ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘അക്ഷയലോകം’ (ശ്രീരമണ തിരുവായ്മൊഴി)

മിനിഞ്ഞാന്ന് മദ്ധ്യാഹ്നം ഒരു തമിഴ് യുവാവ്‌ ഭഗവാനെ സമീപിച്ചു.’സ്വാമീ! ഞാന്‍ ധ്യാനത്തില്‍ കിടന്നപ്പോള്‍ ഉറക്കം വന്നു. ആരാണെന്ന് മനസിലായില്ല. സ്വപ്നത്തില്‍ ഒരാളെ കണ്ടു ‘അയാള്‍ എന്നെ നോക്കി, ദൃഢ സ്വരത്തില്‍ ‘ ഈശ്വരന്‍ പതിനാറു ശിരസ്സോട് കൂടി കല്‍ക്യാവതാരം എടുത്തു ഒരു സ്ഥലത്ത് വളരുന്നുണ്ട്‌” എന്ന് പറഞ്ഞു മറഞ്ഞു കളഞ്ഞു. ആ കലി മൂര്‍ത്തി എവിടെയുണ്ട്‌ ? എന്ന് ഭഗവാന്‍ പറഞ്ഞു തരണം” എന്ന് പറഞ്ഞു. “ശരി, ശരി; ആ സ്വപ്നത്തില്‍ കണ്ടവരോട് തന്നെ ചോദിക്കാമായിരുന്നില്ലേ ? അപ്പോള്‍ തന്നെ ചോദിച്ചിരിക്കണം. ഇപ്പോള്‍ മാത്രം എന്താണ് ? അവര്‍തിരിച്ചു വരുന്നത് വരെയും അവരെ ധ്യാനം ചെയ്യുക!” ആ യുവാവ്‌ ” ആ വാക്ക് ചലോക്തിയാണെന്ന് ഗ്രഹിക്കാതെ ധ്യാനം ചെയ്തു കൊണ്ടിരുന്നാല്‍ അവര്‍ തിരിച്ചു വന്നു യഥാര്‍ത്ഥം പറഞ്ഞു തരുമോ ? ” എന്ന് ചോദിച്ചു. ” ആ അവതാര പുരുഷന്‍ വന്നു പറഞ്ഞു തരാതിരുന്നാലും, തന്നാലും, ധ്യാനം മാത്രം വിടാതെ ചെയ്തു കൊണ്ടിരുന്നാല്‍, യഥാര്‍ത്ഥമേതാണോ അത് ഗോചരിക്കും. അപ്പോള്‍ ഒരു സന്ദേഹത്തിനും ഇട വരികയില്ല. ”

ഇതേ സമയത്തില്‍ മറ്റൊരാള്‍ “ഈശ്വരന്‍ അക്ഷയ ലോകത്തിലാണെന്ന് പറയുന്നുവല്ലോ , സത്യമാണോ ? “ എന്ന് ചോദിച്ചു . “നാം ക്ഷയ ലോകത്തിലാണ് എങ്കില്‍ അവര്‍ അക്ഷയ ലോകത്തിലായിരിക്കും. ക്ഷയ ലോകത്തില്‍ നാം ഉണ്ടോ ? ഇല്ലയോ ? ഇത് സത്യമാണെങ്കില്‍ അതും സത്യമായിരിക്കാം. നമ്മള്‍ ഇല്ലെങ്കില്‍ ലോകം ഏതാണ് ? കാലം ഏതാണ് ? ” ഇതിന്നിടയില്‍ നാല് വയസ്സ് പ്രായമുള്ള ഒരു ബാലന്‍ ഒരു മോട്ടോര്‍ കാര്‍ കയ്യില്‍ വെച്ച് കൊണ്ട് പ്രവേശിച്ചു. ഭഗവാന്‍ കണ്ടു “അരെ! മോട്ടോര്‍ നമ്മളെ കൊണ്ട് പോകുന്നതിനു പകരം നമ്മള്‍ മോട്ടോറിനെ കൊണ്ട് പോകുകയാണ് . ബലേ, ഭേഷ്”എന്ന് ചിരിച്ചു . എല്ലാവരെയും നോക്കി ഇതാ, ഇതൊരു ഉപമയായെടുക്കാം. മോട്ടോറില്‍ നാം ഇരുന്നു. നാം വന്നു .മോട്ടോര്‍ നമ്മളെ ചുമന്നു കൊണ്ട് വന്നു എന്ന് പറയുന്നു . നമ്മള്‍ നടത്താതെ ജഡമായ കാര്‍ കൊണ്ട് നടക്കുമോ ? ഇല്ല. നടത്തിയതാര്‍ ? അത് പോലെ തന്നെ ഈ ലോകവും നാമും . നാം ഇല്ലെങ്കില്‍ ഈ ലോകമേതാണ് ?

കാണ്മാന്‍ ഒരാള്‍ ഉണ്ടെങ്കിലല്ലേ സൃഷ്ടി വൈചിത്ര്യം മനസിലാക്കുക. കാണുന്നതാര്‍ ? ‘താന്‍’ താന്‍ സര്‍വത്ര നിറഞ്ഞുമിരിക്കുന്നു . പിന്നെ ക്ഷയമേതാണ് ? അക്ഷയമെതാണ് ? വിചാരണ ചെയ്തു തന്നെ അറിഞ്ഞിരുന്നാല്‍ ഒരു കഷ്ടവും ഉണ്ടാകയില്ല” എന്നരുളി ഭഗവാന്‍.

19-7-47