യോഗവാസിഷ്ഠം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

മുനിവ്യാധോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (42)

വാസ്തവത്തില്‍ മുന്‍ പറയപ്പെട്ട തുരീയാവസ്ഥമാത്രമാണു് സത്യമായിട്ടുള്ളതു്. ജാഗ്രദാദി അവസ്ഥകള്‍ ചിത്തത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണു്. അല്ലാതെ സത്യമായ അവസ്ഥകളല്ല. ഘോരമായ ചിത്തം ജാഗ്രത്തും, ശാന്തമായ ചിത്തം സ്വപ്നവും, ജഡമായ അതേ ചിത്തംതന്നെ സുഷുപ്തിയുമായിത്തീരുന്നു. അല്ലാതെ അവയൊന്നും അവസ്ഥകളേ അല്ല. പ്രസ്തുത മൂന്നു രൂപങ്ങളുമില്ലാതാവുമ്പോള്‍ മനസ്സുതന്നെ മൃതമായിത്തീരും.
അങ്ങനെ ചിത്തം മൃതതതമായിത്തീരുന്നുവെന്നതാണു് കൈവല്യപ്രാപ്തിക്കുള്ള സുഗമമാര്‍ഗ്ഗം. അതിനാല്‍ വിവേകികള്‍‍‍ സാഹസപ്പെട്ടും ചിത്തസ്വരൂപങ്ങളെ ലയിപ്പിച്ചും ശാന്തവും, സമവും, ശീതളവുമായ തുരീയത്തിങ്കല്‍ സുഖസ്ഥിതിയെച്ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഇക്ഷ്വാകൂപാഖ്യാനം – ലഘുയോഗവാസിഷ്ഠം (41)

ഒന്നിന്റെയും ആഗ്രഹമില്ലാത്തവനും, ഒരുതരത്തിലുള്ള രാഗമോ ദ്വേഷമോ ഇല്ലാത്തവനുമായ ജീവന്മുക്തനു ആകാശഗമനാദിസിദ്ധികളോ വൈഭവങ്ങളോ ഒന്നുമുണ്ടാവില്ല. മന്ത്രസിദ്ധി, യോഗസിദ്ധി, തപസ്സിദ്ധി മുതലായവയുള്ളവര്‍ക്കാണു് അങ്ങനെയുള്ള സിദ്ധികളൊക്കെയുണ്ടാവുന്നതു്. എന്നാല്‍ ജ്ഞാനിയുടെ നൈര്‍മ്മല്യവും കൃതകൃത്യതയും, ആനന്ദാനിര്‍വൃതിയും ജ്ഞാനിക്കുമാത്രമല്ലാതെ മറ്റാര്‍ക്കും തന്നെയില്ല. ഏതെങ്കിലുമൊരനുഭവത്തില്‍ അല്പമായിട്ടെങ്കിലും അപേക്ഷയുള്ളേടത്തോളം കാലമാണു് പ്രയത്നമുണ്ടാവുന്നതു്. ഒന്നിലും അപേക്ഷയില്ലാത്ത ജ്ഞാനി പിന്നെ എന്തിനു വേണ്ടി എന്തു പ്രയത്നമാണു് ചെയ്യേണ്ടതു്? ജ്ഞാനിക്കു കിട്ടാത്തതായോ, കിട്ടേമ്ടതായോ ഒന്നും തന്നെ ലോകത്തിലില്ല. ചിത്തമെപ്പോഴും കൃതാര്‍ത്ഥവും സംതൃപ്തവും പരിപൂര്‍ണ്ണവുമാണുതാനും. ആസ്ഥിതിക്കു് ആകാശഗമനാദികളോ അവയെ സമ്പാദിക്കാനുള്ള പ്രയത്നമോ ജ്ഞാനിക്കെങ്ങനെയുണ്ടാവും? എല്ലാവിധ അഭിമാനങ്ങളെയും രാഗാദിവികാരങ്ങളെയും വിട്ട പരമനൈര്‍മ്മല്യവും, നിസ്സംഗതയുമാണു് ജ്ഞാനിയുടെ ലക്ഷണം. അവയാകട്ടേ മറ്റാരിലുമുണ്ടാവാന്‍ വയ്യ. അതിനാല്‍ ആകാശഗമനാദിസിദ്ധികളില്ലാതെത്തന്നെ ജീവന്‍മുക്തന്‍ സന്തൃപ്നും പൂര്‍ണ്ണനും ദിവ്യനുമാണു്. ആത്മസിദ്ധിതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വൈഭവം. ലേഖനം മുഴുവന്‍ വായിക്കുക »

ഭൃംഗീശോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (40)

നല്ലതെന്നോ, ചീത്തയെന്നോ, ധര്‍മ്മമെന്നോ, അധര്‍മ്മമെന്നോ, കര്‍ത്തവ്യമെന്നോ, അകര്‍ത്തവ്യമെന്നോ ഉള്ള യാതൊരു ചിന്തയും കൂടാതെ രാഗദ്വേഷങ്ങളോ, മദമത്സരങ്ങളോ കൂടാതെ സുഖദുഃഖങ്ങളേയോ, പുണ്യപാപങ്ങളെയോ അറിയാതെ അപ്പഴപ്പോള്‍ വന്നുചേരുന്നതിനെ ചെയ്യുന്നതാണു് മഹാകര്‍ത്തൃത്വം. ഒന്നിനെയും അന്വേഷിച്ചുപോവാതെയും വന്നു ചേര്‍ന്ന ഒന്നിനെയും അകറ്റികളയാതെയും, ഒന്നിലും ചിന്തയോ ഉദ്വേഗമോ, സുഖഭാവമോ കൂടാതെയും ആര്‍ വന്നുചേര്‍ന്നതിനെ മാത്രം അപ്പഴപ്പോള്‍ ചെയ്തുതീര്‍ക്കുന്നുവോ, അവന്‍ മഹാകര്‍ത്താവാണു്, അതുപോലെ ഗുണദോഷചിന്തകൂടാതെയും, സുഖദുഃഖങ്ങളില്ലാതെയും, സ്വതവേയുള്ള തൃപ്തിക്കു ഭംഗംവരാതെയും ആര്‍ വന്നു ചേര്‍ന്നതിനെമാത്രം അനുഭവിക്കുന്നുവോ, അവന്‍ മഹാഭോക്താവുമാണു്. സുഖത്തെ അന്വേഷിക്കാതെയും, ദുഃഖത്തെ അകറ്റാതെയും ദൈവഗത്യാ വന്നുചേരുന്നതിനെമാത്രം അനുഭവിച്ചു തൃപ്തിപ്പെടലാണു് മഹാഭോക്താവിന്റെ ലക്ഷണം. അതുപോലെ ഒന്നിനെയും താന്‍ ഇഷ്ടപ്പടുകയോ, വെറുക്കുകയോ, സ്വീകരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കുന്നതു മഹാത്യാഗത്തിന്റെയും ലക്ഷണമാണു്. ഇങ്ങനെ നീ മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായികഴിയുന്നുവെങ്കില്‍ സംസാരത്തിന്റെ യാതൊരു ബാധയുമേല്ക്കാതെതന്നെ സംതൃപ്തനും സുഖിയുമായികഴിയാം . ലേഖനം മുഴുവന്‍ വായിക്കുക »

മിത്ഥ്യാപുരുഷോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (39)

