ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 13

തത്രൈകസ്ഥം ജഗത് കൃത്സ്നം
പ്രവിഭക്തമനേകധാ
അപശ്യദ്ദേവദേവസ്യ
ശരീരേ പാണ്ഡവസ്തദാ

അനേകരൂപത്തില്‍ പലതായി വേര്‍തിരിഞ്ഞു കാണുന്ന ജഗത്തിനെ മുഴുവനും ദേവദേവനായ ഭഗവാന്‍റെ ശരീരത്തില്‍ ഒന്നിച്ച് ഒരിടത്ത് സ്ഥിതിചെയ്യുന്നതായി അര്‍ജ്ജുനന്‍ കണ്ടു.

വിസ്തൃതമായ ഈ ജഗത്തു മുഴുവനും ഭഗവാന്‍റെ വിശ്വരൂപത്തില്‍ അര്‍ജ്ജുനന്‍ ദര്‍ശിച്ചു. സാഗരത്തിന്‍റെ ഉപരിതലത്തില്‍ കാണുന്ന നീര്‍ക്കുമിളകള്‍പോലെ, അഥവാ ആകാശത്തുകാണുന്ന ഭാവനാജന്യമായ മഹാനഗരംപോലെ, ഭൂമിയില്‍ കാണുന്ന വാത്മീകം പോലെ, മഹാമേരു പര്‍വ്വതത്തില്‍ കാണുന്ന രേണുക്കള്‍പോലെ ഈ പ്രപഞ്ചം മുഴുവന്‍ ദേവദേവനായ ഭഗവാന്‍റെ സ്വരൂപത്തില്‍ ചേര്‍ന്നു നില്‍ക്കുന്നതായി അര്‍ജ്ജുനന്‍ ദര്‍ശിച്ചു.