രാവണശുകസംവാദം
പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര-
മാര്‍ത്ഥം ദശാനനനോടൂ ചൊല്ലീടിനാന്‍:
‘രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാര്‍ഗേണ ചൊല്ലീടുവന്‍.
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാന്‍ തവ വാക്യങ്ങള്‍
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടന്‍
കൊന്നുകളവാന്‍ തുടങ്ങും ദശാന്തരെ
‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
ദൂതനെവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുള്‍ ചെയ്തു ദയാപരന്‍.
വാനരന്മാരുമയച്ചാരതുകൊണ്ടു
ഞാനും ഭയം തീര്‍ന്നു നീളേ നടന്നുടന്‍
വാനര സൈന്യമെല്ലാം കണ്ടുപോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാന്‍:
‘ചെന്നു രാവണന്‍ തന്നോടു ചൊല്ലൂക
സീതയെ നല്‍കിടുകൊന്നുകി,ലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ-
ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാന്‍
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ.
ലങ്കാപുരവും നിശാചര സേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാന്‍
ഒക്കെപ്പൊടിപെടുത്തെന്നുള്ളില്‍ വന്നിങ്ങു
പുക്കൊരുദോഷവുമാശു തീര്‍ത്തീടുവന്‍.
നക്തഞ്ചരകുലസ്രേഷ്ഠന്‍ ഭവാനൊരു
ശക്തനെന്നാകില്‍ പുറപ്പെടുകാശു നീ.’
എന്നരുളിച്ചെയ്തിരുന്നരുളീടിനാന്‍
നിന്നുടെ സോദരന്‍ തന്നോടു കൂടവേ,
സുഗ്രീവല്‍ക്ഷ്മണന്‍ മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ!കപിപുംഗപാലിതം.
പര്‍വതസന്നിഭന്മാരായവാനര-
രുര്‍വികുലുങ്ങവെ ഗര്‍ജ്ജനവും ചെയ്തു
സര്‍വലോകങ്ങളും ഭസ്മമാക്കീടുവാന്‍
ഗര്‍വം കലര്‍ന്നു നില്‍ക്കുന്നിതു നിര്‍ഭയം
സംഖ്യയുമാര്‍ക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതംവരനായ കുമാരനും
ഹുങ്കാരമാകിയ വാനരസേനയില്‍
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനില്‍ക്കുന്നവര്‍
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാല്‍ പൊങ്ങിച്ചു
കാലനും പേടിച്ചു മണ്ടുമവനോടൂ
നീലനാം സേനാപതി വഹ്നി നന്ദനന്‍.
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജല്‍ക്കസമപ്രഭന്‍
വാല്‍കൊണ്ടുഭൂമിയില്‍ തച്ചുതച്ചങ്ങനെ
ബാലിതന്‍ നന്ദന ദ്രിശൃംഗോപമന്‍
തല്പാര്‍ശ്വസീമ്നിനില്‍ക്കുന്നതു വാതജന്‍
ത്വല്പുത്രഘാതകന്‍ രാമചന്ദ്രപ്രിയന്‍
സുഗ്രീവനോടു പറഞ്ഞു നില്‍ക്കുന്നവ-
നുഗ്രഹനാം ശ്വേതന്‍ രജതസമപ്രഭന്‍
രംഭനെങ്ങേതവന്‍ മുമ്പില്‍ നില്‍ക്കുന്നവന്‍
വമ്പനായൂള്ള ശരഭന്‍ മഹബലന്‍.
മൈന്ദനങ്ങേതവന്‍ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ.
സേതുകര്‍ത്താവാം നളനതിനങ്ങേതു
ബോധമേറും വിശ്വകര്‍മ്മാവുതന്‍ മകന്‍
താരന്‍ പനസന്‍ കുമുദന്‍ വിനതനും
വീരന്‍ വൃഷഭന്‍ വികടന്‍ വിശാലനും
മാരുതി തന്‍പിതാവാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
സാരനാം ജാംബവാനും വേഗദര്‍ശിയും
വീരന്‍ ഗജനും ഗവയന്‍ ഗവാക്ഷനും
ശൂരന്‍ ദധിമുഖന്‍ ജ്യോതിര്‍മ്മുഖനതി-
ഘോരന്‍ സുമുഖനും ദുര്‍മ്മുഖന്‍ ഗോമുഖന്‍,
ഇത്യാതി വാനര നായകന്മാരെ ഞാന്‍
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ!
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
ഉള്ളം തെളിഞ്ഞു പോര്‍ക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവര്‍ക്കെല്ലാം
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവാംശസംഭവന്മാരിവരേവരും,
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണനാം പരന്‍ പുരുഷോത്തമന്‍.
