യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 192 [ഭാഗം 4. സ്ഥിതി പ്രകരണം]
അസത്സ ത്സദ സത്സര്‍വം സങ്കല്‍പ്പാദേവ നാന്യത:
സങ്കല്‍പ്പം സദസച്ചൈവമിഹ സത്യം കിമുച്യതാം (4/53/45)

ദാസുരമുനി തുടര്‍ന്നു: അങ്ങിനെയാണ്‌ ഈ വിശ്വത്തിന്റെയും മനുഷ്യന്റെയും സൃഷ്ടിയെപ്പറ്റി വിശദീകരിക്കാനാവുക. ആ മഹത്തായ ശൂന്യതയില്‍ നിന്നുണ്ടായ ഖൊത്തന്‍ എന്നത് ഒരാളല്ല. അതൊരു സങ്കല്‍പ്പമോ ധാരണയോ പ്രതീതിയോ ആണ്‌. നിശ്ശൂന്യതയില്‍ ഈ ധാരണയുണ്ടാവുന്നത് സ്വയമേവയാണ്‌. അതില്ലാതാവുന്നതും അപ്രകാരം തന്നെ. ഈ വിശ്വം മുഴുവനും, അതിലുള്ള എല്ലാ വസ്തുക്കളും ഈ ധാരണയുടെ സൃഷ്ടിയാണ്‌. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ആകുന്ന ത്രിമൂര്‍ത്തികള്‍പോലും ഈ ധാരണയുടെ അവയവങ്ങളത്രേ. അതേ ധാരണയാണ്‌ മൂന്നു ലോകങ്ങളും പതിന്നാലു സ്വര്‍ഗ്ഗനരകങ്ങളും ഏഴു സമുദ്രങ്ങള്‍ക്കും കാരണം. രാജാവുണ്ടാക്കിയ നഗരം വിവിധ സ്വഭാവസവിശേഷതകളോടുകൂടിയ അംഗങ്ങളും ശരീരവുമുള്ള ജീവനല്ലാതെ മറ്റൊന്നുമല്ല. ഇങ്ങിനെ സൃഷ്ടിക്കപ്പെട്ട സത്വങ്ങളില്‍ ചിലവ ഉയര്‍ന്ന തലങ്ങളില്‍ ദേവന്മാരായി വിരാജിക്കുന്നു. മറ്റു ചിലവ അധമതലങ്ങളിലാണ്‌. ഇങ്ങിനെയൊരു സാങ്കല്‍പ്പിക നഗരം നിര്‍മ്മിച്ചതിനുശേഷം രാജാവ് ഭൂതങ്ങളെയാണതിനു കാവലേല്‍പ്പിച്ചത്. അഹംകാരമാണീ ഭൂതങ്ങള്‍.

രാജാവ് ഈ ദേഹത്തിലിരുന്ന് ലോകമെന്ന വേദിയില്‍ ലീലയാടി രസിക്കുന്നു. ഒരുനിമിഷം അദ്ദേഹം ഈ ലോകത്തെ ജാഗ്രദവസ്ഥയില്‍ ദര്‍ശിക്കുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞ് അയാള്‍ തന്റെ ദൃഷ്ടി ലോകത്തില്‍പ്പതിപ്പിക്കുന്നു. അതയാള്‍ ആസ്വദിക്കുന്നത് സ്വപ്നാവസ്ഥയിലാണ്‌. അയാള്‍ ഒരു നഗരത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക്- ഒരു ദേഹത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് വാസം മാറ്റുന്നു. ഒരു തലത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സംക്രമിക്കുന്നു. ഇങ്ങിനെയുള്ള അനവധി സഞ്ചാരങ്ങള്‍ക്കുശേഷം അയാള്‍ക്ക് വിവേകമുദിക്കുന്നു. ലൗകിക ജീവിതത്തിലും സുഖ-ദു:ഖാനുഭവങ്ങളിലും പെട്ടുഴറിവലഞ്ഞ് അയാള്‍ അലച്ചിലെല്ലാം അവസാനിപ്പിക്കുന്നു. ധാരണകളെല്ലാം അങ്ങിനെ ഒടുങ്ങുന്നു. ഒരുനിമിഷം അയാള്‍ ജ്ഞാനത്തിലാമഗ്നനായും ഉടനേ തന്നെ ആ ജ്ഞാനമെല്ലാം നഷ്ടപ്പെട്ട് വീണ്ടും സുഖാസക്തനായും ഒരു ശിശുവിനേപ്പോലെ ചഞ്ചലപ്പെടുന്നു. ഈ ധാരണകള്‍ ഒന്നുകില്‍ അതീവ തമസ്സിലേയ്ക്ക്, അതായത് അജ്ഞാനത്തിലേയ്ക്കും അധമയോനികളിലെ ജനനത്തിലേയ്ക്കും നയിക്കുന്നു. അല്ലെങ്കില്‍, അവ ശുദ്ധപ്രഭയാര്‍ന്ന് സുതാര്യമായ ലോകത്തേയ്ക്ക്, അതായത്, ജ്ഞാനത്തിലേയ്ക്ക്, സത്യസവിധത്തിലേയ്ക്ക്, നയിക്കുന്നു. മൂന്നാമത്തെ കൂട്ടര്‍ ധാരണാമാലിന്യം മൂലം ലൗകികതയില്‍ മുങ്ങുന്നു. ഇപ്രകാരമുള്ള എല്ലാ ധാരണകളുടേയും അവസാനമാണ് മുക്തി.

ഒരുവന്‍ ഏതൊരാത്മീയ സാധനയിലേര്‍പ്പെട്ടുവെന്നാലും, അവനു ഗുരുവായി ദേവതമാര്‍ തന്നെ ഉണ്ടായിരുന്നുവെന്നാലും, ഈ ധാരണകളുടെ അന്ത്യംകൊണ്ടുമാത്രമേ മുക്തി സാദ്ധ്യമാവൂ. “സത്ത്, അസത്ത്, സത്താസത്തുകളുടെ സമ്മിശ്രം എല്ലാം വെറും ധാരണകളല്ലാതെ മറ്റൊന്നുമല്ല. ഈ ധാരണകള്‍ സ്വയം സത്തോ അസത്തോ അല്ല. അങ്ങിനെയിരിക്കേ ഈ പ്രപഞ്ചത്തില്‍ നാമെന്തിനെയാണ്‌ ഉണ്മയെന്ന്, സത്തെന്നു പറയുന്നത്?” അതുകൊണ്ട് പ്രിയപ്പെട്ട മകനേ, എല്ലാ ചിന്തകളും, സങ്കല്‍പ്പങ്ങളും, ധാരണകളും ഉപേക്ഷിക്കൂ. അവയെല്ലാമൊടുങ്ങുമ്പോള്‍ മനസ്സ് സ്വയമേവ മനസ്സിനതീതമായുള്ള അനന്താവബോധസീമയിലേയ്ക്ക് ഉന്മുഖമാവുകതന്നെ ചെയ്യും.