ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

25. ഭഗവാന്റെ വചനാമൃതം ആദ്യമായി ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ ബി.വി. നരസിംഹസ്വാമി മുന്‍പൊരിക്കല്‍ ‍:

ചോ: സ്വാമി, ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ?

ഉ: ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍ ‍’ അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും ‘ഞാന്‍’ അല്ല. അടുത്തത്തായി നോക്കേണ്ടത്‌ ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്‌. വിചാരം തനിയേ ജനിക്കുന്നതാണ്‌. അത്‌ ബാഹ്യവും ഭേദവുമുള്ളതാണ്‌. അത്‌ ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്‌? വിചാരങ്ങളുടെ നിലപാടും അവയുടെ സ്പഷ്ടമായ അറിവും അതിന്റെ പ്രകാശവും പുരുഷന്‍ അറിയുന്നു. ഈ പുരുഷനെ ദ്രഷ്ടാവെന്നോ അഹംകാരനെന്നോ പറയാം. അതിനാല്‍ വിജ്ഞാനമയകോശം അഹംകാരന്റെ ഉപാധി മാത്രമാണ്‌, ഞാന്‍ എന്ന അഹംകാരനല്ല.

ഈ ‘ഞാന്‍ ‍’ ആരാണെന്ന ചോദ്യം എന്നും അവശേഷിക്കുന്നു. നിദ്രയില്‍ അഹംകാരന്‍ സ്വയം അറിയാതിരിക്കുന്നു. ഈ മൂഢത്വം (ജഡത്വം) മാറുമ്പോള്‍ സ്വപ്നമോ, ജാഗ്രത്തോ ആയിത്തീരുന്നു. സ്വപ്നത്തെപ്പറ്റി ഇപ്പോള്‍ നിരൂപിക്കേണ്ട കാര്യമില്ല. നിദ്രയ്ക്കു മുന്‍പും പിന്‍പും ‘ഞാന്‍ ‍’ ഉണ്ടായിരുന്നുവെങ്കില്‍ ‘ഞാന്‍ ‍’ നിദ്രയില്‍ അമഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. വേദങ്ങളും ആചാര്യന്മാരും പരാമര്‍ശിക്കുന്ന ആത്മസ്വരൂപം അതായിരിക്കാനിടയില്ല. ‘ഞാന്‍ ‍’ നിദ്രയ്ക്കും അതീതനായിരിക്കണം. ‘ഞാന്‍ ‍’ ഉറക്കത്തിലും സ്വപ്നത്തിലും ജാഗ്രത്തിലും ഒന്നു പോലെ ഉള്ള ഒന്നും, അവസ്ഥാത്രയങ്ങള്‍ സ്പര്‍ശിക്കാത്ത ഒന്നുമായിരിക്കണം. ‘ഞാന്‍ ‍’ അവസ്ഥാത്രയങ്ങളുടെ അധിഷ്ഠാനമായും സാക്ഷിയായും ഗുണമോ സ്വരൂപമോ ഇല്ലാത്തതുമായിരിക്കുന്ന ഒന്നാണ്‌ യഥാര്‍ത്ഥമായ ‘ഞാന്‍ ‍’ എന്നു മനനത്താല്‍ അറിഞ്ഞുകൊള്ളേണ്ടതാണ്‌. ആത്മസ്വരൂപം പഞ്ചകോശങ്ങളെയും കടന്നു നില്‍ക്കുന്നു. അനാത്മാകാരങ്ങളെയെല്ലാം ‘ഞാനല്ല’ എന്നൊഴിച്ചുവയ്ക്കുമ്പോള്‍ കേവല സച്ചിദാനന്ദസ്വരൂപമായ (ഞാന്‍ ) ആത്മാവ്‌ പ്രകാശിക്കുന്നത്‌ കാണാം.

ചോ: ആത്മസ്വരൂപത്തെ അപരോക്ഷ(പ്രത്യക്ഷ)മായറിയുന്നതെങ്ങനെ?

