യദര്‍ത്ഥേന വിനാമുഷ്യ പുംസ ആത്മവിപര്യയഃ
പ്രതീയത ഉപദ്രഷ്ടുസ്സ്വശിരശ്ഛേദനാദികഃ (3-7-10)
സ വൈ നിവൃത്തിധര്‍മ്മേണ വാസുദേവാനുകമ്പയാ
ഭഗവദ് ഭക്തിയോഗേന തിരോധത്തേ ശനൈരിഹ (3-7-12)
യശ്ച മൂഢതമോ ലോകേ യശ്ച ബുദ്ധേഃ പരം ഗതഃ
താവുഭൌ സുഖമേധേതേ ക്ലിശ്യത്യന്തരിതോ ജനഃ (3-7-17)
സര്‍വ്വേ വേദാശ്ച യജ്ഞാശ്ച തപോ ദാനാനി ചാനഘ!
ജീവാഭയപ്രദാനസ്യ ന കുര്‍വ്വീരന്‍ കലാമപി (3-7-41)

വിദുരര്‍ ചോദിച്ചു:
“ഭഗവാന്‍ തന്റെ ലീലാവിലാസങ്ങളുടെ ഭാഗമായി വിശ്വസൃഷ്ടി നടത്തിയെന്ന് എങ്ങിനെ പറയാന്‍ കഴിയും? ഒരു കുട്ടി തന്റെ കളിക്കോപ്പുകളോട്‌ താല്‍പ്പര്യവും അടുപ്പവും ഉളളതുകൊണ്ടാണ്‌ അതുമായി കളിക്കാന്‍ പോകുന്നുത്‌. ഭഗവാനാകട്ടെ ആഗ്രഹങ്ങളില്ല. അവിടുന്ന് അനന്തസത്യമാണല്ലോ. ഭഗവാന്‍ മായയിലൂടെയാണിതെല്ല‍ാം ചെയ്യുന്നുതെന്നുവെച്ചാല്‍ ഈ മായ അവിടുത്തെ എങ്ങിനെ ബാധിക്കും? എല്ലാത്തിനും ഉളളും സ്ഥിതമായിട്ടുളളത്‌ അവിടുത്തെ പ്രഭാവം മാത്രമാണല്ലോ. അതുകൊണ്ട്‌ അവിടുന്നെങ്ങിനെ കര്‍മ്മബന്ധനിയമങ്ങളാല്‍ നിയന്ത്രിതനാവുന്നു എന്ന പറഞ്ഞു തന്നാലും.”

മൈത്രേയമുനി പറഞ്ഞു:
“വിശ്വനാഥനായ ഭഗവാന്‍ എന്തിന്റെയെങ്കിലും നിയന്ത്രണത്തിലാണെന്നത്‌ സംഭവ്യമല്ല. എന്നിലും മായാശക്തി അപാരമത്രെ. ജീവന്‍ മായാബന്ധിതമെന്നുതോന്നുമെങ്കിലും യാഥാര്‍ഥ്യത്തില്‍ അത്‌ സംഗവിമുക്തമത്രേ. സ്വപ്നത്തില്‍ സ്വന്തം തല നഷ്ടപ്പെട്ടെന്ന് തോന്നുന്നതുപോലെയാണിത്‌.

