോഗവും തമ്മിലുള്ള ഏകത്വത്തിന്റെ പതാക ഈ ലോകത്തുള്ള മറ്റു പല ശാസ്ത്രങ്ങളും പാറിപ്പറത്തിയിട്ടുണ്ട്, മനസ്സിന്റെ സമനിലയാണു യോഗം. കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ സങ്കല്പങ്ങളെ, അതായതു മനോവ്യാപാരം, മനസ്സുകൊണ്ടുള്ള കര്‍മ്മം, ഇച്ഛ തുടങ്ങിയവയെ, ഉപേക്ഷിക്കാതെ ആര്‍ക്കും യോഗനില കൈവരിക്കാന്‍ സാദ്ധ്യമല്ല. ഇതു മഹായോഗികള്‍ അവരുടെ സ്വന്തം അനുഭവത്തില്‍കൂടി വ്യക്തമാക്കിയിട്ടുണ്ട്.