വടു‍ര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 ||

ഭവ! ശംഭോ, വടുഃ വാ – ബ്രഹ്മചാരിയായാലും; ഗേഹീ വാ – ഗൃഹസ്ഥനായാലും; യതിഃ അപി – സന്യാസിയായാലും; ജടീ വാ – ജടമുടിധരിച്ചവനായാലും; തദിതരഃ – ഇവരില്‍നിന്നു ഭിന്നനായ; യഃ കശ്ചിത് നരഃ വാ – വേറെ ഏതെങ്കിലും മനുഷ്യനായാലും; ഭവതു – ആയ്ക്കൊള്ളട്ടെ; തേന കിം – അതിനാ‍ല്‍ എന്താണ്; ഭവതി? – ദോഷം സംഭവിക്കുന്നതു?; പശുപതേ – സര്‍വ്വേശ്വര!; യദീയം – ആരുടെയെങ്കിലും; ഹൃത്പദ്മം – ഹൃദയകമലം; ഭവദധീനംയദി – അങ്ങയ്ക്കു ദീനമായിത്തീരുന്നുഎങ്കില്‍; ശംഭോ! ത്വം – മംഗളപ്രദ!; നിന്തിരുവടി; തദീയഃ ഭവസി – അവന്റേതായി ആയ്തീരുന്നു;  ഭവഭാരം ച – സംസാരഭാരത്തേയും; വഹസി – (നിന്തിരുവടി)ചുമക്കുന്നു.

ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ല, അവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി അവന്റെ സ്വന്തമായിക്കഴിഞ്ഞു. അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു.

ഗുഹായ‍ാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം |
സദാ യസ്യൈവാന്തഃകരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ || 12 ||

ഗുഹായ‍ാം – പര്‍വ്വതത്തിലെ ഗുഹയിലോ; ഗേഹേ വാ – ഗൃഹത്തിലോ; ബഹിഃ അപി – പുറത്തുതന്നേയോ; വനേ വാ – വനത്തിലോ; അദ്രിശിഖരേ – മലയുടെ കൊടുമുടിയിലോ; ജലേ വാ വഹ്നൗ വാ – വെള്ളത്തിലോ തീയിലോ; വസതു – (ഒരുവന്‍ ) പാര്‍ത്തുകൊള്ളട്ടെ; വസതേഃ – വസിച്ചുവന്നാലും; കിം ഫലം? വദ – എന്തുപ്രയോജനം? പറഞ്ഞാലും; ശംഭോ! – ശംഭോ!; യസ്യ അന്തഃകരണം – ഏതൊരുവന്റെ മനസ്സ്; സദാ അപി – എല്ലാ കാലത്തും; തവ പദേ – ഏവ നിന്തിരുവടിയുടെ കാലടികളി‍ല്‍ മാത്രം; സ്ഥിതം ചേത് – പതിഞ്ഞതായി ഭവിക്കുന്നുവോ; അസൗ യോഗഃ – അതുതന്നെയാണ് യോഗം; സഃ ച പരമയോഗീ – അവന്‍തന്നെയാണ് അത്യുത്‍കൃഷ്ടമായ യോഗചര്‍യ്യകളോടുകൂടിയവ‍ന്‍ !; സഃ ച സുഖീ – അവന്‍തന്നെയാണ് സുഖമനുഭവിക്കുവാന്‍ അര്‍ഹനായിത്തീരുന്നത്.

ഗിരിഗഹ്വരത്തിലോ മണിമാളികയിലോ, പുറത്തോ, കാട്ടിലോ, പര്‍വ്വതശിഖരത്തിലോ, ജലത്തിലോ, അഗ്നിയിലോ ഒരുവന്‍ താമസിച്ചുകൊള്ളട്ടെ. അതുകൊണ്ട് എന്തൊരു കാര്‍യ്യമാണുള്ളത്? ഏതൊരുത്തന്റെ ഹൃദയം നിന്തിരുവടിയുടെ കാലിണകലീല്‍മാത്രം പതിയുന്നുവോ അതുതന്നെയാണ് യോഗം, അവന്‍തന്നെയാണ് യോഗി, അവന്‍തന്നെയാണ് സര്‍വ്വ സുഖങ്ങളുമനുഭവിക്കുന്നവ‍ന്‍‌‍.

അസാരേ സംസാരേ നിജഭജനദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം |
മദന്യഃ കോ ദീനസ്തവ കൃപണരക്ഷാതിനിപുണ –
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ || 13 ||

പശുപതേ! – സര്‍വ്വേശ്വര!; അസാരേ നിജഭജനദൂരേ – നിസ്സാരവും നിന്തിരുവടിയുടെ ഭജനത്തിന്നു ദൂരെക്കിടക്കുന്നതുമായ; സംസാരേ – ജനിമൃതികളാകുന്ന സംസാരത്തില്‍ ; ജഡധിയാ ഭ്രമന്തം – മൂഢബുദ്ധികൊണ്ട് ഉഴലുന്ന; അന്ധം മ‍ാം – അന്ധനായ എന്നെ; പരമകൃപയാ – കനിവാര്‍ന്ന്; പാതും ഉചിതം – കാത്തരുളേണ്ടാതാണ്; തവ നിന്തിരുവടിക്കു; ദീനഃ ദന്യഃ – ദീനനായി ഞാനല്ലാതെ വേറൊരുവന്‍ ; കഃ? – ആരാണുള്ളതു?; കൃപണ- രക്ഷാതിനിപുണഃ – ആര്‍ത്തന്മാരെ രക്ഷിക്കുന്നതിലതിസമര്‍ത്ഥനായിരിക്കുന്ന; ത്വദന്യഃ – നിന്തിരുവടിയൊഴിച്ച് വേറെ; മേ ശരണ്യഃ – എനിക്കു ദീനരക്ഷകനായി; ത്രിജഗതി – മൂന്നുലോകത്തിലുംതന്നെ; കഃ വാ? – ആരാണുള്ളത് ?

സര്‍വ്വേശ്വര! അതിതുച്ഛവും ത്വത്പാദകമലങ്ങളുടെ ഭജനസീമയില്‍നിന്നും വളരെ അകലെ കിടക്കുന്നതുമായ ജനിമൃതികളാകുന്ന സംസാരത്തില്‍ മൂഢബുദ്ധികൊണ്ടു കിടന്നുഴലുന്ന അന്ധനായ എന്നെ കൃപയോടെ കാത്തരുളേണമേ! ദീനനായി ഞാനൊഴിച്ച് വേറെ ആരാണുള്ളത്? ആര്‍ത്തത്രാണതല്പരനായി നിന്തിരുവടിയല്ലാതെ എനിക്ക് വേറെ ഒരു ദീനരക്ഷക‍ന്‍ ഈ മൂന്നു ലോകങ്ങളിലും ആരാണുള്ളത് ?

പ്രഭുസ്ത്വം ദീനാന‍ാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ |
ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കര്‍ത്തവ്യം മദവനമിയം ബന്ധുസരണിഃ || 14 ||

പശുപതേ! – സര്‍വ്വേശ്വര!; പ്രഭുഃ ത്വം – സര്‍വ്വശക്തനായ നിന്തിരുവടി; ദീനാന‍ാം – ദീനന്മാരുടെ; പരമബന്ധുഃ ഖലു – ഉറ്റബന്ധുവാണല്ലോ; തേഷ‍ാം അപി – അവരിലും; അഹം പ്രമുഖ്യഃ – ഞാ‍‍ന്‍ പ്രധാനനാണ്; അനയോഃ – ഈ നമുക്കു രണ്ടുപേര്‍ക്കും തമ്മിലുള്ള; ബന്ധുത്വം കിമുത – ബന്ധുത്വം പിന്നെ പറയേണ്ടതുണ്ടോ?; ശിവ! – ലോകേശ!; സകലാഃ മദപരാധാഃ – എന്റെ അപരാധങ്ങളെല്ല‍ാം; ത്വയാ ഏവ – നിന്തിരുവടിയാല്‍തന്നെ; ക്ഷന്തവ്യാഃച – ക്ഷമിക്കത്തക്കവയാണ്; മദവനം തു – എന്നെ രക്ഷിക്കുകയെന്നതും; പ്രയത്നാത് – ഏതുവിധത്തിലും; കര്‍ത്തവ്യം – ചെയ്യത്തക്കതാണ്; ഇയം ബന്ധുസരണിഃ – ഇതാണ് ബന്ധുക്കളുടെ നടപടി.

