ശ്രീ രമണമഹര്‍ഷി

മാര്‍ച്ച്‌ 1, 1936.

189. എം. ഒളിവര്‍ ലാക്കൊംബ്‌ എന്ന ഫ്രഞ്ച്‌ സര്‍വ്വകലാശാലാ പ്രതിനിധി ഒരാള്‍ ഭഗവാനെ കാണാന്‍ വന്നു. അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെയും ശ്രീ രാമാനുജന്റെയും ഭാഷ്യങ്ങളും ഭഗവദ്‌ഗീതയും സംസ്കൃതത്തില്‍ പഠിച്ചിരുന്നു.

ചോ: ശങ്കരോപദേശവും മഹര്‍ഷിയുടെ ഉപദേശവും ഒന്നുപോലെയാണോ?

ഉ: മഹര്‍ഷിയുടെത്‌ അദ്ദേഹത്തിന്റെ അനുഭവത്തിന്റെയും സാക്ഷാല്‍ക്കാരത്തിന്റെയും ആഖ്യാനമാണ്‌. മറ്റുള്ളവര്‍ അത്‌ ശ്രീ ശങ്കരന്റേതുപോലെയിരിക്കുന്നുവെന്നു പറയുന്നുണ്ടായിരിക്കാം.

ചോ: ശരിയാണ്‌. ഇതേ അനുഭവങ്ങളെ വേറെ വിധത്തില്‍ പറയാമോ?

ഉ: ഒരനുഭവജ്ഞാനി തന്റേതായ ഭാഷയില്‍ സംസാരിക്കും. ഏറ്റവും നല്ല ഭാഷ മൗനമാണ്‌.

ചോ: ഹഠയോഗം അല്ലെങ്കില്‍ തന്ത്രി അഭ്യാസത്തെപറ്റി മഹര്‍ഷിയുടെ അഭിപ്രായമെന്ത്‌?

ഉ: മഹര്‍ഷി ഇന്നുള്ളതിനെ ഒന്നും വിമര്‍ശിക്കുന്നില്ല. എല്ലാം മനശ്ശുദ്ധിയ്ക്കു നന്നാണ്‌. ശുദ്ധിയുള്ള മനസ്സിനേ അഭ്യാസത്തെ പറ്റിനില്‍ക്കാന്‍ സാധ്യമാവൂ.

ചോ: കര്‍മ്മ, യോഗ, ജ്ഞാന, ഭക്തികളില്‍ ഏറ്റവും നല്ലതേത്‌?

ഉ: ” ഉണ്ടായതെങ്ങെങ്ങോടുങ്ങിയിരിപ്പതു
കര്‍മ്മവും ഭക്തിയുമെന്നു ചൊല്ലാം”
എന്നുപദേശസാരം പത്താമദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഏതൊന്നാണോ സര്‍വ്വതിനും ആദിയായിരിക്കുന്നത്, അത്‌ തന്റെ ആദിയുമാണ്‌. അതിനെ അറിഞ്ഞ്‌ അവിടെത്തന്നെ താനുണ്ടായി, ഒടുങ്ങിനില്‍ക്കുന്നതു തന്നെ കര്‍മ്മവും ഭക്തിയും യോഗവും ജ്ഞാനവും. അതു തീര്‍ന്ന നില.

ഗാഢനിദ്രയില്‍ ലോകമില്ല, അഹന്തയില്ല, ദുഃഖവുമില്ല. അവിടെ ആത്മാവ്‌ മാത്രം അവശേഷിക്കുന്നു. ഉണര്‍ച്ചയില്‍ ഇതുകളെല്ലാമുണ്ട്‌. അവിടെയും ആത്മാവ്‌ തുടര്‍ന്നു നില്‍ക്കുന്നു. തോന്നി മറയുന്ന നാമരൂപങ്ങളെയും അനുഭവങ്ങളെയും മനസ്സില്‍ നിന്നും മാറ്റിയാല്‍ എന്നുമുള്ള പരമാനന്ദ സ്വരൂപിയായ ആത്മാവു താനേ പ്രകാശിക്കും. സര്‍വ്വവും ഏതൊന്നില്‍ സങ്കല്‍പം മാത്രമായി തോന്നപ്പെടുമോ, അതിനെ നോക്കിയാല്‍ അതുതന്നെ നാമെന്നറിയാവുന്നതാണ്‌.

ചോ: തന്നെ മറയ്ക്കുകയും കറക്കുകയും ചെയ്യുന്ന ഉപാധികളൊഴിഞ്ഞാല്‍ നിത്യ സിദ്ധമായ ആത്മാവ്‌ തെളിഞ്ഞു പ്രകാശിക്കുമെന്നു ശ്രീ ശങ്കരനും പറഞ്ഞിരിക്കുന്നു. ആത്മാവിനു ലാഭനഷ്ടങ്ങളൊന്നും സംഭവിക്കുന്നില്ല.

ഉ: അങ്ങനെ തന്നെ. (സമീപത്തിരിക്കുന്നവരോട്‌) നല്ലപോലെ മനസ്സിലാക്കിയിരിക്കുന്നു!

ചോ: സാധകന്‍ പൊതുവേ എങ്ങനെ അഭ്യസിക്കണം?

ഉ: താന്‍ ചെയ്യുന്നു എന്ന കര്‍ത്തൃത്വബുദ്ധികൂടാതെ ചെയ്യണം. പാരീസില്‍ ഇരുന്നപ്പോള്‍ ഈ സ്ഥലത്ത്‌ വരുമെന്നറിഞ്ഞിരുന്നോ?

ചോ: ഇല്ല.

ഉ: നമ്മുടെ ഇച്ഛയും സങ്കല്‍പവും കൂടാതെ കാര്യങ്ങള്‍ നടക്കുകയാണെന്നതിന് ഇതൊരുദാഹരണം. ആര്‍ക്കും ഒരു നിമിഷവും കര്‍മ്മം ചെയ്യാതിരിക്കാന്‍ ഒക്കുകയില്ലെന്നു ഗീതയില്‍ പറയുന്നു. നാം ചെയ്താലും ചെയ്യാതിരുന്നാലും, നാം എന്തിനു വേണ്ടി ജനിച്ചോ അതു നടക്കും. അതു നടക്കട്ടെ.