യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 216 [ഭാഗം 5. ഉപശമ പ്രകരണം]

പ്രാണശക്തൗ നിരുദ്ധായാം മനോ രാമ വിലീയതേ
ദ്രവ്യച്ഛായാനു തദ്ദ്രവ്യം പ്രാണരൂപം ഹി മാനസം (5/13/83)

വസിഷ്ഠന്‍ തുടര്‍ന്നു: പരമ്പൊരുളില്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്താശകലമാണ്‌ വ്യക്തിഗതബോധം. ഈ ബോധശകലം സ്വദേഹബോധത്തില്‍ നിന്നും ചിന്തയില്‍നിന്നും സ്വതന്ത്രമാവുമ്പോള്‍ മുക്തിയായി. ലോകമെന്ന ഈ കാഴ്ച്ചയ്ക്കു കാരണം അനന്താവബോധത്തിലുണ്ടാകുന്ന ചിന്താസ്ഫുരണങ്ങളത്രേ. അവ പരിമിതപ്പെട്ട വ്യക്തിഗതബോധങ്ങള്‍ക്കു ബീജമാവുന്നു. ഇങ്ങിനെ തന്റെ സഹജസ്ഥിതിയായ പ്രശാന്തതയില്‍ നിന്നും സ്വയം അകന്നെന്നപോലെ, ചിന്താശകലങ്ങളാല്‍ കളങ്കപ്പെട്ടപോലെ, വ്യക്തിബോധത്തില്‍ ചിന്താശക്തി ഉദയംചെയ്തു. അതിലൂടെ മനസ്സ് ഒരു പ്രപഞ്ചത്തെ സങ്കല്‍പ്പിച്ചു ചിന്തിച്ചുണ്ടാക്കി. “രാമാ, പ്രാണശക്തിയെ നിയന്ത്രിക്കുന്നതിലൂടെ മനസ്സും നിയന്ത്രിക്കപ്പെടുന്നു. വസ്തുവിനെ മാറ്റിയാല്‍പ്പിന്നെ അതിന്റെ നിഴലുമാത്രമായുണ്ടാവുന്നതെങ്ങിനെ? പ്രാണശക്തിയുടെ നിയന്ത്രണം കൊണ്ട് മനസ്സില്ലാതാകുന്നു.”

പ്രാണശക്തിയുടെ സഞ്ചാരംകൊണ്ടാണ്‌ ഒരുവന്‍ തനിക്കെവിടെയെങ്കിലും വെച്ചുണ്ടായ അനുഭവങ്ങളെ ഓര്‍മ്മിക്കുന്നത്. അതിനു മനസ്സെന്നു പറയുന്നു. പ്രാണന്റെ ചലനം അനുഭവിക്കുന്നതു മനസ്സാണ്‌. പ്രാണശക്തിയെ ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ നിയന്ത്രണവിധേയമാക്കാം. നിര്‍മമത, പ്രാണായാമം, പ്രാണസഞ്ചാരങ്ങളെക്കുറിച്ചുള്ള അന്വേഷണം, മേധാശക്തികൊണ്ട് ദുഃഖങ്ങളെ ഇല്ലാതാക്കല്‍, പരമ്പൊരുളിനെക്കുറിച്ചുള്ള നേരറിവ്, അല്ലെങ്കില്‍ അനുഭവം എന്നിവയിലൂടെ പ്രാണനെ നിയന്ത്രിക്കാനാവും.

ഒരു കല്ലില്‍ ബുദ്ധിയുണ്ടെന്നനുമാനിക്കാന്‍ മനസ്സിനാവും, എന്നാല്‍ മനസ്സിന്‌ സ്വയം ബുദ്ധിയുടെ കണികപോലുമില്ല. കേവലം ജഢമായ പ്രാണശക്തിയാണ്‌ ചലനത്തെ നയിക്കുന്നത്. ബുദ്ധി, ബോധം, വിവേകം എന്നിവ ശുദ്ധവും ശാശ്വതവും സര്‍വ്വവ്യാപിയുമായ ആത്മാവിന്റെ ഭാവങ്ങളാണ്‌. മനസ്സാണീ രണ്ടും തമ്മിലൊരു ബന്ധമുണ്ടെന്നനുമാനിക്കുന്നത്. എന്നാല്‍ ഒന്ന് സത്തും മറ്റേത് അസത്തുമാവുമ്പോള്‍ അവ തമ്മിലുള്ള ബന്ധം സാദ്ധ്യമല്ല. ആ മിഥ്യാബന്ധുതയില്‍ നിന്നുണ്ടാവുന്ന എല്ലാ ധാരണകളും അപ്പോള്‍ അസംബന്ധങ്ങള്‍ തന്നെ. ഇതിനാണ്‌ മായ, അവിദ്യ, അജ്ഞാനം എന്നെല്ലാം പറയുന്നത്. പ്രപഞ്ചമെന്ന ഭ്രമക്കാഴ്ച്ചയാണിത്. പ്രത്യക്ഷലോകമെന്ന പ്രകടനം. പ്രാണശക്തിയും ബോധവും തമ്മിലുള്ള ബന്ധം വെറും സങ്കല്‍പ്പം മാത്രം. ഈ സങ്കല്‍പ്പമില്ലെങ്കില്‍ പ്രത്യക്ഷപ്പെടാന്‍ ലോകവുമില്ല.

പ്രാണന്‌ ബോധവുമായുള്ള ഈ ചാര്‍ച്ചകാരണം ലോകത്തെ അറിയാനും അനുഭവിക്കാനും സാധിക്കുന്നു. എന്നാല്‍ ഇതെല്ലാം വ്യര്‍ത്ഥമത്രേ. ഒരു കുട്ടി ഇല്ലാത്ത ഭൂതത്തെ ഇരുട്ടില്‍ കണ്ടു പേടിക്കുന്നതുപോലെ അയാഥാര്‍ത്ഥ്യമത്രേ ഇത്. സത്യത്തില്‍ എല്ലാം അനന്താവബോധത്തിലെ സഞ്ചാരങ്ങള്‍ മാത്രം. പരിമിതമായ ഏതെങ്കിലും ഘടകങ്ങള്‍ക്ക് അനന്തതയെ ബാധിക്കാനാവുമോ? താഴെക്കിടയിലുള്ള ഒരു വസ്തുവിന്‌ ഉയര്‍ന്ന തലത്തിലുള്ള ഒന്നിനെ സ്വാധീനിക്കാന്‍ എങ്ങിനെ സാധിക്കും?

അതുകൊണ്ട് രാമാ, മനസ്സും പരിമിതമായ ബോധവും ഒന്നും ഉണ്മയല്ല. ഈ സത്യം നേരറിവായി മാറുമ്പോള്‍പ്പിന്നെ മനസ്സില്ല. കാരണം മനസ്സെന്നത് ആദ്യമേ തന്നെ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നല്ലോ. അപൂര്‍ണ്ണമായ അറിവാണിതിനു കാരണം. തെറ്റിദ്ധാരണ നീങ്ങുമ്പോള്‍ മനസ്സില്ലാതാവുന്നു.