ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 4

യദാ ഹി നേന്ദ്രിയാര്‍ത്ഥേഷു
ന കര്‍മ്മസ്വനുഷജ്ജതേ
സര്‍വ്വസങ്കല്പ സംന്യാസീ
യോഗാരൂഢസ്തദോച്യതേ

ഒരുവന്‍ എപ്പോഴാണോ സകല സങ്കല്പങ്ങളേയും ത്യജിച്ച് കര്‍മ്മത്തിലും വിഷയത്തിലും ആസക്തിയില്ലാത്തവനായിരിക്കുന്നത്; അപ്പോള്‍ അവന്‍ യോഗാരൂഢന്‍ എന്നറിയപ്പെടുന്നു.

ആത്മജ്ഞാനത്തിന്റെ അന്തര്‍ മണ്ഡലത്തില്‍ ആത്മാനന്ദംപൂണ്ട് ദീര്‍ഘവിശ്രമംകൊള്ളുന്ന യോഗിയുടെ ഇന്ദ്രിയതലങ്ങളില്‍ ഇന്ദ്രിയവിഷയങ്ങള്‍ പ്രവേശിക്കുകയില്ല. സുഖത്തിന്‍റേയോ ദുഃഖത്തിന്‍റേയോ കുലുക്കമേറ്റാലും അവന്റെ മനസ്സ് അചലമായിരിക്കും. ഇന്ദ്രിയവിഷയങ്ങള്‍ അവന്റെ മുന്നില്‍ അണിനിരന്നാല്‍പോലും അവന്‍ അതേപ്പറ്റി അറിയുകയില്ല. അവന്റെ കര്‍മ്മേന്ദ്രിയങ്ങള്‍ കര്‍മ്മനിരതമായിരിക്കുമ്പോഴും അതിന്റെ ഫലത്തിനുവേണ്ടി അവന്റെ മനസ്സ് ഉഴറിനടക്കുകയില്ല. ഇന്ദ്രിയങ്ങളെപ്പറ്റിയുള്ള സ്മരണതന്നെ അവനില്ല. ശാരീരിക പ്രവര്‍ത്തനങ്ങളോടെ ഉന്നിദ്രനായിരിക്കുമ്പോഴും നിദ്രയിലെന്നപോലെ അലക്ഷ്യമായിപെരുമാറുന്ന അവന്‍ മാത്രമാണ് യോഗത്തില്‍ പ്രതിഷ്ഠിതന്‍ എന്നറിയുക.

അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:

ഭഗവന്‍, അങ്ങ് പറയുന്നതെല്ലാം അത്യന്തം അത്ഭുതമായിരിക്കുന്നു. ആരാണ് ഈ യോഗിക്ക് ഇത്രമാത്രം യോഗ്യതനല്കുന്നതെന്നു പറഞ്ഞുതന്നാലും.