ഉ: ഇപ്പോള്‍ നമ്മെ നയിക്കുന്ന ആപേക്ഷികജ്ഞാനം ഒഴിയണം. ആത്മാവ്‌ ദൃക്ക്‌ എന്ന ഭാവത്തില്‍ തനിക്കന്യമായ ഒന്നിനെ (ദൃശ്യം) കാണുന്നതായി ബോധ്യം വരും. അന്തര്‍മുഖദൃഷ്ടിയില്‍കൂടി നമ്മുടെ അധിഷ്ഠാനചൈതന്യത്തെ അറിയുമ്പോള്‍ തനിക്കന്യമായിക്കാണപ്പെടുന്ന ദൃക്ക്‌, ദൃശ്യങ്ങള്‍ ഒഴിഞ്ഞ്‌ (ദ്രഷ്ടാവ്‌) താനേ താനായി പ്രകാശിക്കും.

ദൃക്‌, ദൃശ്യങ്ങള്‍ക്കിടയില്‍ രണ്ടിനും അതിരെന്നോണം അഹംകാരന്‍ വര്‍ത്തിക്കുന്നു. ദൃക്ക്‌ സത്തിന്റെ ആത്മാവായും ദൃശ്യം അസത്തിന്റെ അനാത്മാവായും സ്ഥാനം വഹിക്കുന്നു. എന്നാല്‍ രണ്ടിന്റെയും അധിഷ്ഠാനം ഒന്നായിരിക്കണം. അതിനാല്‍ അധിഷ്ഠാനചൈതന്യത്തിന്‌ (അസത്ത്‌ സത്തിന്റെ നിഷേധമാണെന്ന നിലക്ക്‌) സത്തിനോടാണ് ഐക്യമുള്ളത്‌. ഇങ്ങനെ ദൃക്കിന്റെ (സത്തിന്റെ) യാഥാര്‍ത്ഥ്യത്തെ ബോധിക്കുമ്പോള്‍ അസത്തായ ദൃശ്യം (വിഷയപ്രപഞ്ചം) നിര്‍വിഷയമാവുകയും ദൃക്ക്‌ ചിന്മാത്രസ്വരൂപമായി ഭവിക്കുകയും ചെയ്യും. ഈ പ്രപഞ്ച തിരോധാനത്തെയാണ്‌ ദൃശ്യവിലയം എന്നു പറയുന്നത്‌.

ചോ: ദൃശ്യങ്ങളെ ഒഴിക്കണമെന്നുണ്ടോ? അതുള്ളപ്പോഴും സത്യത്തെ സാക്ഷാല്‍ക്കരിച്ചുകൂടേ?

ഉ: ഇല്ല. വസ്തുവിനും, വിഷയങ്ങള്‍ക്കും തമ്മിലുള്ള ഭേദത്തെ ഇല്ലാതാക്കുകയാണ്‌ ദൃശ്യവിലയം കൊണ്ടുദ്ദേശിക്കുനത്‌. വിഷയം സത്യമല്ല. അഹംകാരനുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളും വിഷയമാണ്‌, വസ്തുവല്ല. മിഥ്യ ഒഴിയുമ്പോള്‍ സത്യം വിളങ്ങും. കയറിനെ പാമ്പെന്നു ശങ്കിച്ചിടത്തു സത്യം വെളിപ്പെടാന്‍ പാമ്പിന്റെ തെറ്റായ കാഴ്ചയെ മാറ്റിയാല്‍ മതി. ഇത്തരം നിഷേധം കൂടാതെ സത്യം എത്തപ്പെടുകയില്ല.

ചോ: എപ്പോള്‍, എങ്ങനെ വിഷയ പ്രപഞ്ചത്തെ നിവര്‍ത്തിക്കാം?

ഉ: അതിന്റെ കര്‍ത്താവായ മനസ്സിനെ ഒടുക്കുമ്പോള്‍. ഈ കാര്യകാരണങ്ങളെ സൃഷ്ടിക്കുന്നതും ഈ ദ്വൈതബോധത്തിനാസ്പദവും മനസ്സാണ്‌. തന്നിമിത്തം തെറ്റായ വൃഷ്ടിബോധത്തിനും സങ്കുചിതജ്ഞാനത്തിലേര്‍പ്പെടുന്ന ദുഃഖത്തിനും അത്‌ ഹേതുവാകുന്നു.