മഹാകര്‍ത്താവും, മഹാഭോക്താവും, മഹാത്യാഗിയുമായി കഴിയുന്നപക്ഷം അല്ലയോ രാമചന്ദ്രാ! ഒരു ദുഃഖവും നിന്നെ ബാധിക്കാന്‍ പോവുന്നില്ല. വേണ്ടപോലെ ആത്മതത്വത്തെ അറിയായ്കയും, ഉപാസിക്കായ്കയും മാത്രമാണു് ഇരുട്ടില്‍ വേതാളങ്ങളെന്നപോലെ ഇല്ലാത്ത ദൃശ്യങ്ങളുണ്ടാവാന്‍ കാരണം. ആദിത്യനെയും രശ്മികളെയും വേറെയായിക്കാണുന്നവനു ഭ്രമമുണ്ടാവുന്നു. അവരണ്ടും ഒന്നാണെന്നു ബോധ്യം വന്നവന്‍ നല്ലനിര്‍വ്വികല്പഭാവത്തില്‍ത്തന്നെ എപ്പോഴും സ്ഥിതിചെയ്യുന്നു. സ്വര്‍ണ്ണവും കടകവും വാസ്തവത്തില്‍ രണ്ടല്ല; എങ്കിലും കടകത്തെ മാത്രമേ ബോധിക്കുന്നുള്ളു, ഒരാളാണെങ്കില്‍ അയാളുടെ ദൃഷ്ടിയില്‍ കടകം മാത്രമേ ഉള്ളൂ; സ്വര്‍ണ്ണമില്ല. ഇതുപോലെ ബ്രഹ്മശക്തി സ്ഫുരണമാകുന്ന മനസ്സും മനസ്സിന്റെതന്നെ കല്പനകളാകുന്ന ദൃശ്യങ്ങളും വേറെവേറെയാണെന്നു ബോധിക്കുന്നവന്‍ കല്പനാമാത്രങ്ങളായ ദൃശ്യങ്ങളെ മാത്രമേ അറിയുന്നുള്ളു; അവന്‍ വസ്തുസ്വരൂപത്തെ അറിയാത്ത മൂഢനാണു്. എന്നാല്‍ കല്പിതങ്ങളായ ദൃശ്യങ്ങളും, കല്പനക്കു കാരണവും, ബ്രഹ്മശക്തിയായ മനസ്സും, ബ്രഹ്മവും വേറെയല്ലെന്നു ബോധിച്ചു സംവേദ്യങ്ങളെ അകറ്റി സംവേദനായിട്ടിരിക്കുന്നവന്‍ നിര്‍വ്വികല്പനാണു്. ലേഖനം മുഴുവന്‍ വായിക്കുക »

കചോപാഖ്യാനം – ലഘുയോഗവാസിഷ്ഠം (38)

ആകാശത്തെക്കാള്‍ എത്രയോ അധികം സൂക്ഷ്മവും, അത്യന്തനിര്‍മ്മലവും, എങ്ങും നിറഞ്ഞതും, സത്താമാത്രവുമായ ആത്മതത്വത്തെ ഉപാസിക്കാന്‍ തുടങ്ങൂ. ഉള്ളതായ ആത്മാവിന്റെ നിരന്തരോപാസനം കൊണ്ടു് ഇല്ലാത്തതായ അഹങ്കാരം താനേ ഇല്ലാതായിക്കൊള്ളും. എല്ലാ വിക്രിയകള്‍ക്കും ഹേതു ഇല്ലാത്ത അഹങ്കാരമാണെന്നു വരുമ്പോള്‍ വിക്രിയകളൊന്നും ഇല്ലാത്തവയാണെന്നു പറയേണ്ടതില്ലല്ലോ, ഇല്ലാത്തതാണു് അഹങ്കാരമെങ്കില്‍ പിന്നെ അതിനെ ഉപേക്ഷിക്കുന്നതെങ്ങനെയെന്നാണെങ്കില്‍ സ്വീകരിക്കാതിരിക്കല്‍ തന്നെ. സ്വീകാരം കൊണ്ടാണു് തിരസ്കാരം വേണ്ടിവരുന്നതു്. അഹങ്കാരത്തിന്റെ ഓര്‍മ്മയില്ലാതിരിക്കല്‍ തന്നെ അതിന്റെ തിരസ്കാരം. ഉള്ളതായ ആത്മതത്വത്തെ എപ്പോഴും മറക്കുന്നില്ലെങ്കില്‍ ഇല്ലാത്തതായ അഹങ്കാരത്തെ ഓര്‍മ്മിക്കാനും ഇടവരില്ല. അതാണു് ആത്മോപാസനം കൊണ്ടു് അഹങ്കാരം താനെ ലയിക്കുമെന്നു പറഞ്ഞതു്. ഹേ രാമചന്ദ്രാ! ഇങ്ങനെ കചനെന്നപോലെ നീ ആത്മോപാസനം കൊണ്ടു് അഹങ്കാരത്തെ അകറ്റി നിര്‍വ്വികാരനായിത്തീരുന്നുവെങ്കില്‍ സുഖിയും കൃതകൃത്യനുമാവും. ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