ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

അദ്ധ്യായം എട്ട് : അക്ഷരബ്രഹ്മയോഗം
ശ്ലോകം 17

സഹസ്രയുഗപര്യന്ത-
മഹര്‍യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം
തേഽഹോരാത്രവിദോ ജനാഃ

ബ്രഹ്മാവിന്റെ ഒരു പകല്‍ ആയിരം ചതുര്യുഗങ്ങളാണെന്നും അതുപോലെ രാത്രിയും ആയിരം ചതുര്യുഗങ്ങളാണെന്നും ആരറിയുന്നുവോ, അവര്‍ അഹോരാത്രങ്ങളെ അറിയുന്നവരാകുന്നു (അവര്‍ സര്‍വജ്ഞന്മാരാകുന്നുവെന്നര്‍ത്ഥം.)

ബ്രഹ്മാവിന്റെ ഒരു പകല്‍ എന്നുപറയുന്നത് മനുഷ്യരുടെ ആയിരം ചതുര്‍ യുഗങ്ങളാണ്. രാത്രിയുടെ ദൈര്‍ഘ്യവും അത്രതന്നെ വരും. ഇപ്രകാരം ദിനരാത്രങ്ങളുള്ള ബ്രഹ്മലോകത്തിന്റെ നഭോമണ്ഡലത്തില്‍ കഴിച്ചുകൂട്ടുന്ന ഭാഗ്യവാന്മാര്‍ മര്‍ത്ത്യ ലോകത്തിലേക്കു മടങ്ങിപ്പോകാതെ സ്വര്‍ഗ്ഗത്തില്‍ ദീര്‍ഘനാളുകള്‍ ആനന്ദകരമായി വസിക്കുന്നു. വിപുലമായ ഈ കാലചക്രത്തിന്റെ പരിധിയില്‍ വരുന്ന നിസ്സാരന്‍മാരായ ദേവന്മാരുടെ കാര്യം എന്തു പറയാനാണ്? അവരില്‍ മുഖ്യനായ ദേവേന്ദ്രന്റെ പരിതാപകരമായ ജീവിതദൈര്‍ഘ്യം തന്നെ നോക്കുക. ബ്രഹ്മദേവന്റെ ഒരു ദിവസത്തില്‍ പതിന്നാല് ഇന്ദ്രന്മാരാണ് ഭരണാധികാരികളായി വരുന്നത്. എന്നാല്‍ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും സ്വന്തനേത്രങ്ങള്‍കൊണ്ടു കാണുന്നവരെ അഹോരാത്രജ്ഞാനികള്‍ എന്നു വിളിക്കുന്നു.