വിശ്വാമിത്രന്റെ യാഗരക്ഷ
അക്കാലം വിശ്വാമിത്രനാകിയ മുനികുല-
മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാന്‍,
രാമനായവനിയില്‍ മായയാ ജനിച്ചൊരു
കോമളമായ രൂപംപൂണ്ടൊരു പരാത്മാനം
സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍
ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ ഭക്തിയോടെ.
കൌശികന്‍തന്നെക്കണ്ടു ഭൂപതി ദശരഥ-
നാശു സംഭ്രമത്തോടും പ്രത്യുത്ഥാനവുംചെയ്‌തു
വിധിനന്ദനനോടും ചെന്നെതിരേറ്റു യഥാ-
വിധി പൂജയും ചെയ്തു വന്ദിച്ചുനിന്നു ഭക്ത്യാ
സസ്മിതം മുനിവരന്‍തന്നോടു ചൊല്ലീടിനാന്‍ഃ
“അസ്മജ്ജന്മവുമിന്നു വന്നിതു സഫലമായ്.
നിന്തിരുവടിയെഴുന്നളളിയമൂലം കൃതാ-
ര്‍ത്ഥാന്തരാത്മാവായിതു ഞാനിഹ തപോനിധേ!
ഇങ്ങനെയുളള നിങ്ങളെഴുന്നളളീടും ദേശം
മംഗലമായ്‌വന്നാശു സമ്പത്തും താനേ വരും.
എന്തോന്നു ചിന്തിച്ചെഴുന്നളളിയതെന്നുമിപ്പോള്‍
നിന്തിരുവടിയരുള്‍ചെയ്യേണം ദയാനിധേ!
എന്നാലാകുന്നതെല്ലാം ചെയ്‌വേന്‍ ഞാന്‍ മടിയാതെ
ചൊന്നാലും പരമാര്‍ത്ഥം താപസകുലപതേ!”
വിശ്വാമിത്രനും പ്രീതനായരുള്‍ചെയ്തീടിനാന്‍
വിശ്വാസത്തോടു ദശരഥനോടതുനേരം:
“ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍
മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുളേളാരും.
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയയ്‌ക്കേണം.
പുഷ്‌കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു
ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ.
നല്ലതു വന്നീടുക നിനക്കു മഹീപതേ!
കല്യാണമതേ! കരുണാനിധേ! നരപതേ!”
ചിന്താചഞ്ചലനായ പങ്‌ക്തിസ്യന്ദനനൃപന്‍
മന്ത്രിച്ചു ഗുരുവിനോടേകാന്തേ ചൊല്ലീടിനാന്‍ഃ
“എന്തു ചൊല്‍വതു ഗുരോ! നന്ദനന്‍തന്നെ മമ
സന്ത്യജിച്ചീടുവതിനില്ലല്ലോ ശക്തിയൊട്ടും
എത്രയും കൊതിച്ച കാലത്തിങ്കല്‍ ദൈവവശാല്‍
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോള്‍
നിര്‍ണ്ണയം മരിക്കും ഞാന്‍ രാമനെ നല്‌കീടാഞ്ഞാ-
ലന്വയനാശംകൂടെ വരുത്തും വിശ്വാമിത്രന്‍.
എന്തോന്നു നല്ലതിപ്പോളെന്നു നിന്തിരുവടി
ചിന്തിച്ചു തിരിച്ചരുളിച്ചെയ്തീടുകവേണം.”
“എങ്കിലോ ദേവഗുഹ്യം കേട്ടാലുമതിഗോപ്യം
സങ്കടമുണ്ടാകേണ്ട സന്തതം ധരാപതേ!
മാനുഷനല്ല രാമന്‍ മാനവശിഖാമണേ!
മാനമില്ലാത പരമാത്മാവു സദാനന്ദന്‍
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിക്കമൂലമായി
പത്മലോചനന്‍ ഭൂമീഭാരത്തെക്കളവാനായ്
നിന്നുടെ തനയനായ്‌ക്കൌസല്യാദേവിതന്നില്‍
വന്നവതരിച്ചിതു വൈകുണ്‌ഠന്‍ നാരായണന്‍.
നിന്നുടെ പൂര്‍വജന്മം ചൊല്ലുവന്‍ ദശരഥ!
മുന്നം നീ ബ്രഹ്‌മാത്മജന്‍ കശ്യപപ്രജാപതി
നിന്നുടെ പത്നിയാകുമദിതി കൌസല്യ കേ-
ളെന്നിരുവരുംകൂടിസ്സന്തതിയുണ്ടാവാനായ്
ബഹുവത്സരമുഗ്രം തപസ്സുചെയ്തു നിങ്ങള്‍
മുഹുരാത്മനി വിഷ്ണുപൂജാധ്യാനാദിയോടും.
ഭക്തവത്സലന്‍ ദേവന്‍ വരദന്‍ ഭഗവാനും
പ്രത്യക്ഷീകരിച്ചു ‘നീ വാങ്ങിക്കൊള്‍ വര’മെന്നാന്‍.
‘പുത്രനായ്പിറക്കേണമെനിക്കു ഭവാ’നെന്നു
സത്വരമപേക്ഷിച്ചകാരണമിന്നു നാഥന്‍
പുത്രനായ്പിറന്നതു രാമനെന്നറിഞ്ഞാലും;
പൃത്ഥ്വീന്ദ്ര! ശേഷന്‍തന്നെ ലക്ഷ്മണനാകുന്നതും.
ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാര്‍
ശങ്കകൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.
യോഗമായാദേവിയും സീതയായ് മിഥിലയില്‍
യാഗവേലായാമയോനിജയായുണ്ടായ്‌വന്നു.
ആഗതനായാന്‍ വിശ്വാമിത്രനുമവര്‍തമ്മില്‍
യോഗംകൂട്ടീടുവതിനെന്നറിഞ്ഞീടണം നീ.
എത്രയും ഗുഹ്യമിതു വക്തവ്യമല്ലതാനും
പുത്രനെക്കൂടെയയച്ചീടുക മടിയാതെ.”
സന്തുഷ്ടനായ ദശരഥനും കൌശികനെ
വന്ദിച്ചു യഥാവിധി പൂജിച്ചു ഭക്തിപൂര്‍വം
‘രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു’മെ-
ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ.
‘വരിക രാമ! രാമ! ലക്ഷ്മണാ! വരിക’യെ-
ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം
പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്സിങ്കല്‍
‘ഗുണങ്ങള്‍ വരുവാനായ്പോവിനെന്നുരചെയ്താന്‍.
ജനകജനനിമാര്‍ചരണാംബുജം കൂപ്പി
മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍
വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍,
വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു മുനീന്ദ്രനും.
ചാപതൂണീരബാണഖഡ്‌ഗപാണികളായ
ഭൂപതികുമാരന്മാരോടും കൌശികമുനി
യാത്രയുമയപ്പിച്ചാശീര്‍വാദങ്ങളും ചൊല്ലി
തീര്‍ത്ഥപാദന്മാരോടും നടന്നു വിശ്വാമിത്രന്‍.
മന്ദം പോയ് ചില ദേശം കടന്നോരനന്തരം
മന്ദഹാസവും ചെയ്തിട്ടരുളിച്ചെയ്തു മുനിഃ
“രാമ! രാഘവ! രാമ! ലക്ഷ്മണകുമാര! കേള്‍
കോമളന്മാരായുളള ബാലന്മാരല്ലോ നിങ്ങള്‍.
ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത
ദേഹങ്ങളല്ലോ മുന്നം നിങ്ങള്‍ക്കെന്നതുമൂലം
ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ്
മാഹാത്മ്യമേറുന്നോരു വിദ്യകളിവ രണ്ടും
ബാലകന്മാരേ! നിങ്ങള്‍ പഠിച്ചു ജപിച്ചാലും
ബലയും പുനരതിബലയും മടിയാതെ.
ദേവനിര്‍മ്മിതകളീ വിദ്യക”ളെന്നു രാമ-
ദേവനുമനുജനുമുപദേശിച്ചു മുനി.
ക്ഷുല്‍പിപാസാദികളും തീര്‍ന്ന ബാലന്മാരുമാ-
യപ്പോഴേ ഗംഗ കടന്നീടിനാന്‍ വിശ്വാമിത്രന്‍.
താടകാവധം
താടകാവനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ
“രാഘവ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം.
കാടിതു കണ്ടായോ നീ? കാമരൂപിണിയായ
താടക ഭയങ്കരി വാണിടും ദേശമല്ലൊ.
അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
കൊല്ലണമവളെ നീ വല്ലജാതിയുമതി-
നില്ലൊരു ദോഷ”മെന്നു മാമുനി പറഞ്ഞപ്പോള്‍
മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം.
ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
അന്നേരമൊരു ശരമയച്ചു രാഘവനും
ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
പാരതില്‍ മല ചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടക വീണാളല്ലോ.
സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
സുന്ദരിയായ യക്ഷിതന്നെയും കാണായ്‌വന്നു.
ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ.
കൌശികമുനീന്ദ്രനും ദിവ്യാസ്‌ത്രങ്ങളെയെല്ലാ-
മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്‌ക്കാരംചെയ്താര്‍.
വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
“താപസോത്തമ, ഭവാന്‍ ദീക്ഷിക്ക യാഗമിനി
താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!”
യാഗവും ദീക്ഷിച്ചിതു കൌശികനതുകാല-
മാഗമിച്ചിതു നക്തഞ്ചരന്മാര്‍ പടയോടും.
മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം.
പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്‍
മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്‍.
കോന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍.
ഭക്തവത്സലനഭയംകൊടുത്തതുമൂലം
ഭക്തനായ്‌വന്നാനന്നുതുടങ്ങി മാരീചനും.
പറ്റലര്‍കുലകാലനാകിയ സൌമിത്രിയും
മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
യക്ഷകിന്നരസിദ്ധചാരണഗന്ധര്‍വന്‍മാര്‍
തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്‍-
ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും
ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്.
അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
“അരുതു വൃഥാ കാലം കളകെന്നുളളതേതും.
ജനകമഹീപതിതന്നുടെ മഹായജ്ഞ-
മിനി വൈകാതെ കാണ്മാന്‍ പോക നാം വത്സന്മാരേ!
ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു.
ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം.
ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍
കാണണം മഹാസത്വമാകിയ ധനൂരത്നം.”
താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രന്‍
പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി-
പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
“ആശ്രമപദമിദമാര്‍ക്കുളള മനോഹര-
മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!”