യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 326 [ഭാഗം 6. നിര്‍വാണ പ്രകരണം]

ജന്മ ബാല്യം വ്രജത്യേതദ്ധ്യൌവനം യുവതാ ജരാം
ജരാമരണമഭ്യേതി മൂഢസ്യൈവ പുനഃപുനഃ (6/6/45)

വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള പല്ലുകളും മൊട്ടിടുന്നതായി തോന്നുകയുള്ളൂ. ദുഷ്ടലാക്കുള്ള ഹൃദയത്തിനുടമയായവരില്‍ മാത്രമേ വാസനകളാകുന്ന അനേകം കിളികള്‍ക്ക് കൂടുകൂട്ടാനിടം നല്‍കുന്ന മനം മയക്കുന്ന ആ ഭീകരവൃക്ഷം തളിര്‍ത്തു വളരുകയുള്ളൂ .

വിഷയാസക്തന്റെ ഹീനഹൃദയമാകുന്ന കാട്ടില്‍ സ്പര്‍ദ്ധയുടെ കാട്ടുതീയാണാളിക്കത്തുന്നത്. അയാളുടെ മനസ്സ് അസഹിഷ്ണുതയില്‍ മുങ്ങിയിരിക്കുന്നു. മറ്റുള്ളവരുടെ നിന്ദയാകുന്ന കുറ്റിച്ചെടികളാണ് അയാള്‍ക്ക്‌ ചുറ്റുമുള്ളത്. അയാളിലെ ഒരേയൊരു ഹൃദയകമലം അസൂയയാണ്. അതാണെങ്കില്‍ അന്തമില്ലാത്ത ആശങ്കകളാകുന്ന തേനീച്ചകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം മൂഢന്മാര്‍ക്കുള്ളതാണ് മരണം. “ജനനവും ബാല്യവും യൌവനത്തിലേയ്ക്കും പിന്നീട് വാര്‍ദ്ധക്യത്തിലേയ്ക്കും ഒടുവില്‍ മരണത്തിലേയ്ക്കും എത്തിച്ചേരുന്നു. ഇതെല്ലാം അജ്ഞാനി ആവര്‍ത്തിച്ച്‌ അനുഭവിക്കുന്നു.”

ലോകമെന്ന കയറുകൊണ്ട് കെട്ടിത്തൂക്കിയ ഒരു കുടംപോലെയാണ് അജ്ഞാനിയായ മനുഷ്യന്‍. ആ കയറുകൊണ്ട് അയാളെ സംസാരമെന്ന അന്ധകൂപത്തിലെയ്ക്ക് ഇടക്കിടയ്ക്ക് ആരോ ഇറക്കിയും വലിച്ചുകയറ്റിയും കളിക്കുകയാണ്. എന്നാല്‍ ജ്ഞാനിക്ക് ഈ വിശാലലോകമെന്ന സംസാരസംസാരം വെറുമൊരു ഗോഷ്പദത്തിന്റെയത്ര (കാളിക്കുളമ്പടി) വലുപ്പം മാത്രമേയുള്ളു. അജ്ഞാനിക്കത് അളവറ്റ ദുരിതത്തിന്റെ മഹാസമുദ്രമാണ്. കൂട്ടിലടക്കപ്പെട്ട കിളി ഒരു പക്ഷെ സ്വതന്ത്രനായേക്കാം. എന്നാല്‍ സ്വന്തം ആസക്തികളെ തൃപ്തിപ്പെടുത്താന്‍ ഉഴറുന്ന അജ്ഞാനി ഒരിക്കലും സ്വതന്ത്രനാവുകയില്ല.

അയാളുടെ മനസ്സ് എണ്ണമറ്റ വാസനകളാലും ഉപാധികളാലും കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അതിനാല്‍ അയാള്‍ക്ക്‌ ജനനമരണ ചക്രത്തിന്റെ ചുറ്റല്‍ വ്യക്തമായി കാണാന്‍ കഴിയാതെ പോകുന്നു. സ്വയം ബന്ധനത്തില്‍ നിലനില്‍ക്കാനുംമറ്റുമായി അയാള്‍ തന്റെ മായാമോഹത്തെ ലോകം മുഴുവനും വ്യാപരിപ്പിച്ച് മയാബന്ധങ്ങളുടെ വലിയൊരു ശൃംഖലതന്നെ പണിയുകയാണ്.

മൂഢന്‍ ചെറിയൊരു മാംസക്കഷണം മാത്രമായ കണ്ണുകൊണ്ട് ഭൂമിയുടെ ഒരു ചെറു ഭാഗം നോക്കി അതിനെ മലകളായും കാടുകളായും നഗരങ്ങളായും കാണുന്നു. അനേകം ശാഖകളായി എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു പന്തലിച്ച് മായാവസ്തുക്കളാകുന്ന ഇലകളോടുകൂടി അവിദ്യയെന്ന വന്‍മരം നില്‍ക്കുന്നു. അതില്‍ അജ്ഞാനിയുടെ സുഖാനുഭവങ്ങളാകുന്ന കിളികള്‍ താമസിക്കുന്നു. ജനനമാണതിലെ ഇലകള്‍. കര്‍മ്മങ്ങള്‍ പൂമൊട്ടുകള്‍. പുണ്യപാപങ്ങള്‍ അതിലെ കായ്കനികള്‍. സമ്പത്തും ഐശ്വര്യങ്ങളുമാണതില്‍ വിരിയുന്ന പൂക്കള്‍.

സൂര്യനസ്തമിക്കുമ്പോള്‍ ഉദിക്കുന്ന ചന്ദ്രനാണ് അവിദ്യ. ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ ആ ചന്ദ്രന്റെ കിരണങ്ങളാണ്. എല്ലാ അപൂര്‍ണ്ണതകളുടെയും വൈകല്യങ്ങളുടെയും ഉറവിടമാണീ അവിദ്യ. വാസനകളും ശീലങ്ങളുമാണ് ഈ ചന്ദ്രനില്‍ നിന്നും ഊറുന്ന അമൃതരശ്മികള്‍. ആശകളും പ്രത്യാശകളുമാകുന്ന പക്ഷികള്‍ ഈ അമൃതുണ്ട് വളരുന്നു. അവിദ്യയില്‍ ആമഗ്നനായിരുന്നുകൊണ്ട് വിഷയവസ്തുക്കളില്‍ താന്‍ അനുഭവിക്കുന്നത് സുഖമാണെന്ന്, സന്തോഷമാണെന്ന് മൂഢന്‍ അനുമാനിക്കുന്നു. ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ്. ആ വസ്തുക്കള്‍ക്കും അവ തരുന്ന അനുഭവങ്ങള്‍ക്കും ആദിയന്തങ്ങളുണ്ട്. നശ്വരമായതിനാല്‍ അവയ്ക്ക് പരിമിതമായ അസ്തിത്വമേയുളളു.