മാതാവിന് പിതാവിനേക്കാള്‍ സ്ഥാനം വന്നത് എന്തു കൊണ്ട് ?

അമ്മയും കുഞ്ഞും തമ്മിലുള്ള മൗന ഭാഷയെക്കുറിച്ചറിയാന്‍ പാശ്ചാത്യ മനഃശാസ്ത്രജ്ഞര്‍ ഒരു പഠനം നടത്തി. അവര്‍ ഒരു തള്ളമുയലിന്റെ സമീപത്തുനിന്നും മുയല്‍കുഞ്ഞിനെ എടുത്ത് കിലോമീറ്ററുകള്‍ ദൂരെ കൊണ്ട് പോയി. പിന്നീട് ഒരു വാഹനത്തില്‍ വച്ച് അതിനെ മുറിവേല്പിച്ച് നൊമ്പരപ്പെടുത്തി. മരണഭയത്താല്‍ മുയല്‍ കുഞ്ഞു പിടഞ്ഞു. അതേ സമയം തള്ള മുയലിനെ നിരീക്ഷിച്ചുകൊണ്ടിരിന്ന ഗവേഷകര്‍ അത്ഭുതകരമായ രംഗമാണ് കണ്ടത്.

തള്ളമുയല്‍ ആകെ അസ്വസ്ഥയാകുന്നു, കഠിനവേദന അനുഭവിക്കുന്നു. തന്റെ കഞ്ഞ് പിടഞ്ഞ അതേ പിടച്ചിലും വേദനയും തള്ളയും അനുഭവിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് “സ്വന്തം കുഞ്ഞിന്റെ പിടച്ചിലറിയാന്‍” ഒന്നിന്റെയും സഹായം ആവശ്യമില്ല. ആരും പറയാതെ അതറിയാന്‍ അമ്മയ്ക്കാകും. മനസ്സും മനസ്സും തമ്മിലുള്ള ബന്ധമാണത്.

ഗാഢസുഷുപ്തിയില്‍ കിടക്കുന്ന അമ്മ തന്റെ പൊന്നോമന ഒന്നു ഞരങ്ങിയാല്‍ ഞെട്ടി ഉണരും? എങ്ങനെ അതിനു കഴിയുന്നു?

സംസാരിച്ച് തുടങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ ഭാഷ (വേദന,വിശപ്പ് തുടങ്ങി) അമ്മ ശരിക്കും അറിയുന്നു. അതിനനുസരിച്ച് പ്രതികരിക്കുന്നു. അമ്മയ്ക്ക് എങ്ങനെ അതിനു കഴിയുന്നു?

ഗര്‍ഭസ്ഥശിശു അമ്മയിലുണ്ടാകുന്ന വിചാര വികാരങ്ങള്‍ എല്ലാം ഏറ്റു വാങ്ങുന്നുണ്ടെന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നു. തന്റെ ശരീരത്തിന്റെ ഭാഗമായി വളര്‍ന്ന് 280 ദിവസത്തില്‍പരം ഒരുമിച്ച് കഴിഞ്ഞ് തന്നില്‍ നിന്ന് വേറിട്ടാലും, വേര്‍പിരിയാനാവാത്ത ഒരു അദ‍ൃശ്യചങ്ങല അമ്മയേയും, കുഞ്ഞിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിന്റെ ശക്തിയാല്‍ തന്നെ എത്ര മണ്ടനായ, കൊള്ളരുതാത്ത മക്കളേയും ലോകോത്തമനാക്കാന്‍ ഒരമ്മക്ക് വേണമെങ്കില്‍ കഴിയും.

നൂറ് ആചാര്യന്മാര്‍ക്ക് തുല്യനാണ് ഒരു പിതാവ്. ആയിരം പിതാവിന്റെ സ്ഥാനമാണ് ഒരമ്മയ്ക്കുള്ളത്. മാതൃത്വത്തിന്റെ ഈ മഹനീയത അമ്മമാര്‍ ആദ്യം മനസ്സിലാക്കട്ടെ. പിന്നെ മക്കളും മറ്റുള്ളവരും.

അമ്മയുടെ മഹത്വം വിശദീകരിക്കാന്‍ ഈശ്വനേ കഴിയൂ. ഒരു സൂചന നല്കാനായി ഈ കണ്ടുപിടിത്തം പറഞ്ഞുവെന്നു മാത്രം.

കടപ്പാട്: നാം മുന്നോട്ട്