ഓരോ സാഹചര്യത്തിലുമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നാം എന്തു ചെയ്യണം?

ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.

അന്നു തന്നെ എന്റ സര്‍വ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമാര്‍ഗം സ്വീകരിച്ചു. അങ്ങനെ ധനികന്‍ ഒരു ബുദ്ധഭിഷുവായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭിഷുവിന് വാതം പിടിപെട്ടു. കൈകാലുകള്‍ക്ക് നല്ല വേദന. ധ്യാനത്തിലും ജപത്തിലും മനസ്സുറപ്പിക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും വേദനയില്‍ നിന്നും മനസു മാറുന്നില്ല. കൈവിട്ട സൗകര്യങ്ങള്‍ ഇടയ്ക്ക് ഓര്‍ത്തു പോകുന്നു. തന്റെ മനഃശക്തി കൈമോശം വന്നാതായി ഭിക്ഷുവിന് മനസിലായി.

അന്ന് ഭിക്ഷാടനത്തിന് ഇറങ്ങിയ ഭിക്ഷു ഒരു കാഴ്ചകണ്ടു. മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് ഒരു കാലേയുള്ളു. കൈകളിലൊന്നിന് സ്വാധീനമില്ല. നടുവിന് വളവും ഉണ്ട്. പക്ഷേ അവള്‍ മറ്റു കുട്ടികളോടൊത്ത് ആര്‍ത്ത് ഉല്ലസ്സിച്ച് കളിക്കുകയാണ്. ആനന്ദത്തിരമാലകളിലാണവള്‍. വൈകല്യത്തിന്റെ പ്രശ്നങ്ങള്‍ അവളെ തെല്ലും ബാധിച്ചിട്ടില്ല.

ഭിക്ഷു തന്നെ തന്നെ നോക്കി. ആ കൊച്ചു പെണ്‍കുട്ടിക്കുള്ളതിന്റെ പകുതി ശാരരീരിക വൈകല്യം തനിക്കില്ല. അദ്ദേഹത്തിന് തന്റെ നിരാശപൂണ്ട മനസിനോട് ലജ്ജ തോന്നി. ‘ഞാന്‍ ബുദ്ധാനുയായിയാണ്, ഈ നിസാരവേദന എന്നെ നിരാശമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.’ തന്റെ ദുഃഖം കുടഞ്ഞെറിഞ്ഞ് പുതിയ മനുഷ്യനായി ഭിക്ഷു തിരിച്ചു നടന്നു.

ബാഹ്യസാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് സന്തോഷവും, സന്താപവും. ഒരേ സാഹചര്യത്തില്‍ പല വ്യക്തികള്‍ പലവിധം പെരുമാറുന്നു. കാരണം മനസാണ് സന്തോഷവും സന്താപവും ഉണ്ടാകുന്നത്; സാഹചര്യമല്ല. മനസിനെ നന്നായി പ്രതികരിക്കാന്‍ പഠിപ്പിക്കുക. അപ്പോള്‍ ദുഃഖം നമ്മെ തളര്‍ത്തില്ല.

കടപ്പാട്: നാം മുന്നോട്ട്