MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കബന്ധഗതി

പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍:

“വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ട‍ാം
ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും.
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! ന‍ാം
കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും.”
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താന്‍ഃ
“പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും.”
തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍
ലക്ഷ്‌മണന്‍ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെ:
“മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ-
യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.
അത്ഭുതാകാരന്മാര‍ാം നിങ്ങളാരിരുവരും
സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.
ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും
കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം.”
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു-
ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്‌തു:
“കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
സോദരനിവന്‍ മമ ലക്ഷ്‌മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി-
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.
കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍
കാണായി നിന്നെയതിഭീഷണവേഷത്തൊടും.
പാണികള്‍കൊണ്ടു തവ വേഷ്‌ടിതന്മാരാകയാല്‍
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?
നേരോടെ പറകെ”ന്നു രാഘവന്‍ ചോദിച്ചപ്പോള്‍
സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനും:
“നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്‌.
ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ-
യൗവനദര്‍പ്പിതനായ്‌ സഞ്ചരിച്ചീടുംകാലം
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍
അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാന്‍.
ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാന്‍
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ
മോക്ഷദന്‍ ദശരഥപുത്രനായ്‌ ത്രേതായുഗേ
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ!
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.
വജ്രമേറ്റിട്ടും മമ വന്നീല മരണമ-
തബ്‌ജസംഭവന്‍ മമ തന്നൊരു വരത്തിനാല്‍.
വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
മുത്തമ‍ാംഗത്തെ മമ കുക്ഷിയിലാക്കീടിനാന്‍.
വക്ത്രപാദങ്ങള്‍ മമ കുക്ഷിയിലായശേഷം
ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്‌.
വര്‍ത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍
വക്ത്രേണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു-
മുത്തമോത്തമ! രഘുനായക! ദയാനിധേ!
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍
പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്ലീടുവന്‍.”
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്‌ക്കാണായി
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്‌
സര്‍വഭൂഷണപരിഭൂഷിതനായന്നേരം
രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
ഭൂമിയില്‍ സാഷ്‌ട‍ാംഗമായ്‌വീണുടന്‍ നമസ്‌കാരം
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യന‍ാം ഗന്ധര്‍വനുമാനന്ദവിവശനായ്‌
കോള്‍മയിര്‍ക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികള‍ാം
കോമളപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍: