യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 614 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ദേവാ ഊചുരയം ദേവി ഉപഹാരി കൃതോഅംബികേ
സാര്‍ധം സ്വപരിവാരേണ ശീഘ്രമാഹ്രിയതാമിതി (6.2/134/14)

ഭാസന്‍ തുടര്‍ന്നു: സിദ്ധന്മാരുടേയും മാമുനിമാരുടേയും പ്രാര്‍ത്ഥനയനുസരിച്ച് ദിവ്യജനനിയായ കരിങ്കാളി പ്രത്യക്ഷയായി. അവള്‍ ചോരയും നീരുമില്ലാതെ ഉണങ്ങി വരണ്ടിരുന്നു. അനേകം പിശാചുക്കളും ചെകുത്താന്മാരും അവളെ അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നു. അവള്‍ക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു. പരമപുരുഷനില്‍ സുദൃഢയായിരുന്ന അവള്‍ ആ ശവത്തിനു മുകളില്‍ ഇരുന്നു.

ദേവന്മാര്‍ പറഞ്ഞു: “ദിവ്യ ജനനീ, അമ്മയ്ക്കുള്ള അര്‍ഘ്യമാണിത്. കൂടെയുള്ള പാര്‍ഷദന്മാരോടൊപ്പം അമ്മ ഈ ശവത്തെ സ്വീകരിച്ചു ക്ഷണത്തില്‍ ഭക്ഷിച്ചാലും.”

ദേവന്മാര്‍ ഇത്രയും പറഞ്ഞപ്പോഴേയ്ക്ക് കാളി തന്റെ പ്രാണശക്തിയുപയോഗിച്ച് ആ ദേഹത്തില്‍ നിന്നും പ്രാണരക്തം വലിച്ചൂറ്റി കുടിക്കാന്‍ തുടങ്ങി. ദേഹത്ത് രക്തം കയറാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ക്ഷീണിച്ച ദേഹം പുഷ്ടിപ്പെട്ടു വന്നു. വയര്‍ നിറഞ്ഞു വീര്‍ത്തു. അവള്‍ നൃത്തമാരംഭിച്ചു.

ലോകാലോക പര്‍വ്വതനിരയില്‍, ലോകത്തിന്റെ അതിര്‍ത്തിയില്‍ ഇരുന്ന ദേവന്മാര്‍ ഈ കാഴ്ച കണ്ടിരുന്നു. പിശാചുക്കള്‍ ആ ശവം ആഹരിച്ചു തുടങ്ങി. ലോകത്തിന്റെ സ്ഥിതി അപ്പോള്‍ ഏറെ പരിതാപകരമായിരുന്നു. ലോകത്തുള്ള പര്‍വ്വതങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നു. ആകാശം ചുവന്ന തുണികൊണ്ട് മൂടിയതുപോലെ രക്തഛവി പൂണ്ടിരുന്നു. നൃത്തവേളയില്‍ കാളിയമ്മ തന്റെ ആയുധങ്ങള്‍ ചുഴറ്റിയെറിഞ്ഞു. അങ്ങനെ ബാക്കിയുണ്ടായിരുന്ന നഗരങ്ങളും പട്ടണങ്ങളും നശിച്ചു. അവയെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മാത്രമേ ബാക്കിയായുള്ളു.

ലോകമാകെ കാളിയുടെ കൂടെയുള്ള പിശാചുക്കള്‍ നിറഞ്ഞു. ലോകാലോകപര്‍വ്വതങ്ങളിലെ ദേവന്മാര്‍ ആശങ്കാകുലരായി.

രാമന്‍ വസിഷ്ഠനോട് ചോദിച്ചു.: ആ നിര്‍ജ്ജീവദേഹം ലോകമാകെ മൂടിനിറഞ്ഞിരുന്നു എന്ന് പറഞ്ഞുവല്ലോ, അപ്പോള്‍പ്പിന്നെ ലോകാലോക പര്‍വ്വതങ്ങള്‍ പുറത്തു കാണാന്‍ എങ്ങനെയാണ് സാധിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: ആ പര്‍വ്വതങ്ങള്‍ ശവത്തിന്റെ തോളുകള്‍ക്ക് മുകളിലായി കാണാമായിരുന്നു.

ആകുലരായ ദേവന്മാര്‍ ഇങ്ങനെ ചിന്തിച്ചു: ‘അയ്യയ്യോ! ഈ ഭൂമിയ്ക്കെന്തു പറ്റി! സമുദ്രങ്ങള്‍ എങ്ങാണ് പോയി മറഞ്ഞത്? മനുഷ്യര്‍ക്കും മലകള്‍ക്കുമെല്ലാം എന്തുപറ്റി? എവിടെയാണ് ചന്ദനവനങ്ങള്‍ നിറഞ്ഞ, സുഗന്ധപുഷ്പവാടികകളുള്ള മലയപര്‍വ്വതം?

ഹിമാലയത്തിലെ ശുഭ്രമായ മഞ്ഞില്‍ ചെളിപുരണ്ടു കാണപ്പെടുന്നു. ഭഗവാന്‍ വിഷ്ണുവിന്റെ വാസസ്ഥലമായ പാല്‍ക്കടല്‍, ഇഷ്ടവരപ്രദായിനിയായ കല്പവൃക്ഷം, തൈര്, തേന്‍, വീഞ്ഞ്, ക്ഷീരം, എന്നിവ നിറഞ്ഞിരുന്ന സമുദ്രങ്ങള്‍ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. കേരവൃക്ഷങ്ങള്‍ നിറഞ്ഞ മലകളും കാണാനില്ല.

ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല. ശുദ്ധജലത്താല്‍ ചുറ്റപ്പെട്ട ഗോമേദക ദ്വീപ്‌, സ്മരണമാത്രയില്‍ ഐശ്വര്യം തരുന്ന ശാകദ്വീപ്‌ ഇവയെല്ലാം നശിച്ചിരിക്കുന്നു.

പൂവാടികകളും വനങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ക്ഷീണിച്ചവശരായ ആളുകള്‍ എവിടെയാണിനി വിശ്രമിക്കുക? കരിമ്പ് തോട്ടങ്ങള്‍ എല്ലാം നശിച്ചതുകൊണ്ട് ഇനിയെന്നാണ് നമുക്ക് മധുരം നുണയാന്‍ കഴിയുക?

മറ്റെല്ലാ ദ്വീപുകളേയും സമ്പുഷ്ടമാക്കാന്‍ പോന്ന ജംബു ദ്വീപുപോലും ഇല്ലാതായിരിക്കുന്നു. കഷ്ടം! ആ സര്‍വ്വാഭയദായിനിയായ ഭൂമിയെവിടെപ്പോയി മറഞ്ഞു?