ശ്രീ രമണമഹര്‍ഷി

ജനുവരി 30, 1935

20. ഇവാന്‍സ്‌: ജ്ഞാനിക്ക്‌ ഏകാന്തത ആവശ്യമാണോ?

ഉ: ഏകാന്തത മനസ്സിലല്ലാതെ മറ്റെവിടെയിരിക്കുന്നു. ഞെരുങ്ങിയ ജനക്കൂട്ടത്തിന്റെ ഇടയിലും ഒരുത്തന്‌ തന്റെ മനസ്സിനെ സ്വച്ഛമായി വച്ചുകൊള്ളാം. അതാണ്‌ ഏകാന്തത. കാട്ടിലിരിക്കുന്നവനു മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. അവന്‍ ഏകാന്തതയിലാണെന്നു പറയാന്‍ വയ്യ. ഹൃദയശാന്തിയാണ്‌ ഏകാന്തത. ആശാപാശങ്ങളില്‍ കുടുങ്ങിയവന്‌ എവിടെയിരുന്നാലും ഏകാന്തതയെവിടെ? ആശ ഒടുങ്ങിയവന്‍ എവിടെയും ഏകാന്തതയിലിരിക്കും.

ചോ: അപ്പോള്‍ ഒരാള്‍ വ്യവഹാരത്തിലിരുന്നുകൊള്ളുക. ആശകളില്‍ നിന്നും വിമുക്തനായിരിക്കണം. അങ്ങനെ തന്റെ ഏകാന്തതയിലിരിക്കണം. അങ്ങനെയല്ലേ?

ഉ: അതെ, കാമത്തോടുകൂടി കര്‍മ്മം ചെയ്യുന്നത്‌ ബന്ധമാണ്‌. നിഷ്കാമകര്‍മ്മം കര്‍ത്താവിനെ ബന്ധിക്കുന്നില്ല. അവന്‍ കര്‍മ്മം ചെയ്യുമ്പോഴും ഏകാന്തതയിലാണ്‌.

ചോ: ടിബറ്റില്‍ ധാരാളം മഹര്‍ഷിമാരുണ്ട്‌. അവര്‍ ഏകാന്തതയിലിരുന്ന്‌ ലോകത്തിന്‌ നന്മചെയ്യുന്നവരായി പറയപ്പെടുന്നു. അത്‌ സാദ്ധ്യമാണോ?

ഉ: സാദ്ധ്യമാവും. അത്മസാക്ഷാല്‍ക്കാരം തന്നെ മാനവ ലോകത്തിന്‌ ചെയ്യാവുന്ന ഏറ്റവും വലിയ സഹായമായിരിക്കും. അതുകൊണ്ട്‌ അവര്‍ കാട്ടിലിരുന്നാലും ലോകനന്മ ചെയ്യുന്നവരായിരിക്കും. എന്നാല്‍ ഏകാന്തത വനാന്തരങ്ങളില്‍ മാത്രമാണുള്ളത്‌ എന്നു ധരിക്കരുത്‌. അത്‌ വ്യവഹാരങ്ങളുടെ തിരക്കിനിടയിലും ലഭ്യമാണ്‌.