വിദുരരേ,
വെളളത്തിലെ ചന്ദ്രബിംബം ഓളങ്ങളുടെ ഇളക്കത്തിനനുസരിച്ച്‌ ഇളകിമറിയുമ്പോഴും ചന്ദ്രനു മാറ്റൊന്നുമില്ല. ചന്ദ്രന്‍ ഇളകുന്നതായി തോന്നുന്നത്‌ തെറ്റായ ബോധംകൊണ്ടാണ്‌. തന്റെശരീരത്തെ താനെന്നുകരുതി ശരീരത്തിന്റെ ജര, നര, വിശപ്പ്, മരണം, തുടങ്ങി എല്ലാമായി താദത്മ്യഭാവം പ്രാപിക്കുമ്പോള്‍ ജീവന്‍ ഈ അവസ്ഥകളുടെ ബന്ധത്തിലായിത്തീരുന്നു. ഈ തെറ്റായ തദാത്മ്യഭാവം ശ്രീകൃഷ്ണഭഗവാന്റെ കരുണാകടാക്ഷത്താല്‍ ക്രമേണ നഷ്ടമാവുന്നു. ഇതിനായി ലൗകീകാസക്തി വെടിഞ്ഞ് ഭഗവല്‍ഭക്തിക്കായി ജീവിതം സമര്‍പ്പിക്കുകയാണ് വേണ്ടത്‌. ഭക്തി ഹൃദയത്തില്‍ നിറഞ്ഞ ഒരുവനെ സുഖദുഃഖങ്ങളോ ലൗകീകാവസ്ഥകളോ അലട്ടുന്നില്ല. ദീര്‍ഘസുഷുപ്തിയിലാണ്ട ഒരുവന്‌ സുഖദുഃഖങ്ങളില്‍ നിന്നും മുക്തി കിട്ടുന്നതു പോലെയത്രെ ഇത്‌.”

വിദുരര്‍ പറഞ്ഞു:
“ഭഗവന്‍, എന്റെ സംശയങ്ങള്‍ തീര്‍ത്തിരിക്കുന്നു. ഈ ലോകത്ത്‌ തീരെ അജ്ഞാനിയായവനും വളരെ വിജ്ഞാനമുളളവനും മനോബുദ്ധിക്കതീതമായ ശാന്തി ലഭിക്കുന്നു. മറ്റുളളവരാണ്‌ വാസ്തവത്തില്‍ ദുഃഖിക്കുന്നുത്‌. വസ്തുപ്രപഞ്ചം വാസ്തവത്തില്‍ സത്യമല്ല. മായയാകട്ടെ ആത്മാവില്‍ സ്വയം ഉത്ഭവിക്കുന്നതത്രേ എന്റെയീഭാവനയിലെ അപാകതപോലും അവിടുത്തെ പാവനപാദങ്ങളെ സേവിക്കുകവഴി ഇല്ലായ്മചെയ്യാനാവുമെന്നു ഞാന്‍ കരുതുന്നു. അങ്ങയേപ്പോലുളള മാമുനിമാരുടെ പാദസേവനം കൊണ്ടുമാത്രമേ ഭഗവല്‍പ്പാദാരവിന്ദങ്ങളെ പ്രാപിക്കാനാവൂ എന്ന് ഞാന്‍ മനസിലാക്കുന്നു. ആ പരമപദം വിശ്വമായയെത്തന്നെ അവസാനിപ്പിക്കുന്നു. തീവ്രസാധന ചെയ്യാത്തവര്‍ക്ക്‌ ആ ലക്ഷ്യം അസാദ്ധ്യം. അല്ലയോ മുനിവര്യ, ഭഗവല്‍മഹിമകളെപ്പറ്റി ഇനിയും പറഞ്ഞു തന്നാലും. ഈശ്വരസാക്ഷാത്കാര മാര്‍ഗ്ഗങ്ങളെപ്പറ്റി വിവരിച്ചു തന്നാലും. എനിക്ക്‌ ചോദിക്കാന്‍പോലും അറിഞ്ഞുകൂടാത്ത സത്യങ്ങളെപ്പറ്റിയും എനിക്കു പറഞ്ഞു തരൂ. മാമുനേ, ഒരുജീവനെ സംസാരഭയത്തില്‍ നിന്നും ബന്ധമുക്തനാക്കുക എന്നത്‌ വേദപാരായണത്തേക്കാളും യാഗത്യാഗങ്ങളേക്കാളും എത്രയോ പുണ്യപ്രദമാണ്‌.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF