ശരഭംഗമന്ദിരപ്രവേശം
രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ
“ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
മര്‍ത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.”
യോഗീന്ദ്രനായ ശരഭംഗനാം തപോധനന്‍
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം.”
കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന-
നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികള്‍ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാര്‍
പാകശാസനന്‍ പദാംഭോജവും വണങ്ങിനാന്‍.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വര്‍ഗ്ഗം പുക്കാര്‍.
മുനിമണ്ഡലസമാഗമം
ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥന്‍
പുണ്ഡരീകാക്ഷന്‍തന്നെക്കാണ്മാനായ് വന്നീടിനാര്‍.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താര്‍.
താപസന്മാരുമാശീര്‍വാദംചെയ്തവര്‍കളോ-
ടാഭോഗാനന്ദവിവശന്മാരായരുള്‍ചെയ്താര്‍ഃ
“നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതല്‍പേ പളളികൊളളുന്ന ഭവാന്‍.
ധാതാവര്‍ത്ഥിക്കമൂലം ഭൂഭാരം കളവാനായ്
ജാതനായിതു ഭൂവി മാര്‍ത്താണ്ഡകുലത്തിങ്കല്‍
ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാര്‍
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങള്‍ക്കു തീര്‍ത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാല്‍.”
എന്നരുള്‍ചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപര്‍ണ്ണശാലകള്‍ കണ്ടാര്‍.
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകള്‍പോലെ കണ്ടു രാഘവന്‍ ചോദ്യംചെയ്താന്‍ഃ
“മര്‍ത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!”
തദ്വാക്യം കേട്ടു ചൊന്നാര്‍ താപസജനംഃ”രാമ-
ഭദ്ര! നീ കേള്‍ക്ക മുനിസത്തമന്മാരെക്കൊന്നു
നിര്‍ദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ് ചമഞ്ഞിതു നാഥാ!”
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുള്‍ചെയ്തുഃ
“നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവന്‍ ഞാന്‍.
ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
ന്തുഷ്ട്യാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം.”
സുതീഷ്ണാശ്രമപ്രവേശം
സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം
സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം
സര്‍വകാലാനന്ദദാനോദയമത്യത്ഭുതം
സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം
സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം.
രാഘവനവരജന്‍തന്നോടും സീതയോടു-
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠന്‍
കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമന്‍
സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍ മുനി
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യച്ചരുളിനാനര്‍ഗ്‌ഘ്യപാദാദികളാല്‍.
ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്‌ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാന്‍ഃ
“നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാന്‍ മല്‍ഗുരുനിയോഗത്താല്‍.
ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
നിന്മഹാമായാര്‍ണ്ണവം കടപ്പാനൊരു പോതം.
ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാന്‍
ത്വല്‍പാദാംബുജം നിത്യമുള്‍ക്കാമ്പിലുദിക്കണം.
പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു
ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
ഭക്തവാത്സല്യകരുണാകടാക്ഷങ്ങള്‍തന്നാ-
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
മൂത്രമാംസാമേദ്ധ്യാന്ത്രപുല്‍ഗല പിണ്ഡമാകും
ഗാത്രമോര്‍ത്തോളമതി കശ്‌മല,മതിങ്കലു-
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
ച്ചാര്‍ത്തിനാശന! ഭവാന്‍ വാഴുകെന്നുളളില്‍ നിത്യം.
സര്‍വഭൂതങ്ങളുടെയുളളില്‍ വാണീടുന്നതും
സര്‍വദാ ഭവാന്‍തന്നെ കേവലമെന്നാകിലും
ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
സേവാനുരൂപഫലദാനതല്‍പരന്‍ ഭവാന്‍
ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ!
വിശ്വസംഹാരസൃഷ്‌ടിസ്ഥിതികള്‍ ചെയ്‌വാനായി
വിശ്വമോഹിനിയായ മായതന്‍ ഗുണങ്ങളാല്‍
രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
ച്ചിദ്രൂപനായ ഭവാന്‍ വാഴുന്നു, മോഹാത്മനാം
നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കല്‍
ഭാനുമാന്‍ ജലംപ്രതി വെവ്വേറെ കാണുംപോലെ.
ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
മെങ്ങനെയറിഞ്ഞുപാസിപ്പു ഞാന്‍ ദയാനിധേ!
അദ്യൈവ ഭവച്ചരണാംബുജയുഗം മമ
പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാല്‍.
ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
നിര്‍മ്മലനായ ഭവാന്‍ ചിന്മയനെന്നാകിലും
സന്മയമായി പരബ്രഹ്‌മമായരൂപമായ്
കര്‍മ്മണാമഗോചരമായോരു ഭവദ്രൂപം
ത്വന്മായാവിഡംബനരചിതം മാനുഷ്യകം
മന്മഥകോടികോടിസുഭഗം കമനീയം
കാരുണ്യപൂര്‍ണ്ണനേത്രം കാര്‍മ്മുകബാണധരം
സ്മേരസുന്ദരമുഖമജിനാംബരധരം
സീതാസംയുതം സുമിത്രാത്മജനിഷേവിത-
പാദപങ്കജം നീലനീരദകളേബരം.
കോമളമതിശാന്തമനന്തഗുണമഭി-
രാമമാത്മാരാമമാനന്ദസമ്പൂര്‍ണ്ണാമൃതം
പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!”
വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
മന്ദഹാസവും പൂണ്ടു രാഘവനരുള്‍ചെയ്‌തുഃ
“നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ!
സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
സന്തുഷ്‌ടന്മാരായുളള ഭക്തന്മാര്‍ക്കെന്നെ നിത്യം
ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
ത്വല്‍കൃതമേതല്‍ സ്തോത്രം മല്‍പ്രിയം പഠിച്ചീടും
സല്‍കൃതിപ്രവരനാം മര്‍ത്ത്യനു വിശേഷിച്ചും
സല്‍ഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
മല്‍പവുമതിനില്ല സംശയം നിരൂപിച്ചാല്‍.
താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ.
ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
ക്കണ്ടു വന്ദിച്ചുകൊള്‍വാ,നെന്തതിനാവതിപ്പോള്‍?
തത്രൈവ കിഞ്ചില്‍ക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!”
ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാന്‍ സുതീക്ഷ്‌ണനു-
“മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാന്‍
കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാള്‍.
വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെന്‍ ഗുരുവിനെ.
പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ.”
ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
പ്രീതനാം മുനിയോടും ജാനകീദേവിയോടും
സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജാവം
വന്നു സല്‍ക്കാരംചെയ്താനഗസ്ത്യസഹജനും
വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷം.