ഭാർഗ്ഗവഗർവ്വശമനം
അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
“ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാൻ.
“മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും.”
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.
നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ-
പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
“കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാൽത്തളിരിണ തവ ശരണം മമ വിഭോ!”
ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?
മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;
വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.
അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ”.
രേണുകാത്മജനേവം പറഞ്ഞോരന്തരം
ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,
സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു:
“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.
അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല
നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി-
വൃന്ദാരകേന്ദ്ര മുനിവൃന്ദവന്ദിതൻ ദേവൻ
സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ
കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവൻ
മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം
നന്ദിച്ചു ദശരഥനന്ദനൻ വില്ലും വാങ്ങി
നിന്നരുളുന്നനേരമീരേഴു ലോകങ്ങളു-
മൊന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു.
കുലച്ചു ബാണമേകമെടുത്തു തൊടുത്താശു
വലിച്ചു നിറച്ചുടൻ നിന്നിതു ജിതശ്രമം
ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി:
‘മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ!
മാർഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ
ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!’
ശ്രീരാമവചനംകേട്ടന്നേരം ഭാർഗ്ഗവനു-
മാരൂഡാനന്ദമതിനുത്തരമരുൾചെയ്തു:
ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!
ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!
ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ!
ശ്രീരാമ രാമ! രമാരമണ! രഘുപതേ!
ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ!
ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂർത്തേ!
ശ്രീരാമ! ദശരഥനന്ദന! ഹൃഷീകേശ!
ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ!
എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ
പങ്കജവിലോചന! കാരുണ്യവാരാന്നിധേ!
ചക്രതീർത്ഥത്തിങ്കൽചെന്നെത്രയും ബാല്യകാലേ
ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേൻ ചിരം
ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം
നിഗ്രഹിച്ചനുദിനം സേവിച്ചേൻ ഭഗവാനെ.
വിഷ്ണു കൈവല്യമൂർത്തി ഭഗവാൻ നാരായണൻ
ജിഷ്ണുസേവിതൻ ഭജനീയനീശ്വരൻ നാഥൻ
മാധവൻ പ്രസാദിച്ചു മൽപുരോഭാഗേ വന്നു
സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാൻ!
‘ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മൻ! തുഷ്ടോഹം തപസാ തേ
സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും
മത്തേജോയുക്തൻ ഭവാനെന്നതുമറിഞ്ഞാലും.
കർത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!
കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ
ചൊല്ലെഴും കാർത്തവീര്യാർജ്ജുനനാം നൃപേന്ദ്രനെ
വല്ലജാതിയു,മവൻ മൽക്കലാംശജനല്ലോ
വല്ലഭം ധനുർവേദത്തിന്നവനേറുമല്ലോ.
ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി
യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക
പൃഥ്വീമണ്ഡലമൊക്കെ, പ്പിന്നെശ്ശാന്തിയെപ്രാപി-
ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും.
പിന്നെ ഞാൻ ത്രേതായുഗേ ഭൂമിയിൽ ദശരഥൻ-
തന്നുടെ തനയനായ് വന്നവതരിച്ചീടും.
അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-
സ്സന്യൂനം ദാശരഥിതന്നിലാക്കീടുക നീ.
പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത-
മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!’
എന്നരുൾചെയ്തു മറഞ്ഞീടിനാൻ നാരായണൻ
തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ!
നിന്തിരുവടിതന്നെ വന്നവതരിച്ചോരു
പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ!
എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം
ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിയ്ക്കപ്പെട്ടുള്ളോരു
ധർമ്മങ്ങൾ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.
സാക്ഷാൽ ശ്രീനാരായണൻതാനല്ലോ ഭവാൻ ജഗ-
ത്സാക്ഷിയായിടും വിഷ്ണു ഭഗവാൻ ജഗന്മയൻ.
ഇന്നിപ്പോൾ സഫലമായ് വന്നിതു മമ ജന്മം
മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു.
ബ്രഹ്മമുഖ്യന്മാരാലും കണ്ടുകിട്ടീടാതൊരു
നിർമ്മലമായ രൂപം കാണായ് വന്നതുമൂലം
ധന്യനായ് കൃതാർത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ;
നിന്നുടെ രൂപമുള്ളിൽ സന്തതം വസിയേ്ക്കണം.
അജ്ഞാനോൽഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങൾ
സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!
നിർവ്വികാരത്മാ പരിപൂർണ്ണനായിരിപ്പൊരു
നിർവ്വാണപ്രദനല്ലോ നിന്തിരുവടി പാർത്താൽ.
വഹ്നിയിൽ ധൂമം പോലെ വാരിയിൽ നുര പോലെ
നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!
യാവൽപര്യന്തം മായാസംവൃതം ലോകമോർത്താൽ
താവൽപര്യന്തമറിയാവല്ല ഭവത്തത്ത്വം.
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും
ത്വല്‍സേവാരതന്മാരാം മാനുഷർ മെല്ലെ മെല്ലെ
ത്വന്മായാരചിതമാം സംസാരപാരാവാരം
തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ.
ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കു-
ള്ളജ്ഞാനം നീക്കുവോരു സൽഗുരു ലഭിച്ചീടും.
സൽഗുരുവരങ്കൽനിന്നമ്പോടു വാക്യജ്ഞാന-
മുൾക്കാമ്പിലുദിച്ചീടും ത്വൽപ്രസാദത്താലപ്പോൾ.
കർമ്മബന്ധത്തിങ്കൽനിന്നാശു വേർപെട്ടു ഭവ-
ച്ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും.
ത്വൽഭക്തിവിഹീനന്മാരായുള്ള ജനങ്ങൾക്കു
കല്പകോടികൾക്കൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ.
വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും;
അജ്ഞാനം നീക്കി ത്വൽബോധം മമ സിദ്ധിയേ്ക്കണം,
ആകയാൽ ത്വൽപാദപത്മങ്ങളിൽ സദാകാല-
മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം.
നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ!
നമസ്തേ ദാശരഥേ! നമസ്തേ സതാംപതേ!
നമസ്തേ വേദപതേ! നമസ്തേ ദേവപതേ!
നമസ്തേ മഖപതേ! നമസ്തേ ധരാപതേ!
നമസ്തേ ധർമ്മപതേ! നമസ്തേ സീതാപതേ!
നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂർത്തേ!
നമസ്തേ രാമ രാമ! നമസ്തേ രാമചന്ദ്ര!
നമസ്തേ രാമ രാമ! നമസ്തേ രാമഭദ്ര!
സന്തതം നമോസ്തുതേ ഭഗവൻ! നമോസ്തുതേ
ചിന്തയേ ഭവച്ചരണാംബുജം നമോസ്തുതേ.
സ്വർഗ്ഗതിയ്ക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യ-
മൊക്കെ നിൻ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.’
എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാഥൻ
മന്ദഹാസവും ചെയ്തു ഭാർഗ്ഗവനോടു ചൊന്നാൻ:
‘സന്തോഷം പ്രാപിച്ചേൻ ഞാൻ നിന്തിരുവടിയുള്ളി-
ലെന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേൻ’
പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോൾ
സാദരം ദശരഥപുത്രനോടരുൾ ചെയ്തു:
‘ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കിൽ
പാദഭക്തന്മാരിലും പാദപത്മങ്ങളിലും
ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം
മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ!
ഇസ്തോത്രം മയാകൃതം ജപിച്ചീടുന്ന പുമാൻ
ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും
മൃത്യു വന്നടുക്കുമ്പോൾ ത്വൽപാദാംബുജഗതി
ചീത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.’
‘അങ്ങനെതന്നെ’യെന്നു രാഘവൻ നിയോഗത്താൽ
തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും
സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി
പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാൻ.
ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ്
താപവുമകന്നു തൻപുത്രനാം രാമൻതന്നെ
ഗാഢമായാശ്ളേഷം ചെയ്താനന്ദാശ്രുക്കളോടും
പ്രൗഢാത്മാവായ വിധിനന്ദനനോടും കൂടി
പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയിൽ
സ്വസ്ഥമാനസനായ് വാണീടിനാൻ കീർത്തിയോടെ.
ശ്രീരാമാദികൾ നിജഭാര്യമാരോടും കൂടി
സ്വൈരമായ് രമിച്ചുവാണീടിനാരെല്ലാവരും.
വൈകുണ്ഠപുരിതന്നിൽ ശ്രീഭഗവതിയോടും
വൈകുണ്ഠൻ വാഴുംപോലെ രാഘവൻ സീതയോടും
ആനന്ദമൂർത്തി മായാമാനുഷവേഷം കൈക്കൊ-
ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം.
കേകയ നരാധിപനാകിയ യുധാജിത്തും
കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെൽവാൻ
ദൂതനെയയച്ചതു കണ്ടൊരു ദശരഥൻ
സോദരനായ് മേവീടും ശത്രുഘ്‌നനോടുംകൂടി
സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ-
നാദരവോടും നടന്നീടിനാരവർകളും.
മാതുലൻതന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാർ
മോദമുൾക്കൊണ്ടു വസിച്ചീടിനാരതുകാലം.
മൈഥിലിയോടും നിജനന്ദനനോടും ചേർന്നു
കൗസല്യാദേവിതാനും പരമാനന്ദം പൂണ്ടാൾ.
രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ-
ഭാമിനിമാരോടുമാനന്ദിച്ചു ദശരഥൻ
സാകേതപുരിതന്നിൽ സുഖിച്ചുവാണീടിനാൻ
പാകശാസനനമരാലയേ വാഴുംപോലെ.
നിർവ്വികാരാത്മാവായ പരമാനന്ദമൂർത്തി
സർവ്വലോകാനന്ദാർത്ഥം മനുഷ്യാകൃതിപൂണ്ടു
തന്നുടെ മായാദേവിയാകിയ സീതയോടു-
മൊന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ.
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ ബാലകാണ്ഡം സമാപ്തം