ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 11, 1936.

158. ഫ്രീഡ്‌മാന്‍: ജനകന്‍ ജ്ഞാനിയായിരുന്നു. എങ്കിലും രാജ്യം ഭരിച്ചു. കര്‍മ്മത്തിന്‌ മനസ്സിന്റെ വ്യാപാരം ആവശ്യമില്ലേ? അഖണ്ഡാത്മാനുഭവ സ്വരൂപമായിരിക്കുന്ന ജ്ഞാനിയുടെ മനസ്സ്‌ വൃത്തിപ്പെടുന്നതെങ്ങനെ?

ഉ: ജനകന്‍ ജ്ഞാനിയായിരുന്നുവെന്നും എങ്കിലും വൃത്തിപ്പെട്ടിരുന്നു എന്നുമല്ലേ പറയുന്നത്‌? ജനകനങ്ങനെ ഒരു സംശയമുണ്ടോ? സംശയം നിങ്ങള്‍ക്കല്ലേ? ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല. അദ്ദേഹത്തിനു നിങ്ങള്‍ക്ക്‌ തോന്നിയ സംശയങ്ങളുമില്ല.

ചോ: പക്ഷെ ഇതു സ്വപ്നം പോലായിരിക്കാം. അവര്‍ അവരുടെ വൃത്തികളെ സ്വപ്നം പോലെ കണ്ടിരിക്കാം.

ഉ: സ്വപ്നങ്ങളും നിങ്ങളുടെ മനസ്സിനകത്ത്‌ മാത്രം. ഈ സമാധാനവും നിങ്ങളുടെ മനസ്സിന്റേതാണ്‌

ചോ: അതെയതെ, എല്ലാം രമണന്റെ മായ – ആത്മാവിന്റെ വിക്രിയകള്‍.

ഉ: അങ്ങനെയാണെങ്കില്‍ ദ്വൈതമേയില്ല. സംാരവുമില്ല.

ചോ: ആത്മസാക്ഷാല്‍ക്കാരം പ്രാപിച്ച ഒരാള്‍ ലോകത്തിനു കൂടുതല്‍ പ്രയോജനപ്പെടും അല്ലേ?

ഉ: അതെ, തനിക്കന്യമായൊരു ലോകമുണ്ടെങ്കില്‍!