സീതയാകുന്നതു യോഗമായാദേവി
സോദരന്‍ ലക്ഷ്മണനായതനന്തനും
ലോകമാതവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
വൈരമവരോടു സംഭവിച്ചീടുവാന്‍
കാരണമെന്തെന്നോര്‍ക്ക നീ മാനസേ.
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാല്‍ ബദ്ധമായ്
ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാല്‍
സമ്മേളൈതമതിദുര്‍ഗ്ഗന്ധമെത്രയും
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്തജനങ്ങള്‍ക്കതോര്‍ക്ക നീ.
ഹന്ത ജഡാത്മകമായ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം
യാതൊന്നുമൂലമാം ബ്രഹ്മഹത്യാദിയാം
പാതകകൌഘങ്ങള്‍ കൃതങ്ങളാകുന്നതും
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു
രോഗാദിമൂലമായ് സമ്പതിക്കും ദൃഢം.
പുണ്യപാപങ്ങളോടും ചേര്‍ന്നു ജീവനും
വന്നു കൂടുന്നു സുഖദു:ഖബന്ധനം.
ദേഹത്തെ ഞാനെന്നു കല്പിച്ചു കര്‍മ്മങ്ങള്‍
മോഹത്തിനാലവശത്വേന ചെയ്യുന്നു
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിത്നമാര്‍ക്കു വന്നു ഭവിക്കുന്നു
ശോകജരാമരണാദികള്‍ നീക്കുവാ-
നാകയാല്‍ ദേഹാഭിമാനം കളക നീ.
ആത്മാവു നിര്‍മ്മലനവ്യയനദ്വയ-
മാത്മാനമാത്മനാ കണ്ടു തെളിക നീ.
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനി തന്നെ ലയിക്ക നീ കേവലം
പുത്രദാരാര്‍ത്ഥഗൃഹാദിവസ്തുക്കളില്‍
സക്തികളഞ്ഞു വിരക്തനായ് വാഴുക.
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലൊ.
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.
കര്‍മ്മഭൂവാമത്ര ഭാരതഖണ്ഡത്തില്‍
നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാല്‍
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോര്‍ക്കമഹാമതെ!
പൌലസ്ത്യപുത്രനാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യസമ്മതന്‍ ഘോരതപോധനന്‍
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
രാമനെത്തന്നെ സമാശ്രയിച്ചീടുക
രാമനാകുന്നതാത്മപരനദ്വയന്‍.
സീതയെ രാമനുകൊണ്ടക്കൊടുത്തു തല്‍-
പാദപത്മാനിചരനായ് ഭവിക്ക നീ.
സര്‍വ്വപാപങ്ങളില്‍ നിന്നു വിമുക്തനായ്
ദിവ്യമാംവിഷ്ണുലോകം ഗമിക്കായ് വരും
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്-
ച്ചെല്ലും നരകത്തിലില്ലൊരു സംശയം
നല്ലതത്രെ ഞാന്‍ നിനക്കു പറഞ്ഞതു
നല്ലജനത്തോടൂ ചോദിച്ചു കൊള്‍കെടോ.
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാഘവം
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊള്‍കിലോ
മുക്തിവന്നീടുമതിനില്ല സംശയം.’
ഇത്ഥം ശുകവാകയമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ-
റാത്യന്തരോഷേണ നോക്കിയുരചെയ്താന്‍:
‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷചൊല്‍വാനെന്തു കാരണം?
പണ്ടുനീചെയ്തൊരുപകാരമോര്‍ക്കയാ-
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാന്‍
ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെന്‍
മുന്നില്‍ നിന്നാശു മറയത്തു പോക നീ
കേട്ടാല്‍ പൊറുക്കരുതതൊരു വാക്കുകള്‍
കേട്ടു പൊറുപ്പാന്‍ ക്ഷമയുമെനിക്കില്ല.
എന്നുടെ മുന്നില്‍ നീ കാല്‍ക്ഷണം നില്‍ക്കിലോ
വന്നു കൂടും മരണം നിനക്കിന്നുമേ.’
എന്നതു കേട്ടു പേടിച്ചു വിറച്ചവന്‍
ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാന്‍.
ശുകന്റെ പൂര്‍വ്വവൃത്താന്തം
ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു
ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും
ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍,
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാര്‍ത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവും ദശാന്തരെ
നിര്‍ജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടന്‍ മഹാദുഷ്ടനിശാചരന്‍
എന്തോന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാര്‍ത്തു പാര്‍ത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യന്‍ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാല്‍
സംപൂജിതനാമഗസ്ത്യതപോധനന്‍
സംഭോജനാര്‍ത്ഥം നിയന്ത്രിതനാകയാല്‍
സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപന്‍ വജ്രദംഷ്ട്രാസുരന്‍
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാന്‍ ശുകനോടു മന്ദഹാസാന്വിതം,
‘ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ!
ഛാഗമാംസം വേണമല്ലൊ കറി മമ
ത്യാഗിയല്ലൊ ഭവാന്‍ ബ്രാഹ്മണസത്തമന്‍.’
എന്നളവേ ശൂകന്‍ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാള്‍.
മദ്ധ്യേശുകപത്നിവേഷം ധരിച്ചവന്‍
ചിത്തമോഹം വളര്‍ത്തീടിനാന്‍ മായയാ.
മര്‍ത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രന്‍ മറഞ്ഞീടിനാന്‍
മര്‍ത്ത്യമാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
‘മര്‍ത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയില്‍ വാഴുക മത്തപോവൈഭവാല്‍.’
ഇത്ഥം ശപിച്ചിതു കേട്ടു ശുകന്‍ താനു-
‘മെത്രയും ചിത്രമിതെന്തൊരു കാരണം;
മാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ
പിന്നെയതിനു കോപിച്ചുശപിച്ചതു-
മെന്നുടെ ദുഷ്കര്‍മ്മമെന്നേ പറയാവൂ.’
‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാന്‍:
‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുള്‍ ചെയ്തു
വ്യഞ്ജനം മാംസസമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികള്‍ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂര്‍ത്തം വിചാരിച്ചരുളിനാന്‍.
വൃത്താന്തമുള്‍ക്കാമ്പുകൊണ്ടു കണ്ടോരള-
വുള്‍ത്താപമോടരുള്‍ ചെയ്താനഗസ്ത്യനും:
‘വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിര്‍ണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേന്‍ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാല്‍.
നല്ലതു വന്നു കൂടും മേലില്‍ നിര്‍ണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവന്‍.
ശ്രീരാമപത്നിയെ രാവണന്‍ കൊണ്ടുപോ-
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവന്‍ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാന്‍
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാമനെസ്സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്-
ച്ചെന്നു ദശമുഖന്‍ തന്നോടൂ ചൊല്ലുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാല്‍ ദ്വിജത്വവും വന്നുകൂടും ദൃഢം.’
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവന്‍
സത്യം തപോധനവാക്യം മനോഹരം.
മാല്യവാന്റെ വാക്യം
ചാരനായോരു ശുകന്‍ പോയനന്തരം
ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ
വന്നിതു രാവണമാതാവുതന്‍ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍
സല്‍ക്കാരവും കുശലപ്രശ്നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍
കൈകസീനന്ദനന്‍ തന്നോടു ചൊല്ലീടിനാന്‍
“ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു പിന്നെ നീ-
യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക
ദുര്‍ന്നിമിത്തങ്ങളീ ജാനകി ലങ്കയില്‍
വന്നതില്‍പ്പിന്നെപ്പലതുണ്ടു കാണുന്നു
കണ്ടീലയോ നാശഹേതുക്കളായ് ദശ-
കണ്ഠപ്രഭോ? നീ നിരൂപിക്ക മാന്‍സേ
ദാരുണമായിടി വെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു
ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം
നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു
ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജനിക്കുന്നു
മൂഷികന്‍ മാര്‍ജ്ജാരനോടു പിണങ്ങുന്നു
രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം
മുണ്ഡനായേറ്റം കരാളവികടനായ്
വര്‍ണ്ണവും പിംഗലകൃഷ്ണമായ് സന്തതം
കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിര്‍ണ്ണയം
ഇത്തരം ദുര്‍ന്നിമിത്തങ്ങളുണ്ടായതി-
നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്
രാമപാദേ വച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണന്‍
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊള്‍-
കദ്വയനാം പരമാത്മാനമവ്യയം
ശ്രീരാമപാദപോതം കൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നു യോഗികള്‍
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികള്‍ സിദ്ധിച്ചു കൊള്ളുന്നു
ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ-
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാല്‍ മുകുന്ദനെസ്സേവിച്ചു കൊള്ളുക
സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”
സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു
ശാന്തനാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖന്‍
പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്ലിനാന്‍:
“മാനവനായ കൃപണനാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം?
മര്‍ക്കടാലംബനം നല്ല സാമര്‍ത്ഥ്യമെ-
ന്നുള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും
രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു
സാമപൂര്‍വ്വം പറഞ്ഞൂ ഭവാന്‍ നിര്‍ണ്ണയം
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാള്‍
ചാരത്തു ചൊല്ലിവിടുന്നുണ്ടു നിര്‍ണ്ണയം
വൃദ്ധന്‍ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി-
ത്യുക്തികള്‍ കേട്ടാന്‍ പൊറുത്തുകൂടാ ദൃഢം”
ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-
വക്ത്രനും പ്രാസാദമൂര്‍ദ്ധനി കരേറിനാന്‍