MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അഗസ്ത്യസ്തുതി

“നീ വരുന്നതും പാര്‍ത്തു ഞാനിരുന്നിതു മുന്നം
ദേവകളോടും കമലാസനനോടും ഭവാന്‍
ക്ഷീരവാരിധിതീരത്തിങ്കല്‍നിന്നരുള്‍ചെയ്‌തു
‘ഘോരരാവണന്‍തന്നെക്കൊന്നു ഞാന്‍ ഭൂമണ്ഡല-
ഭാരാപഹരണം ചെയ്‌തീടുവനെ’ന്നുതന്നെ.
സാരസാനന! സകലേശ്വര! ദയാനിധേ!
ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ-
നാനന്ദസ്വരൂപന‍ാം നിന്നുടല്‍ കണ്ടുകൊള്‍വാന്‍.
താപസജനത്തോടും ശിഷ്യസംഘാതത്തോടും
ശ്രീപാദ‍ാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാന്‍.
ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്‌
ലോകകാരണന്‍ വികല്‍പോപാധിവിരഹിതന്‍
തന്നുടെ മായ തനിക്കാശ്രയഭൂതയായി
തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ
നിര്‍ഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു
തല്‍ഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും
നിര്‍വ്യാജം വേദാന്തികള്‍ ചൊല്ലുന്നു നിന്നെ മുന്നം
ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാല്‍.
മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും
മായാതീതന്മാരെല്ല‍ാം സംസൃതിയെന്നും ചൊല്ലും.
വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ
ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം.
നിന്നാല്‍ സംക്ഷോഭ്യമാണയാകിയ മായതന്നില്‍-
നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്‍വൂ.
നിന്നുടെ നിയോഗത്താല്‍ മഹത്തത്ത്വത്തിങ്കലേ-
നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ.
മഹത്തത്ത്വവുമഹങ്കാരവും സംസാരവും
മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു.
സാത്വികം രാജസവും താമസമെന്നീവണ്ണം
വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും.
താമസത്തിങ്കല്‍നിന്നു സൂക്ഷ്‌മതന്മാത്രകളും
ഭൂമിപൂര്‍വകസ്ഥൂലപഞ്ചഭൂതവും പിന്നെ
രാജസത്തിങ്കല്‍നിന്നുണ്ടായിതിന്ദ്രിയങ്ങളും
തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ
സാത്വികത്തിങ്കല്‍നിന്നു മനസ്സുമുണ്ടായ്‌വന്നു;
സൂത്രരൂപകം ലിംഗമിവറ്റില്‍നിന്നുണ്ടായി.
സര്‍വത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കല്‍നിന്നു
ദിവ്യന‍ാം വിരാള്‍പുമാനുണ്ടായിതെന്നു കേള്‍പ്പൂ.
അങ്ങനെയുളള വിരാള്‍പുരുഷന്‍തന്നെയല്ലോ
തിങ്ങീടും ചരാചരലോകങ്ങളാകുന്നതും.
ദേവമാനുഷതിര്യഗ്യോനിജാതികള്‍ ബഹു-
സ്ഥാവരജംഗമൗഘപൂര്‍ണ്ണമായുണ്ടായ്‌വന്നു.
ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ
ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു.
ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ
ലോകേശനായ ധാതാ നാഭിയില്‍നിന്നുണ്ടായി,
സത്ത്വമ‍ാം ഗുണത്തിങ്കല്‍നിന്നു രക്ഷിപ്പാന്‍ വിഷ്‌ണു,
രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.
ബുദ്ധിജാദികളായ വൃത്തികള്‍ ഗുണത്രയം
നിത്യമംശിച്ചു ജാഗ്രല്‍സ്വപ്‌നവും സുഷുപ്‌തിയും.
ഇവറ്റിന്നെല്ല‍ാം സാക്ഷിയായ ചിന്മയന്‍ ഭവാന്‍
നിവൃത്തന്‍ നിത്യനേകനവ്യയനല്ലോ നാഥ!
യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാന്‍
മോദമോടപ്പോളംഗീകരിച്ചു മായതന്നെ.
തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാന്‍
ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ,
വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ.
വിദ്യയെന്നല്ലോ ചൊല്‍വൂ നിവൃത്തിനിരതന്മാര്‍
അവിദ്യാവശന്മാരായ്‌ വര്‍ത്തിച്ചീടിന ജനം
പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു.
