രമണമഹര്‍ഷി സംസാരിക്കുന്നു

സ്ഥൂലസൂക്ഷ്മഭേദങ്ങള്‍ മനസിനുള്ളതാണ് (275)

ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 23, 1936

ആശ്രമ മൃഗങ്ങളുടെ ചങ്ങാതിത്വത്തെപ്പറ്റി ഹാളില്‍ സംസാരിക്കുന്നതിനിടയില്‍ ഭഗവാന്‍ ഔവ്വയാരുടെ ഒരു പാട്ട്‌പാടി. ഔവ്വയാര്‍ തന്‍റെ സഞ്ചാരമധ്യേ ഒരാള്‍ കമ്പരേപ്പുകഴ്ന്നു പാടുന്നതുകേട്ടു. അതിനു മറുപടിയായി ഔവ്വയാര്‍ പാടിയതാണത്‌ അതിന്‍റെ ആശയം : അവരവരുടെ മാര്‍ഗ്ഗത്തില്‍ ആരും വലുതാണ്‌. പക്ഷി പരസഹായം കൂടാതെ സുന്ദരമായ അതിന്‍റെ ഭവനം (കൂട്) നിര്‍മ്മിക്കുന്നു. പുഴുക്കള്‍ അരക്കുണ്ടാകുന്നു. തേനീച്ച തേന്‍ ചോരാത്ത കൂടനിര്‍മ്മിക്കുന്നു. ഉറുമ്പുകള്‍ പട്ടണങ്ങളും റോഡുകളും പണിയുന്നു. ചിലന്തി സ്വയം നൂലുണ്ടാക്കി വലകെട്ടുന്നു. ഈ ചാതുര്യങ്ങള്‍ അവയ്ക്ക് ജന്മസിദ്ധമാണ്. കമ്പരുടെ വൈഭവും ഈശ്വരദത്തമത്രേ.

ഡാക്ടര്‍ സെയ്യദ് : മോക്ഷമെന്താണ്. അതിനു കൃസ്തുദേവന്‍ കല്പിച്ച അര്‍ത്ഥമെന്താണ്?
മഹര്‍ഷി: മോക്ഷം ആര്‍ക്ക്, എന്തിന്‌?

ചോദ്യം: ഒരു വ്യക്തിക്ക്, ജീവിതദുഖങ്ങളില്‍നിന്നും സ്വതന്ത്രമായിരിക്കാന്‍.
മഹര്‍ഷി: ആരുടെ ദു:ഖങ്ങള്‍?

ചോദ്യം: മനസിന്‍റെത്‌.
മഹര്‍ഷി: നിങ്ങള്‍ മനസാണോ?

ചോദ്യം: ഈ ചോദ്യമുണ്ടായ കാരണം പറയാം. ഞാന്‍ ധ്യാന സമയത്തു കൃസ്തുദേവന്‍റെ കാരുണ്യത്താല്‍ ഒരു ഭക്തന് മോക്ഷം ലഭിച്ചത് സ്മരണയില്‍ ഉദിച്ചു. ഭഗവാന്‍റെ അരുള്‍മൂലം എനിക്കും മോക്ഷം ലാഭിക്കാമല്ലോ എന്ന് കരുതി ചോദിച്ചതാണ്.
മഹര്‍ഷി: അതെ, അരുള്‍ തന്നെ ഏറ്റവും മുഖ്യം.

ചോദ്യം: ഭഗവാന്‍റെ ‘ഞാനാര്‍‌’ ഗ്രന്ഥത്തില്‍ സ്വരൂപദൃഷ്ടിയെപ്പറ്റി പറഞ്ഞിരിക്കുന്നു, സ്വരൂപം എന്നും ദൃഷ്ടിയെന്നും രണ്ടുള്ളതിനാല്‍ അതദ്വൈതമാകുമോ?
മഹര്‍ഷി: ദൃഷ്ടി എന്നത് ( ആത്മ)ബോധമാണ് കാണുന്നവര്‍ കാണപ്പെട്ടത് എന്ന ഭേദം അതിലില്ല. ആത്മാവിനന്യമായി ദൃഷ്ടിയേത്? എല്ലാം ആത്മാവാണ്. ദ്രഷ്ടാവു- ദൃശ്യഭേദങ്ങള്‍ അഹന്തയ്ക്കുള്ളതാണ്. സ്ഥൂലസൂക്ഷ്മഭേദങ്ങളും മനസിനുള്ളതാണ്.

ചോദ്യം: ഒരു ദിവസം എത്ര സമയം ധ്യാനിക്കണം?
മഹര്‍ഷി: ദേശ കാലങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കുന്ന തനി പ്രകൃതമാണ്‌ ധ്യാനം.

ചോദ്യം: ദൈവമല്ലാതെ മറ്റൊന്നില്ലെന്നു ഖുറാന്‍ പറയുന്നു. അവന്‍ എല്ലാത്തിലും ഉണ്ട്.
രമണമഹര്‍ഷി: എല്ലാത്തിലും എന്നു പറയാമോ? അവന്‍മാത്രമല്ലേ ഉളളൂ

ചോദ്യം: ആത്മധ്യാനമാണ് മുഖ്യമെന്നു കരുതി കുടുംബകാര്യങ്ങളെ തള്ളാമോ?
മഹര്‍ഷി: ഒന്നിനെയും തള്ളുകയുംവേണ്ട, കൊള്ളുകയും വേണ്ട. എങ്ങനെയോ അങ്ങനെ എന്നിരുന്നാല്‍ നമ്മുക്കു ദു:ഖമില്ല, പിന്നീട് തള്ളാനോ കൊള്ളാനോ ഇടമില്ലെന്നും മനസ്സിലാവും.

Back to top button