അമൃതാനന്ദമയി അമ്മ

എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം. നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ‍ അടിസ്ഥാന ശില. ഒരുവന്റെ‍ ചീത്തപ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ച് അവനെ നമ്മള്‍ തള്ളിയാല്‍ ആ സാധുവിന്റെ‍ ഭാവി എന്തായിരിക്കും. അവനിലെ ശേഷിക്കുന്ന നന്‍മ കണ്ടെത്തി, അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍ അവനെ ഉന്നതനാക്കാന്‍ നമുക്ക് സാധിക്കും.

ശ്രീരാമന്‍, തന്റെ‍ വനവാസത്തിനു കാരണക്കാരി എന്നറിഞ്ഞിട്ടും കൈകേയിയെ നമസ്കരിക്കാന്‍ തയ്യാറായി. തന്നെ ഒറ്റികൊടുക്കും എന്നറിഞ്ഞിട്ടും ക്രിസ്തു, യൂദാസിന്റെ‍ പാദം കഴുകി. തന്റെ‍ മേല്‍ നിത്യവും അഴുക്കുവാരിയെറിഞ്ഞിരുന്ന അവിശ്വാസിയായ സ്ത്രീക്ക് അസുഖം പിടിപെട്ടപ്പോള്‍ ആരും പറയാതെ മുഹമ്മദ് നബി അവരെ ശുശ്രൂഷിക്കാനെത്തി. ഇതൊക്കെയാണ് മഹാത്മാക്കള്‍ നമുക്ക് കാട്ടിതന്നിട്ടുള്ളത്. ജീവിതത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ എളുപ്പവഴി ഇത്തരം മഹാത്മാക്കളുടെ പാത പിന്തുടരുക എന്നുള്ളതാണ്. മറ്റുള്ളവരിലെ ഈശ്വരത്വത്തെ ഉണര്‍ത്തുകവഴി നമ്മള്‍ നമ്മളിലെ ഈശ്വരനെയാണ് ഉണര്‍ത്തുന്നത്.

ഒരു ഗുരു തന്റെ‍ രണ്ടു ശിഷ്യരെ അടുത്ത ഗ്രാമത്തിലേക്കയച്ചു. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആദ്യശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു. ആ ഗ്രാമത്തില്‍ മുഴുവന്‍ ദുഷ്ടന്മാരാണ്. അവിടെ എല്ലാവരും കൊള്ളക്കാരും കൊലയാളികളും വേശ്യകളുമാണ്. അതിനാല്‍ ഞാന്‍ വേഗം തിരിച്ചുപോന്നു. രണ്ടാമത്തെ ശിഷ്യന്‍ എറെനേരം കഴിഞ്ഞാണ് ഗ്രാമസന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. ആ ഗ്രാമത്തില്‍ മുഴുവന്‍ നല്ല ആളുകളാണ്. ഇത്ര നന്‍മയുള്ളവരെ മറ്റെങ്ങും കാണാന്‍ കഴിയില്ല. രണ്ടാമത്തെ ശിഷ്യന്റെ‍ അഭിപ്രായം കേട്ട് ഗുരു അതിശയിച്ചു. ആദ്യം വന്ന ശിഷ്യന്‍ അപ്പോള്‍ പറയാന്‍ തുടങ്ങി ഞാന്‍ ഒരുവീട്ടില്‍ ചെന്നപ്പോള്‍ ഒരു കൊലയാളിയെയാണു കണ്ടത്. രണ്ടാമത്തെ വീട്ടില്‍ കൊള്ളക്കാരനാണ് താമസ്സിക്കുന്നത്. മറ്റൊരുവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു വേശ്യ താമസ്സിക്കുന്നതുകണ്ടു. പിന്നെ എവിടെയും പോകാന്‍ തോന്നിയില്ല. ഞാന്‍ തിരികെപോന്നു. ഇതുകേട്ട ഗുരു രണ്ടാമത്തെ ശിഷ്യനോട് തന്റെ‍ അഭിപ്രായം പറയുവാന്‍ ആവശ്യപ്പെട്ടു. അയാള്‍ പറഞ്ഞു: ആ വീടുകളിലെല്ല‍ാം ഞാനും പോയിരുന്നു. കൊള്ളക്കാരന്റെ‍ വീട്ടില്‍ ഞാന്‍ കണ്ട കാഴ്ച എന്താണെന്നോ? അയാള്‍ സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. പട്ടിണികിടക്കുന്നവരെ കണ്ടെത്തി അവര്‍ക്കു വയറുനിറയെ ആഹാരം നല്കുന്നു. രണ്ടാമത്തെ വീട്ടില്‍ ഒരു കൊലയാളിയാണ് താമസ്സിക്കുന്നതെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ, ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അയാള്‍ റോഡില്‍ വീണുകിടക്കുന്ന ഒരു സാധുമനുഷ്യനെ ശുശ്രൂഷിക്കുന്നു. കൊലയാളിയാണെങ്കിലും മനുഷ്യത്വം ബാക്കിയുണ്ട്. മൂന്നാമത് ഞാന്‍ കയറിച്ചന്നത് മേല്‍പ്പറഞ്ഞ വേശ്യയുടെ വീട്ടിലാണ്. അവിടെ മൂന്നുനാലു കുട്ടികളെ കണ്ടു. വേശ്യ എടുത്തു വളര്‍ത്തുന്ന അനാഥ ശിശുക്കളാണ് അവര്‍. ഗ്രാമത്തില്‍ ഏറ്റവും മോശപ്പെട്ടവര്‍ എന്നു പറയപ്പടുന്നവരില്‍പോലും നല്ല ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയണോ? എനിക്ക് ആ ഗ്രാമത്തെക്കുറിച്ച് മതിപ്പാണ്.

എവിടെയും ദുഷ്ടത മാത്രമേയുള്ളൂ. എന്നുപറഞ്ഞ് നമ്മള്‍ പിന്തിരിയരുത്. എവിടെയും നിറഞ്ഞ അന്ധകാരം കണ്ട് ഇരുട്ടിനെ പഴി പറയരുത്. നമ്മുടെ കൈയ്യിലുള്ള ചെറിയ മെഴുകുതിരി കൊളുത്തുക. ഈ ചെറിയ മെഴുകുതിരി നാളംകൊണ്ട് എങ്ങനെ ഈ വലിയ അന്ധകാരത്തെ താണ്ടും എന്ന് വിഷമിക്കേണ്ടതില്ല. അതു തെളിച്ചുകൊണ്ട് മുന്നോട്ടു നടന്നാല്‍ നമ്മുടെ ഓരോ അടിയിലും ആ ചെറുദീപം നമുക്ക് പ്രകാശം നല്കും. അതിനാല്‍ മക്കളിലെ സ്നേഹമാകുന്ന ദീപം കൊളുത്തൂ, മുന്നോട്ട് നീങ്ങൂ. നല്ലവാക്കും പുഞ്ചിരിക്കുന്ന മുഖവുമായി നമ്മള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ എല്ലാ നന്‍മകളും നമ്മില്‍ വന്നു നിറയും.

കടപ്പാട്: മാതൃഭൂമി