ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 9

കവിം പുരാണമനുശാസിതാരാ-
മണോരണീയാംസമനുസ്മരേദ്യഃ
സര്‍വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്‍ണം തമസഃ പരസ്താത്

ശ്ലോകം 10

പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്‍മ്മദ്ധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം

ചലിക്കാത്ത മനസ്സോടും ഭക്തിയോടും ധ്യാനബലത്തോടും കൂടിയിരിക്കുന്ന യാതൊരുവന്‍ മരണകാലത്തില്‍ പ്രാണവായുവിനെ പുരികങ്ങളുടെ മധ്യത്തില്‍ വേണ്ടുംവണ്ണം നിര്‍ത്തിയിട്ട്, സര്‍വ്വജ്ഞനും ചിരന്തനനും നിയന്താവും അണുവിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നവനും സകല പ്രപഞ്ചത്തിനും രക്ഷകനും ചിന്തിപ്പാനാവാത്ത രൂപത്തോടുകൂടിയവും സൂര്യനെപ്പോലെ പ്രകാശമുള്ളവനും മായയെ അതിക്രമിച്ചവനുമായ പരമപുരുഷനെ ഇടവിടാതെ സ്മരിക്കുന്നുവോ, അവന്‍ ദിവ്യമായ പരമാത്മസ്വരൂപത്തെ പ്രാപിക്കുന്നു.

ബ്രഹ്മം നിരാകാരമാണ്. അതിനു ജനനമരണങ്ങളില്ല. അത് അഖണ്ഡവും സര്‍വസാക്ഷിയുമാകുന്നു. അത് ആകാശത്തേക്കാളും പൗരാണികവും അണുവിനേക്കാളും സൂക്ഷ്മവുമാണ്. അതിന്റെ പ്രഭാവം പ്രപഞ്ചത്തെ കര്‍മ്മോദ്യുക്തമാക്കുന്നു. അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു. അചിന്ത്യവും ബോധാതീവുമാണത്. ഉറുമ്പുകള്‍ക്കു തീക്കനലില്‍ കയറാന്‍ പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില്‍ കയറിപ്പറ്റാന്‍ കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്‍ക്ക് അതു പകല്‍വെളിച്ചത്തില്‍ പോലും ദൃഷ്ടിഗോചരമല്ല. എന്നാല്‍ ജ്ഞാനികള്‍ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു പോലെ ശാശ്വതപ്രകാരം പരത്തുന്നതായി അതിനെ ദര്‍ശിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില്‍ അതിന് ഉദയമോ അസ്തമനമോ ഉണ്ടെന്നു പറയുന്നത് അര്‍ത്ഥശൂന്യമായ വാക്കുകളാണ്. അദ്ദേഹം മരണവേളയില്‍ അചലമായ മനസ്സോടെ നിരവദ്യമായ ബ്രഹ്മത്തെ സ്മരിക്കുന്നു. അദ്ദേഹം വടക്കോട്ടു ദര്‍ശനമായി പത്മാസനത്തിലിരുന്ന്, കര്‍മ്മയോഗത്തിന്റെ ആനന്ദം ഹൃദയത്തില്‍ ഏന്തിക്കൊണ്ട്, ആത്മസാക്ഷാത്കാരത്തോടുള്ള അഭിനിവേശം നിറച്ച ഏകാഗ്രമായ മനസ്സുമായി, യഥാര്‍ത്ഥമായ ബ്രഹ്മത്തെ കൈവരിക്കാന്‍ തിടുക്കം കൂട്ടുന്നു. അതിനുശേഷം യോഗാഭ്യാസപാടവംകൊണ്ട് പ്രാണവായുവിനെ സുഷുമ്നാനാഡിയില്‍കൂടി കടത്തി ആജ്ഞാചക്രമെന്ന നാഡീജാലത്തില്‍ കൊണ്ടുവരുകയും അവിടെനിന്ന് ബ്രഹ്മരന്ധ്രത്തിലെത്തിക്കുകയും ചെയ്യുന്നു. പ്രാണന്‍ ചിദാകാശത്തിലെത്തുമ്പോള്‍ അതു മനസ്സുമായി ഒന്നുചേര്‍ന്നുവെന്ന് ബാഹ്യമായി തോന്നുമെങ്കിലും അതിന്റെ സംയോജനം അയഥാര്‍ത്ഥമാണ്. അപ്പോള്‍ അതിരറ്റ ആത്മപ്രേമം കൊണ്ടും യോഗബലം കൊണ്ടും ദൃഢമയ അദ്ദേഹത്തിന്റെ മനസ്സിനെ ഭ്രൂമധ്യത്തില്‍ ശാന്തമായി ഉറപ്പിച്ചു നിര്‍ത്തി ദേഹത്തിനേയും മനസ്സിനേയും ലയിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ഒരു മണിയുടെ നാദം അവസാനമായി മണിക്കുള്ളില്‍തന്നെ ലയിച്ച് ഇല്ലാതാകുന്നതു പോലെയോ, ഒരു പാത്രത്തിന്റെ കീഴില്‍ വെച്ചിരിക്കുന്ന വിളക്കിന്റെ ദീപനാളം അണഞ്ഞത് എപ്പോഴാണോന്നോ എങ്ങനെയാണെന്നോ ആര്‍ക്കും അറിയാന്‍ കഴിയാത്തതു പോലെയോ, അദ്ദേഹം ശാന്തനായി ശരീരം വെടിയുന്നു. അപ്രകാരമുള്ള ഒരുവന്‍ പരബ്രഹ്മത്തില്‍ എത്തിച്ചേരുന്നു. അദ്ദേഹം പരമപുരുഷനാണ്. അദേഹം പരമാനന്ദപദപ്രാപ്തിയിലെത്തി എന്നെ പ്രാപിക്കുന്നു.