വേദാന്തവാക്യാര്‍ത്ഥവേദികളായ്‌ സമന്മാരായ്‌
പാദഭക്തന്മാരായുളളവര്‍ വിദ്യാത്മകന്മാര്‍.
അവിദ്യാവശഗന്മാര്‍ നിത്യസംസാരികളെ-
ന്നവശ്യം തത്ത്വജ്ഞന്മാര്‍ ചൊല്ലുന്നു നിരന്തരം.
വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാര്‍.
ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാര്‍ക്കു
നിര്‍മ്മലയായ വിദ്യ താനേ സംഭവിച്ചീടും.
മറ്റുളള മൂഢന്മാര്‍ക്കു വിദ്യയുണ്ടാകെന്നതും
ചെറ്റില്ല നൂറായിരം ജന്മങ്ങള്‍ കഴിഞ്ഞാലും.
ആകയാല്‍ ത്വത്ഭക്തിസമ്പന്നന്മാരായുളളവ-
രേകാന്തമുക്തന്മാരില്ലേതും സംശയമോര്‍ത്താല്‍.
ത്വഭക്തിസുധാഹീനന്മാരായുളളവര്‍ക്കെല്ല‍ാം
സ്വപ്‌നത്തില്‍പ്പോലും മോക്ഷം സംഭവിക്കയുമില്ല.
ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂര്‍ത്തേ!
ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ!
എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു
ചിന്തിക്കില്‍ സാരം കിഞ്ചില്‍ ചൊല്ലുവന്‍ ധരാപതേ!
സാധുസംഗതിതന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാര്‍ ചൊല്ലീടുന്നു.
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാര്‍ക്കായ്‌
നിസ്‌പൃഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ
ത്വത്ഭക്തന്മാരായ്‌ നിവൃത്താഖിലകാമന്മാരായ്‌
ഇഷ്‌ടാനിഷ്‌ടപ്രാപ്തികള്‍ രണ്ടിലും സമന്മാരായ്‌
നഷ്‌ടസംഗന്മാരുമായ്‌ സന്യസ്തകര്‍മ്മാക്കളായ്‌
തുഷ്‌ടമാനസന്മാരായ്‌ ബ്രഹ്‌മതല്‍പ്പരന്മാരായ്‌
ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം
യോഗാര്‍ത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്‌
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോള്‍
ചേതസി ഭവല്‍കഥാശ്രവണേ രതിയുണ്ട‍ാം.
ത്വല്‍കഥാശ്രവണേന ഭക്തിയും വര്‍ദ്ധിച്ചീടും
ഭക്തി വര്‍ദ്ധിച്ചീടുമ്പോള്‍ വിജ്ഞാനമുണ്ടായ്‌വരും;
വിജ്ഞാനജ്ഞാനാദികള്‍കൊണ്ടു മോക്ഷവും വരും;
വിജ്ഞാതമെന്നാല്‍ ഗുരുമുഖത്തില്‍നിന്നിതെല്ല‍ാം.
ആകയാല്‍ ത്വല്‍ഭക്തിയും നിങ്കലേപ്രേമവായ്‌പും
രാഘവ! സദാ ഭവിക്കേണമേ ദയാനിധേ!
ത്വല്‍പാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ-
ന്നുള്‍പ്പൂവില്‍ ഭക്തി പുനരെപ്പോഴുമുണ്ടാകേണം.
ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ-
മിന്നു മല്‍ ക്രതുക്കളും വന്നിതു സഫലമായ്‌.
ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു
ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും.
സീതയാ സാര്‍ദ്ധം ഹൃദി വസിക്ക സദാ ഭവാന്‍
സീതാവല്ലഭ! ജഗന്നായക! ദാശരഥേ!
നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകര്‍മ്മങ്ങളനുഷ്‌ഠിക്കുമ്പോള്‍ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയ‍ാംബുധേ!”
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്‌തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും
ആനന്ദവിവശനായ്‌ പിന്നെയുമരുള്‍ചെയ്‌താന്‍:
“ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍
ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ.
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്‌മര്‍ത്ത്യനായ്‌ പിറന്നതും.
രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി-
ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതില്‍
സീതയാ വസിക്ക പോയ്‌ ശേഷമുളെളാരുകാലം
തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ല‍ാം
സത്വരം ചെയ്‌കെ”ന്നുടനനുജ്ഞ നല്‌കി മുനി.