ശ്രീ രമണമഹര്‍ഷി

ഡിസംബര്‍ 24, 1935

115. മി. മാരിസ്‌ ഫ്രിഡ്‌മാന്‍: നാമാഗ്രഹിക്കാതെ തന്നെ ചില അത്ഭുത അനുഭവങ്ങള്‍ ഉണ്ടാകുന്നു. അതെവിടെ നിന്നുണ്ടാകുന്നു?

ഉ: ഇപ്പോളതാഗ്രഹിച്ചില്ലെങ്കിലും ആഗ്രഹം മുന്‍പുണ്ടായിരുന്നു. നിങ്ങള്‍ക്കത് അറിവില്ലെങ്കിലും ആ ആഗ്രഹം പിന്നീട്‌ ഫലിച്ചതാണ്‌. ജ്ഞാനിയുടെ പ്രാരബ്ധം ഇതു പോലെയുള്ളതാണ്‌.

116. ചോ: ജീവന്‍ കര്‍മ്മബദ്ധമാണെന്നു പറയുന്നത്‌ ശരിയാണോ?

ഉ: കര്‍മ്മം അതിന്റെ ഫലം അനുഭവിച്ചുകൊള്ളട്ടെ. നിങ്ങളെ സംബന്ധിച്ച്‌, നിങ്ങള്‍ കര്‍ത്താവാണെന്നിരിക്കിലല്ലേ ഫലം അനുഭവിക്കേണ്ടിയുള്ളൂ.

ചോ: കര്‍മ്മത്തെ എങ്ങനെ നിവര്‍ത്തിക്കാം?

ഉ: കര്‍മ്മം ആരുടേതെന്നു നോക്കൂ. നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി. ഈ അകര്‍ത്തൃത്വബോധമുണ്ടാവാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. അതിനു പ്രാര്‍ത്ഥിക്കൂ. താന്‍ കര്‍ത്താവാണെന്നല്ലാത്ത കര്‍മ്മങ്ങള്‍ നമ്മെ ബന്ധിക്കുന്നില്ല.

ജ്ഞാനിയില്‍ പോലും അവയവായാസങ്ങളെ കണ്ടിട്ട്‌ ലോകം അവനു കര്‍മ്മങ്ങള്‍ ആരോപിക്കുന്നു. ഉദ്ദേശ്യം, സങ്കല്‍പം, കൂടാതെ ഒരു കര്‍മ്മവും ഉണ്ടാവുകയില്ല. വിചാരം കൂടാതെ ആര്‍ക്കും ജീവിച്ചിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വിചാരം രണ്ടു തരത്തിലുണ്ട്‌. ബന്ധഹേതുകം, മുക്തിഹേതുകം എന്ന്. ആദ്യത്തേതിനെ ഒഴിവാക്കണം. രണ്ടാമത്തേതിനെ ശീലിക്കണം. കര്‍മ്മം കൂടാതെ ഫലവുമില്ല. (മുന്‍) സങ്കല്‍പം കൂടാതെ കര്‍മ്മവുമില്ല. മുക്തിയും തീവ്ര പ്രയത്നത്തിന്റെ ഫലമാണെന്നേ തോന്നൂ.