MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശരഭംഗമന്ദിരപ്രവേശം

രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മ‍ാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്‌തുഃ
“ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആര്‍ജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാര്‍ജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ല‍ാം
മര്‍ത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാന്‍ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേന്‍.”
യോഗീന്ദ്രനായ ശരഭംഗന‍ാം തപോധനന്‍
യോഗേശനായ രാമന്‍തന്‍പദം വണങ്ങിനാന്‍ഃ
“ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തര്‍ഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുര്‍വാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുര്‍ദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം.”
കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാന്‍ തപോധന-
നാകാശമാര്‍ഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികള്‍ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാര്‍
പാകശാസനന്‍ പദ‍ാംഭോജവും വണങ്ങിനാന്‍.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തത്രൈവ കിഞ്ചില്‍കാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വര്‍ഗ്ഗം പുക്കാര്‍.