വലിയ പാണ്ഡിത്യമുണ്ടായിട്ടെന്തു കാര്യം

ഒരാള്‍ ഭക്ഷണം നിറച്ച കുട്ടയുമായി പോകുകയാണ്. നല്ല വെയില്‍. നടന്നു‍നടന്ന് ക്ഷീണം വര്‍ദ്ധിച്ചു. ആ കുട്ട ചുമക്കുന്നതുപോലും വിഷമമായി. അയാള്‍ നദിക്കരയിലെ വൃക്ഷച്ചുവട്ടില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. അതോടെ ക്ഷീണമകന്നു. മാത്രമല്ല, ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്തു.

വെറുതെയുള്ള പുസ്തക പാണ്ഡിത്യം ഇതു പോലെ ചുമടു തന്നെ. അത് സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കുമ്പോഴേ ചുമടല്ലാതാകുകയുള്ളു.
ഭക്ഷണം തലയിലിരുന്നപ്പോള്‍ ഭാരമായിരുന്നു. വയറ്റിലായപ്പോള്‍ ഉപകാരപ്രദമായി. ജ്ഞാനം തലയ്ക്കുള്ളില്‍ നിറച്ചാല്‍ ഭാരം തന്നെ. ആ ഭാരം അഹങ്കാരരൂപത്തില്‍ പ്രകടമാകുകയും ചെയ്യും. അത് പ്രവര്‍ത്തിയിലൂടെ കാണിക്കുമ്പോള്‍ ലോകോപകാരമായിമാറും. അതിനായി യത്നിക്കുക. പഠിച്ചത് ദഹിപ്പിക്കുക. അത് പ്രവര്‍ത്തിയിലൂടെ കാണിക്കുക. അപ്പോള്‍ ‘തലക്കനം’ കുറയും.

കടപ്പാട്: നല്ലൊരു നാളെ