സര്‍വ്വേശ്വര! സര്‍വ്വശക്തനായ നിന്തിരുവടി ദീനന്മാരുടെ ഉറ്റബന്ധുവാണല്ലൊ. ഞാനവട്ടെ പരമദീനന്‍; അതിനാല്‍ ഈ നമുക്കിരുവര്‍ക്കുമുള്ള ബന്ധുത്വത്തെപറ്റി പറയേണ്ട ആവശ്യമില്ലല്ലോ. എന്റെ സമസ്താപരാധങ്ങളേയും ക്ഷമിച്ച് എന്നെ കാത്തരുളേണ്ടതു നിന്തിരുവടിയുടെ ചുമതലയാണ്. ഇതാണ് ബന്ധുക്കളുടെ ഒഴിച്ചുകൂടാത്ത കടമയും.

ഉപേക്ഷാ നോ ചേത് കിം ന ഹരസി ഭവദ്ധ്യാനവിമുഖ‍ാം
ദുരാശാഭൂയിഷ്ഠ‍ാം വിധിലിപിമശക്തോ യദി ഭവാന്‍ |
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം || 15 ||

പശുപതേ! – ലോകനാഥ!; ഉപേക്ഷാ നോ ചേത് – (എന്നെ കാത്തരുളുന്നതി‌ല്‍ അങ്ങയ്ക്ക്) ഉപേക്ഷയില്ലാതിരിക്കുന്നപക്ഷം; ദുരാശഭൂയിഷ്ഠ‍ാം – ദുരാഗ്രഹങ്ങ‌‌‍ള്‍ നിറഞ്ഞതും; ഭവധ്യാനവിമുഖ‍ാം – നിന്തിരുവടിയെ ധ്യാനിക്കുന്നതിലിഷ്ടമില്ലാത്തുമായ; വിധിലിപിം – ബ്രഹ്മാവിന്റെ എഴുത്തിനെ; കിം ന ഹരസി? – എന്തുകൊണ്ട് മായ്ക്കാതിരിക്കുന്നത് ?; ഭവാന്‍ – നിന്തിരുവടി; ആശക്തഃ യദി – അതിന്നു ശക്തിയില്ലാത്തവനായിരുന്നാ‌ല്‍ ; നനഖലു – നഖത്താല്‍ നുള്ളുവാ‍ന്‍ പാടില്ലാത്തതായും; തത് ധാത്രം ശിരഃ – ആ ബ്രഹ്മാവിന്റെ ശിരസ്സ് ; നിര്‍യ്യന്തം കഥം വാ – നിഷ്പ്രായാസം എങ്ങിനെയാണ്; കരനഖമുഖേന ഏവ – കൈയിലെ നഖത്തിന്റെ അഗ്രംകൊണ്ട്;
ലലിതം – നുള്ളപ്പെട്ടത് ?

ലോകനാഥ! എന്നെ കാത്തരുളുന്നതി‍ല്‍ അങ്ങയ്ക്കു ഉപേക്ഷയില്ലാത്തപക്ഷം ദൂരാശകള്‍ നിറഞ്ഞതും നിന്തിരുവടിയെ ധ്യാനിക്കുന്നതി‍ല്‍ വിമുഖവുമായ എന്റെ ഈ തലയിലെഴുത്തിനെ എന്തുകൊണ്ടാണ് മായ്ക്കാതിരിക്കുന്നത് ? അതിന്നു നിന്തിരുവടി അശക്തനാണെങ്കില്‍, ഏറ്റവും ഉറപ്പേറിയതായ ആ ബ്രഹ്മദേവന്റെ ശിരസ്സിനെ നിഷ്പ്രയാസം നിന്തിരുവടി എങ്ങിനെയാണ് നഖംകൊണ്ട് നുള്ളികളഞ്ഞത് ?

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).