ജയശബ്ദോ നമശ്ശബ്ദഃ സാധു സാദ്ധ്വിതി ചാംബരേ
സുരസിദ്ധമുനീന്ദ്രാണാമാസീത്‌ കുസുമവര്‍ഷിണാം (10-67-27)
ഏവം നിഹത്യ ദ്വിവിദം ജഗദ്വ്യതി കരാവഹം
സംസ്തൂയമാനോ ഭഗവാജ്ഞനൈഃ സ്വപുരമാവിശത് (10-67-28)

ശുകമുനി തുടര്‍ന്നു:
അക്കാലത്ത്‌ ദ്വിവിദന്‍ എന്ന്‌ പേരില്‍ ഒരു വാനരന്‍ നരകാസുരന്റെ സുഹൃത്തായി വാണിരുന്നു. ഭഗവാന്‍ നരകനെ വധിച്ചതിന്റെ പക തീര്‍ക്കാനായി നാട്ടിലവന്‍ നാശനഷ്ടങ്ങള്‍ വരുത്തി വന്നു. പതിനായിരം ആനകളുടെ ശക്തിയുണ്ടായിരുന്നു അവനെന്നാണ്‌ കഥ. കൃഷ്ണന്റെ രാജ്യാതിര്‍ത്തിക്കുള്ളിലായിരുന്നു അവന്റെ സംഹാരപ്രവൃത്തികള്‍ . അവന്‍ മലകളിടിച്ചും വീടുകള്‍ നശിപ്പിച്ചും, വെളളപ്പൊക്കമുണ്ടാക്കി കടലോരങ്ങളിലെ ഗൃഹങ്ങള്‍ നശിപ്പിച്ചും രസിച്ചു. മാമുനിമാരുടെ പര്‍ണ്ണശാലകളെ ആക്രമിക്കാനും അവന്‍ മടി കാണിച്ചില്ല. അവരുടെ യാഗസ്ഥലങ്ങളെ അവന്‍ വൃത്തികേടാക്കി. ആണുങ്ങളെ തടവിലാക്കി അവരുടെ സ്ത്രീകളെ അവന്‍ മാനഭംഗപ്പെടുത്തി.

ഒരു ദിനം രൈവതകമലയുടെയടുക്കല്‍ മധുരസംഗീതം കേട്ട്‌ ദ്വിവിദന്‍ അവിടെയെത്തി. ബലരാമന്‍ ഒരു കൂട്ടം സ്ത്രീകളുമായി ലീലയിലേര്‍പ്പെട്ടിരിക്കുന്നു. കാടുനശിപ്പിച്ചും മര്‍ക്കടചേഷ്ടകള്‍ കാണിച്ചും അവന്‍ ബലരാമനെ ക്രുദ്ധനാക്കി. ബലരാമന്‍ വലിയൊരു കല്ലെടുത്ത്‌ അവനെയിടിച്ചു. വാനരന്‍ അതൊഴിവാക്കി വീണ്ടും സ്ത്രീകളെ ശല്യപ്പെടുത്തി. പിന്നീട്‌ അവിടെ വലിയൊരു ദ്വന്ദ്വയുദ്ധം നടന്നു. മരങ്ങളും പാറകളും അവര്‍ പരസ്പരം വലിച്ചെറിഞ്ഞു. മുഷ്ടി ചുരുട്ടി ദ്വിവിദന്‍ ബലരാമന്റെ നെഞ്ചില്‍ ആഞ്ഞടിച്ചു. ബലരാമനും തന്റെ ആയുധങ്ങള്‍ വലിച്ചെറിഞ്ഞ് അവനെ മുഷ്ടികൊണ്ട്‌ പ്രഹരിക്കാന്‍ തുടങ്ങി. തോളെല്ലു പൊട്ടി രക്തം ഛര്‍ദ്ദിച്ച്‌ അവന്‍ നിലത്തു കുഴഞ്ഞു വീണ്‌ മരിച്ചു. ദേവന്മാരും മഹാത്മാക്കളും ആകാശനൗകകളില്‍ നിന്നുകൊണ്ട്‌ യുദ്ധം കാണുന്നുണ്ടായിരുന്നു. ബലരാമനു മേല്‍ അവര്‍ പുഷ്പവൃഷ്ടി നടത്തി.

‘അവിടുന്നു ജയിക്കട്ടെ’, ‘വിജയീഭവ’ എന്നിങ്ങനെയും ‘ഭേഷ്, ബലേ ഭേഷ്’ എന്നും പറഞ്ഞ് അവര്‍ ബലരാമനെ അനുഗ്രഹിച്ചു. ദ്വിവിദനെ കൊന്നു നാടിനെ രക്ഷിച്ച്‌ ബലരാമന്‍ നഗരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ മഹിമകള്‍ വാഴ്ത്തി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF